ജൂണ്‍ 19 വായനാദിനം; വായിച്ചു വളരാന്‍ ഉദ്‌ബോധിപ്പിച്ച പണിക്കര്‍ സാറിനെ വായനാദിനത്തില്‍ ഓര്‍മ്മിക്കാം

കൂക്കാനം റഹ് മാന്‍

(www.kavrtha.com 18/06/2018)'പി. എന്‍.പണിക്കര്‍ എന്ന വ്യക്തി ജനിച്ചത് കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ അദ്ദേഹം ലോകം മുഴുക്കെ അറിയുന്ന മഹാത്മാവായി തീരുമായിരുന്നു.' സുകുമാര്‍ അഴീക്കോടിന്റെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 ന് വായനാദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചത് ഉചിതമായി. പണിക്കര്‍സാര്‍ ജീവിച്ചിരുന്നപ്പോഴൊന്നും ആദരിക്കാനോ, നല്ലവാക്ക് പറയാനോ രാഷ്ട്രീയ നേതാക്കളൊന്നും തയ്യാറായില്ല. മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പടുത്തുയര്‍ത്തിയ കാന്‍ഫെഡിനെ പിടിച്ചെടുക്കാനും, അതിനെ നശിപ്പിക്കാനും ചില കുബുദ്ധികള്‍ മുന്നോട്ടെത്തുകയും ചെയ്തു. സത്യസന്ധമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയനേതാക്കളോ, ഭരണകൂടമോ തയ്യാറായതുമില്ല.

Article, Kookanam-Rahman, P.N Panikar,Article of Kookanam Rahman about P N Panikar

ഗ്രാമാന്തരങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഓരോ ഗ്രാമീണന്റെയും മനസ്സില്‍ അറിവിന്റെയും അറിവിനു വേണ്ടിയുള്ള തൃഷ്ണയുടെയും തിരികൊളുത്താന്‍ പി.എന്‍. പണിക്കര്‍ക്ക് സാധിച്ചു. അക്ഷരസ്‌നേഹിയായി, സംസ്‌കാരത്തിന്റെ സന്ദേശവാഹകനായി ജീവിതം ഒരു യജ്ഞശാലയാക്കി മാറ്റിയ വലിയൊരു മനുഷ്യസ്‌നേഹിയായിരുന്നു പി.എന്‍.പണിക്കര്‍. അദ്ദേഹം ഏഴു പതിറ്റാണ്ടിലേറേക്കാലം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ശോഭിച്ചു നിന്നിരുന്നു.

ഒരു നിമിഷം പോലും വൃഥാവിലാക്കിക്കളയാന്‍ മനസ്സില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ഗാന്ധിയന്‍ സിദ്ധാന്തം അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയ ഗാന്ധിയന്‍ ആയിരുന്നു പി.എന്‍.പണിക്കര്‍. കേവലം ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും തുടര്‍ന്ന് കാന്‍ഫെഡ് പ്രസ്ഥാനത്തിനും നേതൃത്വം വഹിച്ചുകൊണ്ട് കേരളമൊട്ടാകെ നടത്തിയ കാല്‍നട ജാഥകള്‍, സാംസ്‌കാരിക യാത്രകള്‍ എല്ലാം കേരളീയരുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോവില്ല.

പി.എന്‍.പണിക്കരെപ്പറ്റി ചിന്തിക്കുമ്പോള്‍ വൈവിധ്യമേറിയ നിരവധി ചിത്രങ്ങള്‍ കേരളീയരുടെ മനസ്സില്‍ തെളിഞ്ഞുവരും. ഗ്രന്ഥശാല പ്രസ്ഥാനം സ്ഥാപിച്ച വ്യക്തി, പുസ്തകങ്ങളെ സ്‌നേഹിച്ച വ്യക്തി, നല്ല മനുഷ്യസ്‌നേഹി, സാമൂഹിക ചിന്തകന്‍ എന്നിങ്ങനെയുള്ള വിവിധ രൂപങ്ങള്‍ കേരളീയരുടെ മനസ്സില്‍ തെളിഞ്ഞു വരും. അദ്ദേഹം ഒരു സാഹിത്യകാരനോ, മഹാപണ്ഡിതനോ, വിദ്യാഭ്യാസ വിചക്ഷണനോ ആയിരുന്നില്ല. പക്ഷേ എത്ര പ്രഗല്‍ഭനായ കോളജ് പ്രിന്‍സിപ്പാളിനേക്കാളും എത്ര ദീര്‍ഘദര്‍ശിയായ യൂണിവേര്‍സിറ്റി വൈസ് ചാന്‍സലറേക്കാളും പാണ്ഡിത്യത്തിന്റെ പാരാവാരം താണ്ടിയ ഏത് മഹാപണ്ഡിതനേക്കാളും, സാമൂഹ്യശാസ്ത്രത്തിന്റെ കൊടുമുടികളില്‍ എത്തിയ ഏതു സോഷ്യോളജിസ്റ്റിനേക്കാളും കേമനായിരുന്നു വെറും പ്രൈമറി അധ്യാപകനായിരുന്ന പി.എന്‍.പണിക്കര്‍ എന്ന പുതുവായിക്ക് നാരായണ പണിക്കര്‍.

പി.എന്‍.പണിക്കര്‍ കാണിക്കുന്ന കര്‍മ്മകുശലതയും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനരീതിയും ആരെയും അദ്ഭുതപ്പെടുത്തും. സാമൂഹ്യപ്രവര്‍ത്തകരെ കിട്ടിയാല്‍ അവരെ നല്ല പ്രവര്‍ത്തകരാക്കി മാറ്റാന്‍, തന്റെ കൂടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കും. തന്റെ ശാരീരിക ക്ഷീണമൊക്കെ അദ്ദേഹം മറക്കും. പ്രവര്‍ത്തകരോട് എളിയഭാഷയില്‍ സംസാരിച്ച് കര്‍മോന്‍മുഖരാക്കി മാറ്റിയെടുക്കും.

ഊണിലും ഉറക്കത്തിലും ചിന്തയിലുമെല്ലാം കുറേകാലം ഗ്രന്ഥശാലാ പ്രവര്‍ത്തനവും അതിനുശേഷം അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായാണ് പി.എന്‍.പണിക്കര്‍ ജീവിച്ചത്. 1909 ല്‍ ജനിച്ച് 1995 ല്‍ മരിക്കും വരെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായാണ് ജീവിച്ചു വന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലും സാക്ഷാത്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. യാതൊരു വിധത്തിലുള്ള ഭൗതികസുഖങ്ങളെ പറ്റിയും അദ്ദേഹം ചിന്തിച്ചിരുന്നില്ല. പൂര്‍ണ്ണമായും സമൂഹത്തിനു വേണ്ടി സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ എന്ന് അഭിമാനിക്കുന്നവരെല്ലാം, എല്ലാവിധ സൗഭാഗ്യങ്ങളും ആസ്വദിച്ചുകൊണ്ട് മനോഹര മന്ദിരങ്ങളില്‍ ശീതീകരിച്ച മുറികളില്‍ കഴിഞ്ഞപ്പോള്‍, ഈ നീണ്ടുമെലിഞ്ഞ ഖദര്‍ധാരിയായ പച്ചമനുഷ്യന്‍ രാജ്യത്ത് സാമൂഹിക നന്മയും, മതസൗഹാര്‍ദ്ദവും, മനുഷ്യസ്‌നേഹവും സ്ഥിതി സമത്വവും ഊട്ടിവളര്‍ത്താനായി ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്നീ മുദ്രാവാക്യങ്ങളുമായി നാടുനീളെ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം അദ്ദേഹം സഞ്ചരിച്ചു.

ജീവിതത്തില്‍ താഴെ തട്ടില്‍നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പക്ഷേ ഏത് ഉന്നതന്മാരുടെ മുന്നിലും തലകുനിക്കാതെ സ്‌നേഹവായ്‌പ്പോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അനിതര സാധാരണമാണ്. പി.എന്‍.പണിക്കര്‍ തികച്ചും ഒരു മാതൃകാപുരുഷനാണ്. നിസ്തുലമായ ത്യാഗത്തിന്റെയും, സ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. ആ വലിയ മനുഷ്യസ്‌നേഹിയുടെ പേരില്‍ ഇന്ന് നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പല സംഘടനകളും അദ്ദേഹത്തിന്റെ നാമം ഉപയോഗപ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല പി.എന്‍.പണിക്കര്‍ ആഗ്രഹിച്ചത്. ജനബോധത്തെ വളര്‍ത്തി. നാടിനെ മാറ്റിയെടുക്കണം അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലും, സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നൊരുക്കം നടത്തി എന്ന നിലയിലും കേരളം പി.എന്‍. പണിക്കരോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മറ്റൊന്നും ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും, ചരമദിനം വായനാദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തത് ചാരിതാര്‍ത്ഥ്യജനകമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, P.N Panikar,Article of Kookanam Rahman about P N Panikar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?