മക്കള്‍ ഉള്ളവര്‍ പഠിക്കണം; പോക്‌സോ ആക്ടിനെ കുറിച്ച്

കൂക്കാനം റഹ് മാന്‍

(www.kvartha.com 27.06.2018) വളരെ ചെറിയ കുഞ്ഞുങ്ങളെപ്പോലും ലൈംഗിക വൈകൃതങ്ങള്‍ക്ക് കരുവാക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം നാം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊരറുതി വരുത്താന്‍ സര്‍ക്കാര്‍ പോക്‌സോ ആക്ട് നടപ്പില്‍ വരുത്തി. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (Protection of children from sexual offences (POCSO) 2012 മുതലാണ് നടപ്പിലായത്.

താഴെ പറയുന്ന തരത്തിലാണ് കുഞ്ഞുങ്ങളെ ലൈഗിംകമായി ചൂഷണം ചെയ്യുന്നത്.
1. ലൈംഗിക കടന്നുകയറ്റത്തിലൂടയുള്ള ആക്രമണം
2. ഗൗരവമായ ലൈംഗിക കടന്നുകയറ്റത്തിലൂടയുള്ള ആക്രമണം
3. ലൈംഗിക ആക്രമണം
4. ഗൗരവപരമായ ലൈംഗിക ആക്രമണം
5. ലൈംഗിക പീഡനം
6. അശ്ലീലകാര്യങ്ങള്‍ക്കു വേണ്ടി കുട്ടിയെ ഉപയോഗിക്കുന്നത്.



ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണം എന്നും, പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മൊഴി എടുക്കുമ്പോഴും, കോടതിയില്‍ ഹാജരാക്കുമ്പോഴും, വൈദ്യപരിശോധനക്ക് വിധേയമാക്കുമ്പോഴും ശിശുസൗഹൃദ അന്തരീക്ഷം ഉണ്ടാവണമെന്നും പ്രസ്തുത ആക്ട് നിര്‍ദ്ദേശിക്കുന്നു. കുട്ടിയുടെ പേരോ വിവരങ്ങളോ മാധ്യമങ്ങളിലൂടെയോ, മറ്റു തരത്തിലോ പുറത്തറിയിക്കാന്‍ പാടില്ലാ എന്നും ഈ ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നു.

ഇത്രയൊക്കെ ആയിട്ടും തങ്ങളുടെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അിറഞ്ഞാല്‍ പോലീസിലോ, ചൈല്‍ഡ്‌ലൈനിലോ അറിയിക്കാന്‍ രക്ഷിതാക്കള്‍ വിമുഖത കാട്ടുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടത് അമ്മമാരാണ്. അവരാണ് വൈമുഖ്യം കാട്ടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തെളിച്ചു പറഞ്ഞാലും, അത് പൊത്തിവെക്കാനാണ് രക്ഷിതാക്കള്‍ക്കിഷ്ടം. ഇനിയും ഇത്തരം ഞരമ്പുരോഗികള്‍ ഇതാവര്‍ത്തിക്കും എന്ന ധാരണ പോലും രക്ഷിതാക്കള്‍ക്കില്ല. മക്കള്‍ തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ അമ്മമാരോടാണ് പറയാറ്. അത് അച്ഛനെ അറിയിക്കേണ്ട ബാധ്യത അമ്മമാര്‍ക്കുണ്ട്. അച്ഛനറിഞ്ഞാലും തങ്ങള്‍ക്കും തങ്ങളുടെ കുടുംബത്തിനും അപമാനം വരുത്തിവെക്കും എന്ന ചിന്തയാണ് വേട്ടക്കാരനെതിരെ കേസുമായി പോകാന്‍ താല്‍പര്യമില്ലാത്തത്.

ഒന്നു രണ്ടു സംഭവങ്ങള്‍ വായനക്കാരുമായി പങ്കിടുകയാണ്. ഒരു മതപഠന കേന്ദ്രത്തിലെ അധ്യാപകന്‍ താന്‍ പഠിപ്പിക്കുന്ന ക്ലാസിലെ പെണ്‍കുട്ടികളോട് പെരുമാറിയ വിധം കൃത്യമായി കുട്ടികള്‍ പറഞ്ഞിട്ടും രക്ഷിതാക്കള്‍ പരാതി ഇല്ലാ എന്ന് പറയുകയാണ്. മൂന്നാം ക്ലാസില്‍ മൂന്നു കുട്ടികളേയുള്ളൂ. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും, ഈ അധ്യാപകന്‍ രണ്ടു പെണ്‍കുട്ടികളെയും ദ്രോഹിക്കാറുണ്ട്. അതില്‍ ഒരു പെണ്‍കുട്ടി നല്ല വിദ്യാഭ്യാസമുള്ള രക്ഷിതാക്കളുടെ മക്കളാണ്. ആ കുട്ടി പറയുന്നു. 'ആ ഉസ്താദ് മോശമാണ്. എന്നെ (കവിള്‍ തൊട്ടു കാണിച്ച്) ഇവിടെ മുത്തം വെക്കും. ചുണ്ടിലും ഉമ്മം വെക്കാന്‍ ശ്രമിക്കും. അപ്പോള്‍ അയാളെ ശക്തിയായി തള്ളിമാറ്റും. ഉസ്താദ് അടുത്തുവരുമ്പം ഞാന്‍ പേടിച്ച് ബെഞ്ചിനടിയില്‍ ഒളിക്കും. 'കുട്ടിക്ക് ഏഴുവയസ്സേ ആയിക്കാണൂ. രണ്ടാമത്തെ പെണ്‍കുട്ടിയെ കാണാന്‍ പറ്റിയില്ല. അവളുടെ കവിളിലും ചുണ്ടിലും മുറിവ് പറ്റിയിട്ടുണ്ട് പോലും.

ഇത്രയൊക്കെ ആയിട്ടും ഈ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെടാന്‍ തയ്യാറല്ല. രണ്ടു പെണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യസമുള്ളവരാണ്. പ്രസ്തുത ഉസ്താദ് ഇനിയും മറ്റു മദ്രസകളില്‍ പോയി പഠിപ്പിക്കും. ഇത്തരം ലൈഗിംക ക്രീഡകള്‍ തുടരുകയും ചെയ്യും.

ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ മൂത്തപെണ്‍കുട്ടിയെ ഒരാള്‍ വന്ന് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോവുകയും തിരിച്ച് ആ കുട്ടിയുടെ വീട്ടില്‍ എത്തിക്കുകയും ചെയ്യുന്ന കാര്യം നേരിട്ട് കണ്ട ഒരാള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ചു പറയുന്നു. പ്രവര്‍ത്തകര്‍ ചെന്നു അന്വേഷിച്ചു വസ്തുത ശരിയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ കുട്ടിയുടെ രക്ഷിതാക്കള്‍ കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് പരാതിയൊന്നുമില്ല എന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.

പോക്‌സോ ആക്ടില്‍ നിര്‍ദ്ദേശിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന്, ഒരു കുട്ടിയെ പീഡിപ്പിച്ച വിവരം ഒരാള്‍ അറിഞ്ഞിട്ട് അത് ബന്ധപ്പെട്ട സ്ഥാപനത്തിലോ പോലീസിലോ അറിയിക്കണമെന്നാണ്. അങ്ങനെ അറിയിക്കാത്തവര്‍ക്കും പോക്‌സോ പ്രകാരം ശിക്ഷ ലഭിക്കും.

എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവരവും തെളിവും നല്‍കിയ തിയേറ്റര്‍ ഉടമ അഭിനന്ദനമര്‍ഹിക്കുന്നു. അദ്ദേഹം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയാണ് വിവരം അറിയിച്ചത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ചട്ടമനുസരിച്ച് പോലീസിന് കൈമാറി. പോലീസ് കേസ് വെച്ചു താമസിപ്പിച്ചു.

സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം സഹിക്കാന്‍ പറ്റാത്തപ്പോള്‍ പീഡിപ്പിക്കുന്ന ചിത്രമടക്കം പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കി. അപ്പോഴാണ് പോലീസ് ഉണര്‍ന്നത്. പീഡനവിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ ശ്ലാഘിക്കേണ്ടതിനു പകരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് കേട്ടറിവ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന 1098 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ഇനി വിളിവരുമോ? തങ്ങളെയും കുടുക്കിക്കളയും എന്ന ചിന്ത ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന വ്യക്തികളെയും ബാധിക്കില്ലേ?

ഈ ക്രൂരതക്ക് ഒരു വിരാമമിടണം. രക്ഷിതാക്കള്‍, പ്രത്യേകിച്ച് അമ്മമാര്‍ ഉല്‍ബുദ്ധരാവണം. എന്റെ കുട്ടിക്ക് വന്ന ഈ അവസ്ഥ മറ്റൊരു കുട്ടിക്ക് ഉണ്ടാവരുത് എന്ന് അവര്‍ മനസ്സില്‍ ഉറപ്പിക്കണം. തെറ്റ് ചെയ്യുന്നവനെ ചൂണ്ടിക്കാട്ടി ഇവനാണ് ആക്രമിച്ചതെന്ന് പറയാന്‍ ചങ്കൂറ്റം കാണിക്കണം.

വര്‍ത്തമാനകാലത്ത് കുട്ടികളെ സംരക്ഷിക്കുന്നതിന് വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലതോറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികളുണ്ട്, ശിശുക്ഷേമസമിതികളുണ്ട്, ചൈല്‍ഡ്‌ലൈനുണ്ട്. ഇവ പ്രയോജനപ്പെടുത്തി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നല്‍കണം. പീഡിപ്പിക്കപ്പെടുന്ന വേട്ടക്കാര്‍ക്ക് കടുത്തശിക്ഷ വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണം. നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായി വളരണം. അവരെ പീഡിപ്പിക്കുന്ന അവസ്ഥ ഇല്ലാതാവണം. കേസും കൂട്ടവുമായി പോയാല്‍ നാണക്കേടിലാവും എന്ന തോന്നല്‍ ഉപേക്ഷിക്കണം. പകരം തന്റേടത്തോടെ നേരിട്ടാല്‍ സമൂഹത്തിന്റെ അംഗീകാരമാണ് ലഭിക്കുക.

മക്കളെ  സുഹൃത്തുക്കളായി കാണണം. എല്ലാം തുറന്നു പറയാനുള്ള മാനസിക കരുത്ത് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം എങ്കിലേ ഇന്ന് കാണുന്ന ബാല ലൈഗിംക പീഡനങ്ങള്‍ക്ക് അറുതി വരൂ.

Keywords: Article, News, Kookanam-Rahman, Molestation, Child, Protection, Children, Parents, Child line, Child Line Number- 1098, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?