ദേശീയ ഫുട്‌ബോള്‍ താരമായ ഷീബ

കൂക്കാനം റഹ് മാന്‍

(www.kvartha.com 22.05.2018) ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന നിരവധി കായികതാരങ്ങള്‍ കേരളത്തില്‍ പിറന്നു വീണിട്ടുണ്ട്. അവരുടെ നേട്ടങ്ങള്‍ പുറം ലോകം അറിയുമെങ്കിലും അത്തരക്കാര്‍ ജനിച്ചുവീണ പ്രദേശങ്ങളില്‍ അവരെ വേണ്ടത്ര അറിയപ്പെടാതെ പോകുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കായികരംഗത്ത് അഭിരുചി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത്തരം പ്രതിഭകളെ കണ്ടെത്തേണ്ടത് അവരുടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമാണ്.

1998-ല്‍ ഞാന്‍ പിലിക്കോട് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പഠിപ്പിച്ച 'ഷീബ' എന്ന പെണ്‍കുട്ടി ദേശീയ ഫുട്‌ബോള്‍ മേഖലയില്‍ ഇന്ന് തിളങ്ങി കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ്. ഷീബയുടെ ഫുട്‌ബോള്‍ കളിയിലുള്ള കഴിവ് ആദ്യമായി കണ്ടെത്തിയത് കാലിക്കടവിലെ വിജയരാഘവന്‍ സാറും അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറുമാണ്. പിലിക്കോട് പഞ്ചായത്തിലെ വിശാലമായ കാലിക്കടവ് ഗ്രൗണ്ടില്‍ നിന്നാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ ഷീബ അഭ്യസിച്ചത്.

Article, Kookanam-Rahman, Football Player, Sports, Sheeba, About football player Sheeba

2001 ല്‍ നാഷണല്‍ ജൂനിയര്‍ സ്റ്റേറ്റ് ടീമില്‍ കേരളത്തെ പ്രധിനിധീകരിച്ച് ഷീബ പങ്കെടുത്തു. ഗോവയിലായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഷീബ വൈസ് ക്യാപ്റ്റനായിട്ടാണ് ഈ ടീമില്‍ പങ്കെടുത്തത്. ഇവിടെ നടന്ന മത്സരത്തില്‍ വെച്ച് കളിയുടെ മികവ് കണ്ടിട്ട് ടീമിലെ രണ്ട് പേരെ ഇന്ത്യന്‍ ക്യാമ്പിലേക്ക് സെലക്ട് ചെയ്യുകയുണ്ടായി. ഷീബയെ ഹാഫ് ബാക്കായിട്ടും പത്തനംതിട്ടയിലെ പ്രീതികുമാരിയെ ഗോള്‍ കീപ്പറായിട്ടും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. പന്ത്രണ്ട് വര്‍ഷം തുടര്‍ച്ചയായി സീനിയര്‍ നാഷണല്‍ വുമണ്‍ ടീമില്‍ അംഗമായിരുന്നു ഷീബ. പഞ്ചാബ്, ഹൈദരാബാദ്, ആസ്സാം, എന്നിവിടങ്ങളില്‍ നടന്ന മൂന്ന് നാഷണല്‍ ഗെയിമുകളില്‍ ഷീബ പങ്കെടുക്കുകയുണ്ടായി.

2007-ല്‍ ഏറ്റവും മികച്ച സീനിയര്‍ വുമണ്‍ ഫുട്‌ബോള്‍ താരമായി ഷീബ അവരോധിക്കപ്പെട്ടു. അതിന്റെ ഫലമായി ഷീബ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഗോള്‍ഡ് മെഡലിന് അര്‍ഹയായി. ഇതേപോലെ 2005-ല്‍ ഭിലായില്‍ നടന്ന ഷീബ പങ്കെടുത്ത സീനിയര്‍ വുമണ്‍സ് നാഷണല്‍ ടീം റണ്ണേര്‍സ് അപ്പായി. 2010 - ല്‍ കേരള ടീമിന്റെ ക്യാപ്റ്റനായി ഷീബ തിരഞ്ഞെടുക്കപ്പെട്ടു. ഫുട്‌ബോള്‍ കളിക്കാരിയായി മാത്രം തിളങ്ങി നില്‍ക്കാതെ ഫുട്‌ബോള്‍ കോച്ചാകാനുള്ള പരിശ്രമവും ഷീബ നടത്തി കൊണ്ടിരുന്നു. അതിന്റെ ഭാഗമായി 2007-ല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ ഗോവയില്‍ നടത്തിയ ഫുട്‌ബോള്‍ കോച്ചാവാനുള്ള ടെസറ്റില്‍ 'സി' ലൈസന്‍സ് നേടി.

തുടര്‍ന്ന് 2009, 2010, 2011 വര്‍ഷങ്ങളില്‍ 'അണ്ടര്‍ തേര്‍ട്ടീന്‍ ഗേള്‍സ് കേരളാ ടീമിന്റെ' കോച്ചായി പ്രവര്‍ത്തിക്കുകയുണ്ടായി. എസ് എസ് എല്‍ സി പഠനത്തിനു ശേഷം 2003 മുതല്‍ തിരുവല്ല മാര്‍ത്തോമ കോളജില്‍ വെച്ച് പ്രീഡിഗ്രിയും, ഹിസ്റ്ററിയില്‍ ഡിഗ്രിയും നേടി. ഫുട്‌ബോള്‍ കളിയിലെ മികവ് കണ്ടാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രസ്തുത കോളജില്‍ അഡ്മിഷന്‍ കിട്ടിയത്. അവിടെ നിന്ന് ഡോക്ടര്‍ റിജിനോള്‍ഡ് വര്‍ഗ്ഗീസ് സാറില്‍ നിന്നാണ് ഫുട്‌ബോള്‍ കളിയുടെ താത്വിക പാഠങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിഞ്ഞത്. ഫുട്‌ബോളാണ് എന്റെ വഴി എന്ന് കണ്ടെത്താന്‍ സഹായിച്ചത് കോളജ് പഠനകാലത്താണ്.

കായിക മേഖലയില്‍ എത്തിപ്പെട്ടതുകൊണ്ട് മാനസിക ധൈര്യം കിട്ടുന്നുണ്ട്. എന്തും ചെയ്യാനുള്ള ആത്മ വിശ്വാസം ലഭിക്കുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയും. ഹോസ്റ്റല്‍ ജീവിതവും കോളജ് ജീവിതവും മൂലം ശരീരവും മനസ്സും ബോള്‍ഡായി മാറും. ഒരു കായിക താരമെന്ന നിലയില്‍ എവിടെ ചെന്നാലും അംഗീകാരം കിട്ടും. അഭിപ്രായം ചോദിച്ചറിയാന്‍ ആളുകള്‍ മുന്നോട്ട് വരും. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം കായിക രംഗത്ത് ശോഭിക്കാന്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. വിമര്‍ശനങ്ങളും ആരോഗ്യകരമല്ലാത്ത വര്‍ത്തമാനങ്ങളും അഭിമുഖീകരിക്കേണ്ടിവരും. ഇവ അതിജീവിക്കണമെങ്കില്‍ കുടുംബാംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കണം. മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും സമ്മതത്തോടൊപ്പം അവരില്‍ നിന്ന് വിമര്‍ശനങ്ങളെ നേരിടാനുള്ള മനോധൈര്യം പകര്‍ന്നു കിട്ടുകയും വേണം.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്‌പോര്‍ട്‌സ് രംഗത്ത് മിന്നിത്തിളങ്ങിയാല്‍ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. ഒരു ജീവിത മാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ. അതിനായി അടുത്ത ശ്രമം. അങ്ങനെ 2012-ല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്ക് പോസ്റ്റില്‍ ജോയിന്‍ ചെയ്തു. ജീവിതത്തിന് ഒരു കൂട്ടു വേണം. പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് - ഗെയിംസ് മേഖലയില്‍ വ്യാപരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അത് കൂടിയേ കഴിയൂ. അതിന് മാനസിക ഐക്യമുള്ള ഒരാളെ കണ്ടെത്തണം. ഈ മേഖലയില്‍ തുടര്‍ന്ന് മുന്നേറാന്‍ സര്‍വ്വ വിധേയയും പിന്‍തുണയേകുന്ന വ്യക്തിയാവണം അദ്ദേഹം.

ഭാഗ്യമെന്നേ പറയേണ്ടൂ. ഒരു ഫുട്‌ബോള്‍ കോച്ചിനെ തന്നെ കൂട്ടിനു കിട്ടി. 2010-ല്‍ ഞങ്ങള്‍ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. ഷീബക്ക് കിട്ടിയത് സുമേഷിനെയാണ്. ഇപ്പോഴദ്ദേഹം ഏഴിമല നാവല്‍ അക്കാദമിയില്‍ ഫുട്‌ബോള്‍ കോച്ചായി പ്രവര്‍ത്തിക്കുന്നു. നിയ എന്ന 5 വയസ്സുകാരി പെണ്‍കുട്ടിയുണ്ട് ഞങ്ങള്‍ക്ക്. ഒരു കായികതാരമെന്ന നിലയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വല്ല നിര്‍ദ്ദേശവും കൊടുക്കാനുണ്ടോ എന്ന ചോദ്യത്തിന് ഷീബ കൃത്യമായി മറുപടി പറഞ്ഞു. മാനസിക കരുത്ത് ആര്‍ജിക്കലാണ് പ്രധാനം. ഒരിക്കലും ബാഹ്യമായ പ്രലോഭനങ്ങളില്‍ കുടുങ്ങി പോകരുത്. ഏതൊരു കാര്യത്തിനിറങ്ങിയാലും ലക്ഷ്യം പൂര്‍ത്തികരിച്ചേ പിന്‍മാറാവൂ. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് നേടണം. പ്രണയ വിവാഹത്തെ എതിര്‍ക്കപ്പെടേണ്ടതില്ല. പരസ്പരം കൃത്യമായി അറിഞ്ഞും മനസ്സിലാക്കിയും മാത്രമേ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാവൂ.

കായികരംഗത്തെ ഇടപെടുന്ന പെണ്‍കുട്ടികളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണ്?. ഇതു കേട്ടപ്പോള്‍ ആവേശപൂര്‍വ്വമാണ് ഷീബ പ്രതികരിച്ചത്. കായികരംഗത്തുള്ള പെണ്‍കുട്ടികള്‍ ചുണക്കുട്ടികള്‍ ആണ്. കായിക പ്രതിഭകള്‍ ഒരിക്കലും മാനസിക ദൗര്‍ബല്യം ഉള്ളവരല്ല. അതുകൊണ്ട് തന്നെ കായികരംഗം ഒരിക്കലും മോശമല്ല. ഞങ്ങളുടെ വേഷവിധാനത്തെ കുറിച്ചാണ് സമൂഹത്തിന് വേറൊരു പരാതി. ജഴ്‌സി അണിഞ്ഞ് കളിക്കളത്തിലിറങ്ങുമ്പോള്‍ തുറിച്ചു നോട്ടമുണ്ടായിരുന്നു പണ്ട് കാലത്ത്. ഇന്നത് മാറി. സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പരുവത്തിലേക്ക് കായികതാരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നെപ്പോലെ ഇനിയും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിവുകള്‍ക്ക് വെളിച്ചം കിട്ടേണ്ടവര്‍ നിരവധിയുണ്ട്. അവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരേണ്ട ചുമതല സര്‍ക്കാരും സമൂഹവും കാര്യമായി നിര്‍വഹിച്ചാല്‍ ഇന്ത്യന്‍ കായികരംഗം പ്രശോഭിതമായി തീരും തീര്‍ച്ച.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Football Player, Sports, Sheeba, About football player Sheeba.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?