ഏജന്റിന്റെ ചതിയില്‍പെട്ട് 18 വര്‍ഷമായി ശ്രീലങ്കയിലും നാട്ടിലുമായി ജയിലില്‍ കഴിയുന്ന ഹുസൈന് ജയില്‍മോചനത്തിന് ഒന്നരവര്‍ഷം ബാക്കിയിരിക്കെ ഭാര്യയ്ക്ക് പിടിപെട്ട അസുഖം മറ്റൊരു ആഘാതമായി, കുടുംബം കാരുണ്യമതികളുടെ സഹായം തേടുന്നു

കാസര്‍കോട്: (www.kasargodvartha.com 04.06.2018) ഏജന്റിന്റെ ചതിയില്‍പെട്ട് 18 വര്‍ഷമായി ശ്രീലങ്കയിലും നാട്ടിലുമായി ജയിലില്‍ കഴിയുന്ന ബേക്കല്‍ മൗവ്വലിലെ ഹുസൈന് ജയില്‍മോചനത്തിന് ഒന്നരവര്‍ഷം ബാക്കിയിരിക്കെ ഭാര്യയ്ക്ക് പിടിപെട്ട അസുഖം മറ്റൊരു ആഘാതമായി. ഹുസൈന്റെ കുടുംബം ഇപ്പോള്‍ കാരുണ്യമതികളുടെ സഹായം തേടുകയാണ്. 2000 ലാണ് ഹുസൈന്‍ ചെന്നൈയില്‍ നിന്നും ശ്രീലങ്ക വഴി ജര്‍മനിയിലേക്ക് ജോലി തേടിപ്പോയത്. എന്നാല്‍ ഏജന്റ് വഴിച്ചെലവിന് കുറച്ച് ലേഡീസ് ചെരിപ്പ് കൊടുത്തുവിടുകയായിരുന്നു. എന്നാല്‍ ഈ ചെരിപ്പിന്റെ അടിവശം 500 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഒളിപ്പിച്ചുവച്ചിരുന്നത് നിഷ്‌കളങ്കനായ ഹുസൈന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ഗ്രീന്‍ ചാനല്‍ വഴി പുറത്തിറങ്ങിയപ്പോള്‍ സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 25 ഗ്രാം ഭാരമുള്ള ചെരിപ്പ് പെട്ടിക്കകത്ത് ചെരിപ്പിന്റെ ഹീലില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

Kerala, kasaragod, news, Jail, custody, Family, Charity-fund, cheemeni, Airport, Cheating, Youth, helping hands, Needs help, Husain, Amina.

20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഹുസൈനെ ജയിലിലടച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് ജീവിത പ്രാരാബ്ദം കാരണം മണലാരണ്യത്തിലേക്ക് പോകാന്‍ മുംബൈയിലേക്ക് പോയത്. അവിടെ വെച്ചാണ് തമിഴ്‌നാട്ടുകാരനായ ഒരാളെ പരിചയപ്പെട്ടത്. ഇയാള്‍ വഴിയാണ് ജര്‍മനിയിലേക്ക് നല്ല വിസയുണ്ടെന്ന് പറഞ്ഞ് ചെന്നൈ വഴി ശ്രീലങ്കയിലേക്ക് പറന്നത്. വിവാഹം കഴിക്കുമ്പോള്‍ ലഭിച്ച ഒന്നര ലക്ഷം രൂപയും  ഭാര്യയിടെ 35 പവന്‍ സ്വര്‍ണവും വിറ്റാണ് വിസയ്ക്കായി പണം കണ്ടെത്തിയത്. ഇതിനിടെയിലാണ് ചതി മയക്കുമരുന്നിന്റെ രൂപത്തിലെത്തിയത്. അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ ഏഴ് വര്‍ഷം ഹുസൈന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും ശിക്ഷിക്കപ്പെട്ടതോടെ വീണ്ടും ജയിലിലാവുകയായിരുന്നു.

ഇതിനിടയിലാണ് പുലി പ്രഭാകരനെ വധിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ പ്രസിഡന്റ് മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന മഹേന്ദ്ര രാജ്പക്‌സെയും കൂടിക്കാഴ്ച നടത്തുന്ന വിവരം ഹുസൈനും സമാനമായ വിവിധ കേസുകളിലായി ജയിലിലായ മറ്റു ആറ് പേരും അറിഞ്ഞത്. ഇതിനിടയില്‍ ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് മത്സരം കൊളമ്പോയില്‍ നടന്നപ്പോള്‍ അവിടെയെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ കഥനകഥ വാര്‍ത്തയാക്കിയിരുന്നു. ജയിലില്‍ നിന്നും പുറത്തേക്ക് വിളിക്കാന്‍ സൗകര്യം ലഭിച്ചപ്പോഴാണ് ഇവര്‍ തങ്ങളുടെ ദുരിതജീവിതം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

ഇതോടെ ഹുസൈന്റെയും കൊല്ലം സ്വദേശി നസീറിന്റെയും ബന്ധുക്കള്‍ പാണക്കാട് തങ്ങളെ കാണുകയും ഇവര്‍ തങ്ങള്‍ വഴി ഇ ടി മുഹമ്മദ് ബഷീര്‍, കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദ്, എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കാസര്‍കോട് എംപി പി കരുണാകരന്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കേരളത്തിലെ ജയിലിലേക്ക് മാറ്റാന്‍ ധാരണയാവുകയുമായിരുന്നു. 2013ലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് ഇവരെ മാറ്റിയത്. 2014ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കണ്ണൂര്‍ ജയിലിലേക്കും അവിടെ നിന്ന് ഹുസൈനെ ചീമേനി തുറന്ന ജയിലിലേക്കും മാറ്റുകയായിരുന്നു. രണ്ടര വര്‍ഷത്തോളമായി ചീമേനി തുറന്ന ജയിലില്‍ കഴിയുന്ന ഹുസൈന്‍ ഇപ്പോള്‍ പരോളില്‍ നാട്ടിലെത്തിയപ്പോഴാണ് ഭാര്യയെ അസുഖം വേട്ടയാടിയിരിക്കുന്ന വിവരം അറിഞ്ഞ് നോമ്പ് കാലത്ത് തകര്‍ന്നുപോയത്.

2020 ഫെബ്രുവരിയില്‍ ജയില്‍മോചിതനാകാന്‍ കാത്തിരിക്കുന്ന ഹുസൈന് ഭാര്യ ആമിന(37)യുടെ അസുഖം വല്ലാത്ത ജീവിത പരീക്ഷണമായി തീര്‍ന്നിരിക്കുകയാണ്. മകന്‍ ദില്‍ഷാദിനെ ആറ് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഹുസൈന്‍ ശ്രീലങ്കയില്‍ ജയിലിലായത്. 13 വര്‍ഷത്തിന് ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് മകനെ ആദ്യമായി ഹുസൈന് കാണാന്‍ കഴിഞ്ഞത്. ദില്‍ഷാദ് ഇപ്പോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 2014 മുതല്‍ തന്നെ ആമിനയ്ക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടര്‍മാരെയും കണ്ട് ഗുളിക കഴിച്ചതല്ലാതെ അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല. പിന്നീട് കാഞ്ഞങ്ങാട്ടെ ഡോ. വിദ്യ പൈയെ കണ്ട് പരിശോധിച്ചപ്പോഴാണ് വയറ്റില്‍ ട്യൂമര്‍ വളര്‍ന്നിരിക്കുകയാണെന്നും ഇത് ക്യാന്‍സറിന് വഴിവെക്കുമെന്നും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചത്.

യു എ ഇയിലെ വിവിധ പ്രവാസി സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ആമിനയെ എറണാകുളം സണ്‍റൈസ് ആശുപത്രിയില്‍ ഡോ. ഹഫീസ് റഹ് മാന്‍ ശസ്ത്രക്രിയ നടത്തി മുഴ ഭാഗികമായി മാത്രം നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന്് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രയാസം കാരണം നടന്നില്ല. ഇതിനിടയില്‍ ആഴ്ചകള്‍ക്ക് മുമ്പ് രക്തസ്രാവം ഉണ്ടായി കാഞ്ഞങ്ങാട്ട് പരിശോധനയ്ക്ക് വിധേയമായപ്പോള്‍ മുമ്പ് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് വീണ്ടും മുഴ വളര്‍ന്നതായി കണ്ടെത്തുകയായിരുന്നു. 3500 രൂപ ഒരു മാസം കുത്തിവെയ്പ്പിന് തന്നെ വേണ്ടിവരുന്നു. കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല.

മൗവ്വലിലെ, മാതാവും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന ഭാഗികമായി പണിത നാല് സെന്റ് സ്ഥലത്തെ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഹുസൈന്‍ ചീമേനിയിലെ ജയിലില്‍ കഴിയുന്നതിനിടെ നോമ്പ് തുറ വിഭവങ്ങളുമായി എത്തിയ തൃക്കരിപ്പൂരിലെ സന്നദ്ധ സംഘടന ഹുസൈന്റെ കഥനകഥ അറിഞ്ഞ് വീട് നല്‍കാന്‍ മുന്നോട്ടുവന്നിരുന്നു. പക്ഷേ ഹുസൈന്‍ സ്ഥലം ഒരുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ ഉദ്യോഗസ്ഥരുടെ നിര്‍ലോഭമായ സഹകരണം കൊണ്ടാണ് സന്നദ്ധ സംഘടന വീട് നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ഇതിനിടയില്‍ നോട്ട് നിരോധനം വന്നതോടെ സന്നദ്ധ സംഘടനയ്ക്ക് വീട് നല്‍കാനുള്ള സാഹചര്യം ഇല്ലാതാവുകയായിരുന്നു. നിര്‍ധനരായ സ്വന്തം വീട്ടുകാരുടെ സഹായം കൊണ്ടാണ് ഇപ്പോള്‍ ആമിനയ്ക്ക് മരുന്നും മറ്റു ചികിത്സയും നടക്കുന്നത്.

കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടും ഭാര്യയുടെ അസുഖം മാറുന്നതിനായി ശസ്ത്രക്രിയ നടത്തുന്നതിനുള്ള പണവും കണ്ടെത്താന്‍ ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഹുസൈനും കുടുംബവും കഴിയുന്നത്. ആമിനയുടെ ചികിത്സയ്ക്ക് വലിയ തുക ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഉദാരമതികളുടെ സഹായം ലഭിച്ചാല്‍ മാത്രമെ കുടുംബത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. ആമിനയുടെ പേരില്‍ എസ് ബി ഐയുടെ കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9746156196.

Account Details:
Mrs. Amina Hussain
Cheruma House, Panayal (PO)
Bekal (Via) 671 318

Kasargod.

Bank Account Number: 30212967167.
IFSC: SBIN0001439.

Keywords: Kerala, kasaragod, news, Jail, custody, Family, Charity-fund, cheemeni, Airport, Cheating, Youth, helping hands, Needs help, Husain, Amina.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?