ബ്ലോക്‌ചെയിന്‍: ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ പരിശീലന പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി

തിരുവനന്തപുരം: (www.kvartha.com 05.06.2018) ഭാവിയുടെ സാങ്കേതികവിദ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലോക്‌ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആസൂത്രണം ചെയ്ത പരിശീലന പദ്ധതിക്ക് തുടക്കമായി.

ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) എന്ന പേരിലുള്ള പദ്ധതി ഇന്ത്യയിലാദ്യമായാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം നടപ്പാക്കുന്നത്. വിവരശേഖരണ - നിര്‍വഹണ സംവിധാനങ്ങളിലെ നൂതന മാതൃകയായ ബ്ലോക്‌ചെയിനില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Kerala, Thiruvananthapuram, News, India, Business, K-DISC launches major training programme in Blockchain tech

ബ്ലോക്ക്‌ചെയിന്‍ രംഗത്തും അനുബന്ധ സാങ്കേതികവിദ്യയിലും കേരളത്തെ ദേശീയ പ്രസക്തിയുള്ള കേന്ദ്രമാക്കാനും ബ്ലോക്ക്‌ചെയിന്‍ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ സേവനദാതാക്കളാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് കെ-ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ എം എബ്രഹാം പറഞ്ഞു.

ചടങ്ങില്‍ കെ-ഡിസ്‌ക് സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ് ഡോ. പി.വി ഉണ്ണിക്കൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. ഐസിടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ് സ്വാഗതം പറഞ്ഞു. ഐഐഐടിഎം-കെ ഡയറക്ടര്‍ സജി ഗോപിനാഥ്, കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി പ്രൊഫസര്‍ ഡോ: അഷറഫ് എന്നിവര്‍ സംസാരിച്ചു.

മൂന്നു വര്‍ഷം കൊണ്ട് 25,000 ബ്ലോക്‌ചെയിന്‍ ടെക്‌നോളജിസ്റ്റുകളെ സൃഷ്ടിക്കാനാണ് കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്. അയ്യായിരത്തോളം സര്‍ട്ടിഫൈഡ് വിദ്യാര്‍ഥികളെ ആദ്യത്തെ 12 മാസം കൊണ്ട് പരിശീലിപ്പിക്കും. എന്‍ജിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍, എന്‍ജിനീയറിംഗ്, സയന്‍സ് കോഴ്‌സുകള്‍ പഠിക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പരിശീലനം. ജോലിയുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശീലനം ലഭ്യമാക്കും.

രണ്ടു ഭാഗമായുള്ള സര്‍ട്ടിഫിക്കേഷനാണ് പരിശീലനത്തിലൂടെ നല്‍കുന്നത്. ഫുള്‍-സ്റ്റാക് ഫൗണ്ടേഷന്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ഇന്റര്‍മീഡിയറ്റ് തലത്തില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റും. ഫുള്‍സ്റ്റാക്കിന് 124 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിടി അക്കാദമിയാണ് ഈ കോഴ്‌സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ബ്ലോക്‌ചെയിന്‍ പരീശീലനപരിപാടി മൂന്നു മൊഡ്യൂളുകളിലാണ് തയാറാക്കിയിരിക്കുന്നത്, ബ്ലോക്‌ചെയിന്‍ അസോസിയേറ്റ് പ്രോഗ്രാം (30 മണിക്കൂര്‍), ബ്ലോക്‌ചെയിന്‍ ഡെവലപ്പര്‍ പ്രോഗ്രാം (90 മണിക്കൂര്‍), ബ്ലോക്‌ചെയിന്‍ ആര്‍ക്കിടെക്ട് പ്രോഗ്രാം (330 മണിക്കൂര്‍). ഐഐഐടിഎം-കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്‌ചെയിന്‍ അക്കാദമിയാണ് ഇത് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്.

ബിരുദധാരികള്‍ക്ക് ഫുള്‍സ്റ്റാക് ഫൗണ്ടേഷന്‍ സ്‌കില്‍ പ്രോഗ്രാം ഐസിടി അക്കാദമിയിലെ 15 ലേണിംഗ് സെന്ററുകളില്‍ ഫുള്‍ടൈമായാണ് നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അസാപിനു കീഴിലുള്ള കോളജ് സ്‌കില്‍ സെന്ററുകളില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫൗണ്ടേഷന്‍ സ്‌കില്‍ ട്രെയിനിംഗ് പ്രോഗ്രാമിനെ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ്. ഐടിയിലെ ഫുള്‍സ്റ്റാക് മേഖലയില്‍ ജോലി ചെയ്യുന്നവരെ പ്രവേശന പരീക്ഷയില്‍നിന്നും തുടര്‍ന്നുള്ള പരിശീലത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നേരിട്ട് ഫൗണ്ടേഷന്‍ സ്‌കില്‍സ് അസസ്‌മെന്റിന് ചേരാം.

ഫുള്‍സ്റ്റാക്ക് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐസിടി അക്കാദമിയും മേഖലയിലെ പങ്കാളികളും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നിശ്ചിത ഗ്രേഡ് നേടുന്നവര്‍ക്കുമാത്രമെ ബ്ലോക്‌ചെയിന്‍ പരിശീലനപദ്ധതിയിലേയ്ക്ക് കടക്കാന്‍ കഴിയുകയുള്ളു. ബ്ലോക്‌ചെയിന്‍ വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഏജന്‍സിയായ ബ്ലോക്‌ചെയിന്‍ എജ്യൂക്കേഷന്‍ നെറ്റ്വര്‍ക്ക് (ബെന്‍)-ന്റെ പങ്കാളിത്തത്തോടെയാണ് ബ്ലോക്‌ചെയിന്‍ ഡവലപ്പര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സര്‍ട്ടിഫിക്കേഷനും നല്‍കുന്നത്. ബ്ലോക്‌ചെയിനില്‍ ആര്‍ക്കിടെക്ട്, റിസര്‍ച്ച് മേഖലകളിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്ലോക്‌ചെയിന്‍ അക്കാദമിയിലെ വിവിധ പ്രോജക്ടുകളുമായി ഇന്റേണ്‍ഷിപ്പിലൂടെ സഹകരിക്കാവുന്നതാണ് ഈ വിദ്യാര്‍ഥികള്‍ക്ക് ബ്ലോക്‌ചെയിന്‍ ആര്‍ക്കിടെക്ട് സര്‍ട്ടിഫിക്കേഷന്‍ നല്‍കും.

ഭാവിയില്‍ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐസിടി അക്കാദമി വിദ്യാര്‍ഥികളുടെ പെര്‍ഫോമന്‍സ് ഡേറ്റാബേസ് ഉണ്ടാക്കുന്നുണ്ട്. ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഡേറ്റാബേസ് ലഭ്യമാക്കും. ഇത്തരം കോഴ്‌സുകള്‍ക്ക് ഇതര സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസിന്റെ 65 മുതല്‍ 70 ശതമാനം വരെ സബ്‌സിഡി നല്‍കിയാണ് കെ-ഡിസ്‌ക് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷയില്‍ 60  ശതമാനത്തിനുമുകളില്‍  മാര്‍ക്ക് നേടുന്നവര്‍ക്ക് കെ-ഡിസ്‌ക് വീണ്ടും 70 ശതമാനം ഇളവു നല്‍കും. വിശദവിവരങ്ങള്‍ക്ക്: 04712700813, abcd.kdisc.kerala.gov.in

Keywords: Kerala, Thiruvananthapuram, News, India, Business, K-DISC launches major training programme in Blockchain tech


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?