മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി എസ് ബി ഐയില്‍ കൂട്ട സ്ഥലംമാറ്റം, ജീവനക്കാരില്‍ പ്രതിഷേധം പുകയുന്നു

കൊല്ലം: (www.kvartha.com 13.06.2018) മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി എസ്.ബി.ഐ ക്ലറിക്കല്‍ ജീവനക്കാരുടെ സ്ഥലംമാറ്റ പട്ടികക്കെതിരെ വ്യാപക പ്രതിഷേധം. കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, നാലു റീജിയണലുകളിലൈ സ്ഥലംമാറ്റ പട്ടികക്കെതിരെയാണു പ്രതിഷേധം ഉയരുന്നത്. പതിനാറ്, ഇരുപത്തിനാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ലറിക്കല്‍ ജീവനക്കാരുടെ കരിയര്‍ പ്രോഗ്രേഷന്‍ സ്ഥലംമാറ്റ പട്ടികയുടെ ഓപ്ഷന്‍ പട്ടികയാണ് ജീവനക്കാരെ ദ്രോഹിക്കുന്ന നിലയില്‍ തയാറാക്കിയിരിക്കുന്നത്.

ഇതിനെതിരെ മാനേജ്‌മെന്റിന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നു പട്ടിക താല്‍ക്കാലികമായി മാനേജ്‌മെന്റ് തടഞ്ഞുവച്ചിരിക്കുന്നതായാണു സൂചന. മുന്‍പ് പത്ത്, ഇരുപത്, മുപ്പത് വര്‍ഷങ്ങളിലായി ലഭിച്ചിരുന്ന കരിയര്‍ പ്രോഗ്രേഷന്‍ ഈ വര്‍ഷം മുതല്‍ എട്ട്, പതിനാറ്, ഇരുപത്തിനാല്, വര്‍ഷങ്ങളാക്കി ചുരുക്കിയിരുന്നു. ഇങ്ങനെ ഗ്രേഡ് ലഭിക്കുന്ന ജീവനക്കാര്‍ ഒരു ബ്രാഞ്ചില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചവരാണെങ്കില്‍ സൗകര്യപ്രദമായ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റാവുന്നതാണ്.

SBI staff transfer issue; Protest staff, Kollam, News, Protesters, Pathanamthitta, Kottarakkara, Bank, Banking, Complaint, SBI, Kerala

അഞ്ചു വര്‍ഷത്തില്‍ താഴെ കാലയളവില്‍ ജോലി ചെയ്തവരെ വേണമെങ്കില്‍ ഈ സ്ഥലംമാറ്റത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെന്നിരിക്കെയാണു ജീവനക്കാരെ ദ്രോഹിക്കുന്ന നിലയിലുള്ള പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മാനേജ്‌മെന്റിനു വേണ്ടി സ്ഥലംമാറ്റ പട്ടിക തയാറാക്കുന്നതു ബാങ്കുകളുടെ ലയനത്തിനു മുമ്പ് എസ്.ബി.ഐയില്‍ നിലനിന്നിരുന്ന സ്‌റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ എന്ന സംഘടനയാണ്.

ലയനത്തിനു ശേഷം എസ്.ബി.ടിയില്‍ ഉണ്ടായിരുന്ന ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബെഫിക്കും രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ സ്ഥലംമാറ്റ കാര്യങ്ങളില്‍ കാര്യമായി ഇടപെടാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ഈ യൂണിയനില്‍ നില്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കയാണെന്നു മുമ്പുതന്നെ പരാതി ഉയര്‍ന്നിരുന്നു. സ്ഥലംമാറ്റത്തില്‍ എല്ലാ ജീവനക്കാരേയും ഒരുപോലെ പരിഗണിക്കണമെന്ന ലേബര്‍ കോടതി ഉത്തരവും നിലനില്‍ക്കെയാണ് ഇപ്പോഴും സ്ഥലംമാറ്റം തുടരുന്നത്.

സ്ഥലം മാറ്റപ്പെടുന്ന ജീവനക്കാര്‍ക്കു സൗകര്യപ്രദമായ സ്ഥലത്തേക്ക് ഓപ്ഷന്‍ നല്‍കാനുള്ള സംവിധാനമില്ലാത്തതിനാല്‍ ജീവനക്കാര്‍ക്കു തുല്യ അവസരം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനമായിട്ടും ജീവനക്കാരുടെ സ്ഥലംമാറ്റം മാത്രം ഇപ്പോഴും പഴയ നിലയില്‍ തുടരുകയാണ്. ഇതുമൂലം സീനിയോറിറ്റി എന്ന മാനദണ്ഡം പാലിക്കാതെ സംഘടന തയാറാക്കുന്ന പട്ടിക മാനേജ്‌മെന്റ് അംഗീകരിക്കുകയാണ്.

സ്ത്രീകളെ ദ്രോഹകരമായ രീതിയില്‍ ബാധിക്കും വിധം ജില്ലയ്ക്കു പുറത്തേക്കു മാറ്റുകയും എന്നാല്‍ പുരുഷന്മാരെ വീടിനടുത്തേക്കു നിയമിച്ചതായും പരാതിയുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കും യാതൊരു പരിഗണനയും നല്‍കാതെ സ്വന്തം സംഘടനക്കാരെ സൗകര്യപ്രദമായ നിലയില്‍ നിയമിച്ചതായും പരാതിയുണ്ട്. കൊല്ലം ജില്ലയില്‍ ഒഴിവുകള്‍ നിലനില്‍ക്കെ പത്തനംതിട്ട ജില്ലയിലേക്കു സ്ഥലം മാറ്റപ്പെട്ടവരും പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.

ബാങ്കിങ് ലയനത്തിനുശേഷം എസ്.ബി.ടിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം ഒരു തവണ നടത്തിയിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ ഈ ജീവനക്കാരെ തന്നെയാണ് യൂണിയന്‍ മാറാത്തതിന്റെ പേരില്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. എട്ടുവര്‍ഷം പൂര്‍ത്തിയായ ക്ലറിക്കല്‍ ജീവനക്കാരുടെ കൂടി സ്ഥലംമാറ്റ പട്ടിക ഇറങ്ങുന്നതോടെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകും. എട്ടു വര്‍ഷത്തെ കരിയര്‍ പ്രോഗ്രേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന പട്ടികയില്‍ മുന്നൂറിലധികം ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന.

ഈ പട്ടിക മാനേജ്‌മെന്റിന് ഇതുവരേയും നല്‍കിയിട്ടില്ല. ഒരു ബ്രാഞ്ചില്‍ നിന്നും പത്തു മുതല്‍ ഇരുപതു ശതമാനം ജീവനക്കാരെ മാത്രമേ ഒരുതവണ സ്ഥലം മാറ്റാന്‍ പാടുള്ളൂവെന്ന ഉത്തരവ് ഈ പട്ടിക ഇറങ്ങുമ്പോള്‍ അട്ടിമറിയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. പല ബ്രാഞ്ചുകളിലും തൊണ്ണൂറു ശതമാനത്തോളം വരെ ജീവനക്കാര്‍ സ്ഥലം മാറ്റപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന ആശങ്ക പല ബ്രാഞ്ചു മാനേജര്‍മാര്‍ക്കുമുണ്ട്. നിര്‍ബന്ധിതമായി സ്ഥലം മാറ്റ ഓപ്ഷന്‍ അംഗീകരിച്ചു ലഭിച്ച സ്ഥലത്തു പോയി ജോലിയില്‍ പ്രവേശിക്കണമെന്ന് ഭീഷണിയുടെ സ്വരത്തില്‍ ചില സംഘടനാ നേതാക്കന്മാര്‍ ആവശ്യപ്പെട്ടതിലും പ്രതിഷേധമുണ്ട്.

കഴിഞ്ഞമാസം നടന്ന 48 മണിക്കൂര്‍ പണിമുടക്കിന്റെ പ്രതിഷേധ പ്രകടനത്തില്‍ കൊല്ലത്തു ജീവനക്കാരുടെ പങ്കാളിത്തം കുറഞ്ഞതു സ്ഥലംമാറ്റ പട്ടികക്കെതിരെയുള്ള പ്രതിഷേധത്തിന്റെ സൂചനയായി നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. നിയമപ്രകാരം ജൂണ്‍ ഒന്നിന് നിലവില്‍ വരേണ്ട പട്ടികയാണ് രണ്ടാഴ്ച കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരിക്കുന്നത് മാനേജ്‌മെന്റിന് സ്ഥലംമാറ്റ പട്ടികയില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നാണു സൂചനകള്‍. യാതൊരു മാനദണ്ഡവുമില്ലാതെ സംഘടനാ താല്‍പര്യം മുന്‍നിര്‍ത്തി നടത്തുന്ന അന്യായമായ സ്ഥലം മാറ്റത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകാനാണു സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SBI staff transfer issue; Protest staff, Kollam, News, Protesters, Pathanamthitta, Kottarakkara, Bank, Banking, Complaint, SBI, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?