അശരണര്‍ക്കും അനാഥര്‍ക്കുമായി എനിക്കും ഒരു ആശ്രമം തുടങ്ങണം, പക്ഷെ ഇപ്പോള്‍ എന്റെ കയ്യില്‍ പണമില്ല; ടെല്‍സി മേരിയുടെ സ്വപ്‌നസാക്ഷാത്കാരമായ മറിയ ഓള്‍ഡ് ഏജ് ഹോം ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയാവുന്നു

മൊയ്തീന്‍കുഞ്ഞി കളനാട്

(www.kasargodvartha.com 23.06.2018) ചില കാര്യങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും. ഒരു സന്ദര്‍ശനത്തിന് ശേഷം അത്തരമൊരു അനുഭവത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സന്തോഷമാണോ ദുഃഖമാണോ സഹാനുഭൂതിയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരവസ്ഥ.

എന്റെ സുഹൃത്തും കണ്ണൂര്‍ മുന്‍ പോലീസ് സൂപ്രണ്ടുമായിരുന്ന ടോമി ഇപ്പോള്‍ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. പഴയ സുഹൃദ് ബന്ധം ഫോണിലൂടെയും മറ്റും അതേപടി നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഒരിക്കല്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന അവസരത്തിലാണ് കാസര്‍കോട് പെരിയയിലെ മറിയ ഭവനെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത്തവണത്തെ ലീവിന് വന്ന അദ്ദേഹം കോട്ടയത്ത് നിന്നും എന്നെ കാണാന്‍ വരികയും സൗഹൃദ സംഭാഷത്തിനിടയ്ക്ക് മറിയ ഭവന്റെ ചരിത്രം പറയുകയുമുണ്ടായി.

Article, Kerala, kasaragod, Old Age Home, Trust, Moideenkunhi Kalanad, Article of Moideen Kunhi Kalanad about Mariya Old Age Home

ടോമിയുടെ സുഹൃത്തും അമേരിക്കയില്‍ താമസക്കാരുമായ തോമസ് തയ്യിലിന്റെയും ഭാര്യ ലീന തയ്യിലിന്റെയും മകളായിരുന്ന ടെല്‍സി മേരി അവിടെ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെടുകയുണ്ടായി. മകളുടെ വേര്‍പാടിന്റെ ആഘാതത്തില്‍ കുറേകാലത്തേക്ക് അവര്‍ മകളുടെ മുറി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. പിന്നീടെപ്പെഴോ മുറി തുറന്നപ്പോള്‍ മകളുടെ സ്മൃതികളുറങ്ങുന്ന ഡയറി കണ്ടെത്തി. മകളുടെ ഡയറികുറിപ്പുകളുടെ താളുകളില്‍നിന്ന് ആ അമ്മ വായിച്ചെടുത്തു 'പ്രിയ മമ്മീ.. ഡാഡീ.. ഞാന്‍ കഴിഞ്ഞ ദിവസം ആലപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു, ആ സന്ദര്‍ശനം എന്നെ വളരെയധികം സന്തോഷിപ്പിച്ചു, അശരണര്‍ക്കും അനാഥര്‍ക്കുമായി എനിക്കും ഒരു ആശ്രമം തുടങ്ങണം, പക്ഷെ ഇപ്പോള്‍ എന്റെ കയ്യില്‍ പണമില്ല.. നിങ്ങള്‍ എന്നെ സഹായിക്കണം, എനിക്ക് ജോലി കിട്ടുമ്പോള്‍ തിരിച്ചു തരാം'.

ഈ വരികളില്‍ നിന്നും ആ മാതാപിതാക്കള്‍ തങ്ങളുടെ വേര്‍പിരിഞ്ഞുപോയ മകളുടെ ആഗ്രഹത്തിന്റെ തീവ്രതമനസ്സിലാക്കി. അങ്ങനെയാണ് മക്കള്‍ തെരുവിലിറക്കി വിടുന്ന മാതാപിതാക്കള്‍, മനോരോഗം നിമിത്തം ബന്ധുക്കള്‍ ഉപേക്ഷിച്ചു പോയവര്‍, ജന്മം നല്‍കിയവര്‍ ആരെന്നറിയാത്ത അനാഥര്‍.. തുടങ്ങിയവരെയൊക്കെ സംരക്ഷിക്കുവാന്‍ ടെല്‍സി ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് പെരിയ ചെറക്കപ്പാറയില്‍ മറിയ ഭവന്‍ എന്ന വൃദ്ധസദനം ആരംഭിക്കുന്നത്. ഇന്നും അതിന്റെ എല്ലാ കാര്യങ്ങളും അമേരിക്കയില്‍ നിന്നും ആ മാതാപിതാക്കള്‍ നോക്കിനടത്തുന്നു.

ഈ കഥയൊക്കെ കേട്ട ശേഷം പിന്നീട് ടോമിയെയും ഒപ്പംകൂട്ടി അവിടം സന്ദര്‍ശിച്ചു. പല ജാതിയിലും പലമതത്തിലും പെട്ട ഒരുപാടുപേര്‍... മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍... അനാഥര്‍... മാനസിക രോഗമുള്ളവര്‍... സന്തോഷത്തോടെ സ്‌നേഹത്തോടെ മറിയ ഭവന്‍ എന്ന അവരുടെ കൊച്ചു സ്വര്‍ഗത്തില്‍ കഴിയുകയാണിവരൊക്കെ. അവരുടെ കാര്യങ്ങള്‍ നോക്കി കൊണ്ട് സുബിന്‍ മേലോത്തും ഭാര്യ വിജി സുബിനും കുടുംബസമേതം അവരോടൊപ്പം അവിടെ താമസിക്കുന്നു. ഒപ്പം എല്ലാ സഹായവും ചെയ്തു കൊണ്ട് എബ്രഹാം പോള്‍ ചേട്ടനും. ഒരു പക്ഷേ ഇതൊക്കെ കണ്ട് ടെല്‍സി മേരിയെന്ന മാലാഖകുട്ടിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും... തന്റെ ആഗ്രഹം പൂവണിഞ്ഞതില്‍...

2015ലാണ് മറിയ ഓള്‍ഡ് ഏജ് ഹോം സ്ഥാപിതമായത്. 20 അന്തേവാസികളാണ് ഇപ്പോള്‍ മറിയ ഓള്‍ഡ് ഏജ് ഹോമിന്റെ തണലില്‍ കഴിയുന്നത്. പെരിയയിലെ ചറക്കാപ്പാറയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

(ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

മറിയ ഓള്‍ഡ് ഏജ് ഹോമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്;

സുബിന്‍ മാലോത്ത്(മാനേജര്‍): 8086748188
എബ്രഹാം പോള്‍(ട്രസ്റ്റി): 9496137267

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kerala, kasaragod, Old Age Home, Trust, Moideenkunhi Kalanad, Article of Moideen Kunhi Kalanad about Mariya Old Age Home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?