ബിജെപിയുടെ പേരു പറഞ്ഞു കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ തമ്മില്‍ വാക്‌പോര്; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം നിര്‍ണായകമായ അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം: (www.kvartha.com 25.05.2018) ബിജെപിയുടെ പേരു പറഞ്ഞു കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ വാക്‌പോര് ആരംഭിച്ചതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം നിര്‍ണായകമായ അന്തിമഘട്ടത്തിലേക്ക്. ആരാണു ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്ന ചോദ്യമാണ് ഇരുകൂട്ടരും ഉയര്‍ത്തുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കുക തന്നെയാണ് ഇരുവിഭാഗത്തിന്റേയും ലക്ഷ്യം.

ഭൂരിപക്ഷ വോട്ടുകളില്‍ ഏതാണ്ടു ലഭിക്കാവുന്ന വിഹിതം യുഡിഎഫും എല്‍ഡിഎഫും ബിജെപിയും കണക്കാക്കിയിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളുടെ കാര്യത്തില്‍ ഉദ്വേഗം നിലനില്‍ക്കുന്നു. വിജയം ഉറപ്പിക്കണമെങ്കില്‍ അവ പരമാവധി കിട്ടിയേ തീരൂവെന്നു കണ്ടതോടെ ബിജപിക്കെതിരായുള്ള ആക്ഷേപങ്ങള്‍ക്ക് ഇരുമുന്നണികളും മൂര്‍ച്ച കൂട്ടി. സ്ഥാനാര്‍ഥിയുടേതടക്കം മതനിരപേക്ഷത സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്നു. കെ.എം.മാണി യുഡിഎഫിനായി പ്രചാരണത്തിനെത്തിയത് ആ ക്യാംപിനെ കൂടുതല്‍ ഉഷാറാക്കിയിട്ടുണ്ട്.

 Chengannur Bye-Elections: Its’ Again LDF Versus UDF, Thiruvananthapuram, News, Politics, Trending, By-election, Allegation, BJP, Congress, CPM, Kerala

മറ്റു സംസ്ഥാനങ്ങളില്‍ കെട്ടിവച്ച കാശുപോലും കിട്ടാത്ത സിപിഎമ്മാണു ബിജെപിയെ പ്രതിരോധിക്കുമെന്ന വീരസ്യം പറയുന്നതെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയാണു വാക്‌പോരിനു തുടക്കമിട്ടത്. കര്‍ണാടക തെരഞ്ഞെടുപ്പിലടക്കം സിപിഎമ്മിനുണ്ടായ ഗതിയാണ് ആന്റണി സൂചിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ അഭിനന്ദിക്കുമ്പോള്‍ പിണറായി വിജയന്‍ തുള്ളിച്ചാടുകയാണെന്ന് ആക്ഷേപിച്ചു മോഡി-പിണറായി സൗഹൃദം വരച്ചിടാനും ആന്റണി ശ്രമിച്ചു.

ഇതിലെ അപകടം മനസ്സിലാക്കിയ പിണറായി ചെങ്ങന്നൂരിലെ പൊതുയോഗങ്ങളില്‍ ആന്റണിക്കെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസുകാരില്‍ ചിലര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണെന്നു നേരത്തേ പറഞ്ഞത് ഇതേ ആന്റണിയല്ലേയെന്നായിരുന്നു പിണറായിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ കൊള്ളാമെന്നു കേന്ദ്രം പറഞ്ഞാല്‍ അതു നിഷേധിക്കണോ? കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണെന്നു മേനി നടിച്ചിട്ടു കര്‍ണാടകയില്‍ കുമാരസ്വാമിയുടെ പിറകില്‍ പോയിരിക്കേണ്ടി വന്നില്ലേയെന്നും പിണറായി പരിഹസിച്ചു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പഴയ വാദം പ്രചാരണ യോഗങ്ങളില്‍ പിണറായി ആവര്‍ത്തിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആന്റണിക്കെതിരെ തിരിഞ്ഞു. ബിജെപിക്കു വോട്ടു കൂടുതല്‍ എത്തിക്കാനുള്ള ഏജന്‍സിപ്പണിയാണോ കോടിയേരി ചെയ്യുന്നതെന്ന് ആന്റണി തിരിച്ചടിച്ചതു വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെയാണ്. ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ടു കുറയുന്ന സാഹചര്യം എല്‍ഡിഎഫിനെയാണു ഭയപ്പെടുത്തുന്നതെന്നു കോണ്‍ഗ്രസ് കരുതുന്നു. ഏതു സാഹചര്യത്തിലും മുപ്പതിനായിരത്തില്‍ കുറവു വരില്ലെന്നാണു സിപിഎം വിചാരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണു യുഡിഎഫിന്റെ ഡി.വിജയകുമാറിനും അദ്ദേഹം ഭാരവാഹിയായ അയ്യപ്പസേവാ സംഘത്തിനുമെതിരെ കോടിയേരി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി യുഡിഎഫ് തിരിച്ചടിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനായി നിലവിട്ട നീക്കങ്ങളിലാണു സിപിഎമ്മെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ചാഞ്ചാടി നില്‍ക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള അവസാന അടവുകളിലാണ് മുന്നണികള്‍. തങ്ങള്‍ ചെങ്ങന്നൂരില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഇതിനെല്ലാം കാരണമെന്ന ആത്മവിശ്വാസത്തോടെ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനാണു ബിജെപി ഇതിനിടയില്‍ നോക്കുന്നത്.

Keywords: Chengannur Bye-Elections: Its’ Again LDF Versus UDF, Thiruvananthapuram, News, Politics, Trending, By-election, Allegation, BJP, Congress, CPM, Religion,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?