ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി പി. കരുണാകരന്‍ എംപി

നീലേശ്വരം: (www.kasargodvartha.com 08.05.2018) എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ആശുപത്രി തുടങ്ങാതെ കോളേജ് തുടങ്ങാന്‍ നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യം ഇഷ്ടപ്പെടാതിരുന്ന പി.കരുണാകരന്‍ എം.പി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ഗവ. കോളേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്  എംപി. കയര്‍ത്തത്.

നാട്ടുകാര്‍ ദാനമായി നല്‍കിയ ഭൂമിയില്‍ പാവപ്പെട്ട കിടപ്പുരോഗികള്‍ക്കായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം സി.പി.എം. ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി കോളേജിന് വിട്ടുനല്‍കുന്നത് എന്തിനാണെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് എം.പിയുടെ പ്രകോപനത്തിന് കാരണം. തന്റെ രാഷ്ട്രീയ പാരമ്പര്യം എന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാണ് എംപി മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തത്.

കേന്ദ്ര സര്‍വ്വകലാശാല വരുമെന്ന് പ്രതീക്ഷിച്ച കരിന്തളത്ത് തന്റെ പ്രയത്‌നത്തിന്റെ ഫലമായി അനുവദിച്ച ഗവണ്‍മെന്റ് കോളേജ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയുടെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നും ചിലരുടെ താല്‍പ്പര്യം എന്താണെന്നു മനസിലാകുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവേശം കൊള്ളേണ്ടെന്നും എം.പി. പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍കോട് കലക്ട്രേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍   സെല്‍യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകുകയും ഇതേ കുറിച്ച് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ കുറിച്ചാണ് എം.പിയോട് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞത്.

എന്‍ഡോസല്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ നാട്ടുകാര്‍ ദാനമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ പാലിയേറ്റീവ് കെയര്‍ ആശുപത്രി ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്ക് അടിയന്തിരമായി തുറന്ന് കൊടുക്കണമെന്നും കെട്ടിടം കോളേജിന് കൈമാറരുതെന്നുമായിരുന്നു സെല്‍ യോഗത്തിലെ പൊതുവികാരം. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ തോളേനിയില്‍ ഒന്നരക്കോടി രൂപ ചിലവില്‍ ആധുനിക രീതിയിലുള്ള ആശുപത്രി നിര്‍മിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുവേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം അനുവദിച്ച സയന്‍സ് കോളേജിന് ഗ്രാമപഞ്ചായത്ത് താത്കാലികമായി ഈ കെട്ടിടം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും അത്യാസന്ന നിലയിലായ ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെയും കിടത്തി ചികിത്സിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കരിന്തളത്ത് ആധുനിക സൗകര്യങ്ങളോടുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്.

ആദ്യം നാട്ടുകാര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തനം തുടങ്ങിയ പാലിയേറ്റീവ് കെയറിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ആളുകള്‍ സൗജന്യമായാണ് സ്ഥലം വിട്ടു നല്‍കിയത്. തോളേനി മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തു 90 സെന്റ് സ്ഥലമാണ് പാലിയേറ്റീവിനുള്ളത്. സ്ഥലം ലഭിച്ചതോടെ കെട്ടിടം പണിയാന്‍ പാലിയേറ്റീവ് കമ്മറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടിയിരുന്നു. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നബാര്‍ഡ് സഹായം ലഭിക്കുകയുള്ളൂ എന്നതിനാല്‍ പാലിയേറ്റീവ് കെയറിന് വേണ്ടി വാങ്ങിയ സ്ഥലം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പഞ്ചായത്തിന് കൈമാറുകയായിരുന്നു.

സ്ഥലം പഞ്ചായത്തിന് കൈമാറിയതോടെയാണ് നബാര്‍ഡ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായമായി പണം അനുവദിച്ചത്. 1,25 കോടി രൂപയാണ് കെട്ടിടം പണിക്കായി നബാര്‍ഡ് നല്‍കിയത്. പതിനാറ് മുറികളുള്ള ഇരുനില കെട്ടിടമാണ് പാലിയേറ്റീവ് ആശുപത്രിക്കായി നിര്‍മ്മിച്ചത്. കോളജിന് മറ്റേതെങ്കിലും കെട്ടിടം കണ്ടെത്തുന്നതിന് പകരമാണ് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി നിര്‍മ്മിച്ച ആശുപത്രി വിട്ടുകൊടുക്കുന്നതെന്നാണ് നാട്ടുകാരും രോഗികളും പറയുന്നത്. യു.ഡി.എഫ് ഗവണ്‍മെന്റ് ഉദുമ മണ്ഡലത്തിലെ കുണിയയില്‍ കോളേജ് അനുവദിച്ചപ്പോള്‍ കുണിയ ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ ഒരു കെട്ടിടമാണ് ക്ലാസ് നടത്താന്‍ വിട്ടു നല്‍കിയത്. നാലുവര്‍ഷമായി ഈ കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. കോളജിന്റെ കെട്ടിടം നിര്‍മ്മിച്ച് വരികയാണ്. കരിന്തളത്തും ഈ രീതി തുടരാവുന്നതേയുള്ളൂവെന്ന് നാട്ടുകാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നു. പഞ്ചായത്തിലെ ചയ്യോത്ത് സ്‌കൂളില്‍ കോളജിന് താല്‍ക്കാലിക സൗകര്യം ഒരുക്കാമെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. അതുമില്ലെങ്കില്‍ തൊട്ടടുത്ത നീലേശ്വരം ടൗണിന് സമീപം താല്‍ക്കാലിക കെട്ടിടത്തില്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. പഞ്ചായത്തിനും നീലേശ്വരത്തിനും ഇടയില്‍ നിരവധി സ്വകാര്യ കെട്ടിടങ്ങളുണ്ട്. ഇവ വാടകയ്ക്കായി വാങ്ങാവുന്നതാണെന്നും നാട്ടുകാര്‍ പറയുന്നു.

Watch Video


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, P.Karunakaran-MP, Media worker, Top-Headlines, Video,  Asked Question did not like; P. Karunakaran MP angry with Media person < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?