കര്‍ണ്ണാടക: 'ഷാ' ക്കേറ്റ ഷോക്ക്

കന്തല്‍ സൂപ്പി മദനി

https://ift.tt/2slcLta
ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരിക്കലും മറക്കാനാവാത്ത ദിനരാത്രങ്ങളാണ് 2018 മെയ് 15 മുതല്‍ 19 വരെ കര്‍ണ്ണാടകയില്‍ നടന്നത്. പ്രസ്തുത മണിക്കൂറുകളില്‍ അവിടെ അരങ്ങേറിയ 'കുതിരച്ചുഴലി' ഒരുവേള യഥാര്‍ത്ഥ ഇന്ത്യയുടെ അകാല ചരമത്തെയാണോ ബാക്കി വെച്ചു പോവുക എന്നുവരെ ലോകം ശങ്കിച്ച നിമിഷങ്ങളായിരുന്നു. മതേതരത്വവും ജനാധിപത്യവും മരിക്കുന്നത് നമുക്കീഭാരത മണ്ണില്‍ ഇനിയുമെത്രയോ ജീവിക്കണമെന്ന് കൊതിക്കുന്ന കോടാനുകോടി ഭാരത മക്കള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ തപിക്കുന്ന ഹൃദയത്തോടെയും കണ്‍പോള തുറന്നുവെച്ചും കഴിഞ്ഞുകൂടിയ നേരങ്ങളായിരുന്നു അത്.

നിഷ്‌കപടമായ മതേതരത്വത്തിന്റെയും അര്‍ത്ഥപൂര്‍ണ്ണമായ ജനാധിപത്യത്തിന്റെയും പോറ്റില്ലവും ഈറ്റില്ലവുമാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് പുരപ്പുറത്തിരുന്ന് കൂവിയിരുന്ന നമുക്ക്, അതെ ഇന്ത്യക്കാരെന്നഭിമാനിക്കുന്ന നമുക്കേറ്റ കരണത്തടിയായിരുന്നുവല്ലോ കര്‍ണ്ണാടകയില്‍ നാലു ദിനങ്ങളിലായി നടന്ന കര്‍ 'നാടകങ്ങള്‍'. നാടകാന്ത്യം ശുഭകരമെങ്കിലും ഇന്ത്യന്‍ സംസ്‌കാരത്തിനേറ്റ പ്രഹരം ചെറു തായിരുന്നില്ലെന്ന സത്യം നാം ഓര്‍ക്കണം.

നീണ്ട ആറുപതിറ്റാണ്ടുകാലം നാം പൊന്നുപോലെ കാത്തുസൂക്ഷിച്ചതും ലോകത്തിനു മുമ്പില്‍ നമ്മെ വ്യതിരിക്തമാക്കി നിലനിര്‍ത്തിയതുമായ ഉപരി സൂചിത ഈ മഹിത മൂല്യങ്ങളുടെ കടവേരറുക്കാന്‍ ബെല്ലാരിയിലെ ഖനിസൂക്ഷിപ്പുകാരും ബി.ജെ.പിയുടെ അമരക്കാരന്‍ അമ്പത്തിനാലുകാരനായ അമിത്ഷാ എന്ന 'അഗ്‌നി യേശ്വര'നേതാവും വിദേശിയെപ്പോലെ വല്ലപ്പോഴെങ്കിലും ഇന്ത്യയില്‍ പറന്നെത്തുന്ന നരേന്ദ്രമോദിയും ഒരുമിച്ചു ശ്രമിച്ചിട്ടും ചില പരുക്കുകളോടെയാണെങ്കിലും നമ്മുടെജനാധിപത്യമൂല്ല്യങ്ങള്‍ രക്ഷപ്പെട്ടുവെന്നത് ആശ്വാസത്തിനു വക നല്‍കുന്ന വസ്തുത തന്നെയാണ്.

ജനം തിരഞ്ഞെടുത്ത പ്രതിനിധികള്‍ ഒരുമിച്ചുകൂടി തങ്ങള്‍ ഭൂരിപക്ഷമുണ്ടെന്നും അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാല്‍ സ്വാഭാവികമായും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത കക്ഷികളെ ക്ഷണിക്കാന്‍ ബാധ്യസ്ഥനാണ് ഒരു വിവേകശാലിയും നീതിമാനുമായ ഗവര്‍ണര്‍.

പക്ഷേ അവിടെ ഗവര്‍ണര്‍ മന്ദിരത്തില്‍ ഉപവിഷ്ഠനായ വാജുഭായ് റുഡഭായ് വാല എന്ന ഈ ഗാന്ധിനഗര്‍ സ്വദേശി ഒറ്റകക്ഷി, സഖ്യകക്ഷി എന്ന അതിര്‍വരമ്പിട്ട് തന്റെ രാഷ്ട്രീയ കൂറ് ഭാരതീയ ജനതാ പാര്‍ട്ടിയോടും അതിന്റെ സ്വേഛാദിപധികളായ ഷാ-മോദി അച്ചുതണ്ടിനോടും മാത്രമാണെന്നും മാലോകരെ വിളിച്ചറിയിക്കും വിധം യെദ്യൂരപ്പയെ ക്ഷണിച്ചു. അതും ഒരാഴ്ച സമയം വി ശ്വാസ വോട്ടിനുവേണ്ടി യെദിയൂരപ്പ ചോദിച്ചപ്പോഴേക്കും എന്റെ രാഷ്ട്രീയവും താങ്കളുടേതും ഒന്നുതന്നെയല്ലേ, താങ്കളെന്തിന് സമയം ചുരുക്കി ചോദിക്കുന്നു അതിന്റെ കൂടെ കിടക്കട്ടെ എന്റെ വക ഔദാര്യമായി ഒരാഴ്ച അധികം എന്ന മട്ടില്‍ ഏഴിനെ പതിനഞ്ചു ദിവസമാക്കി വര്‍ധിപ്പിച്ചുകൊടുത്തതും സുപ്രീം കോടതി വിമര്‍ശനത്തിലൂടെ മുമ്പൊരിക്കല്‍ കളങ്കിതനായ ബൊപ്പയ്യ എന്ന വ്യക്തിയെ പ്രോട്ടൈം സ്പീക്കറായി തിരഞ്ഞെടുത്തതുമൊക്കെ ആധുനിക ഡിറ്റര്‍ജന്റുകള്‍

കൊണ്ട് കഴുകിയാല്‍പോലും വൃത്തിയാവാത്ത അത്രയും ഭീകര വും ദുര്‍ഗന്ധ പൂര്‍ണ്ണവുമായ മേച്ഛങ്ങളാണ് ഗവര്‍ണര്‍ പദവിയുടെ മേല്‍ താന്‍ ചാര്‍ത്തുന്നതെന്ന് മുന്‍ ജനസംഘക്കാരന്‍ കൂടിയായ വാല എന്ന മോദിഭക്തന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

തന്റെ പ്രായം എഴുപത്തിയൊമ്പതാണെന്നും ഒന്നുമില്ലെങ്കില്‍ അതിന്റെ പക്വ തയെങ്കിലും എനിക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്ന വകതിരിവെങ്കിലും മുന്‍ ഗുജറാത്ത് സ്പീക്കര്‍കൂടിയായ വജുഭായ്ക്കില്ലാതെ പോയതിന്റെ അനര്‍ത്ഥങ്ങളായിരുന്നു തന്റെ പദവി മറന്ന് ഒരു ബിജെപി പ്രവര്‍ത്തകന്റെ റോളില്‍ ഉളുപ്പില്ലാതെ പ്രവര്‍ത്തിക്കാന്‍ ആവേശം കാട്ടിയതും ശ്രേഷ്ഠമായ രാജ്ഭവനെ തന്റെ പാര്‍ട്ടി ഓഫീസിനു തുല്ല്യം ഇടിച്ചു താഴ്ത്തിയതും.

എതിര്‍ കക്ഷികളെ ചാക്കിട്ടുപിടിക്കാനും കുതിരക്കച്ചവട മാര്‍ക്കറ്റില്‍ അത്യത്ഭുതകരായ ബിസിനസ് പൊടിപൊടിപ്പിക്കാനും റെഡ്ഡി സഹോദരങ്ങള്‍ക്കും താമരവാഹകര്‍ക്കും യഥേഷ്ടം അവസരം നല്‍കാനുള്ള നഗ്‌നമായ ശ്രമമായിരുന്നു കൂസലന്യേ ഈ റുഡഭായ് വാല അതുവഴി നടത്തിയത്. സംഗതി ഇതൊക്കെയാ ണെങ്കിലും ഇതൊന്നും വാല തന്നിഷ്ടപ്രകാരം ചെയ്തതായിരുന്നില്ലെന്നും അമിത് ഷ എന്ന തന്റെ രാഷ്ട്രീയ ജമാനന്റെ നിര്‍ദ്ദേശാനുസരണമായിരുന്നുവെന്നും ഏറെക്കുറെയാളുകള്‍ക്കുമറിയാമായിരുന്നു. ഏമാന്റെ കല്‍പന ധിക്കരിച്ചാല്‍ വാലക്ക് പിന്നെ തൊട്ടടുത്ത ദിവസം തന്നെ ഗാന്ധിനഗറിലെ സ്വവസതിയില്‍ വിശ്രമ ജീവിതം ആരംഭിക്കേണ്ടിവന്നേനെ. അതും വാലക്കൊരു പ്രശ്നമായിരുന്നിരിക്കാം. പക്ഷേ,ഒരു വീണ്ടു വിചാരത്തിനൊന്നും ഗവര്‍ണര്‍ നിന്നതുമില്ല. കാരണം, അന്നു വരെ അമിത് ഷാക്കെവിടെയും പിഴച്ചതായി അദ്ദേത്തിനറിയല്ലായിരുന്നു. അക്കാരണം കൊണ്ട് തന്നെ ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ ഈ ബി.എസ്സി ക്കാരന് കര്‍ണ്ണാടകയിലും അബദ്ധം വരില്ലെന്നദ്ദേഹം ഉറച്ചുകരുതി. അതുകൊണ്ട് ന്യൂ ഡല്‍ഹിയിലെ 11 അഷോക റോഡിലെ പാര്‍ട്ടി ആപീസിലെ കറങ്ങുന്ന കസേരയി ലിരുന്നുകൊണ്ട് 'ഷാഅഛന്‍' പറയുന്നതെല്ലാം വജുബായയ്ജി നടപ്പിലാക്കിയെ ന്നേയുള്ളൂ.അവിടെയായിരുന്നു വാലക്ക് വാലറ്റത്.

നട്ടപ്പാതിരാക്ക് സടകുടഞ്ഞെഴുന്നേറ്റ് സമയമോ ദിവസമോ ഒന്നും പ്രശ്നമാ ക്കാതെ പരമോന്നത നീതിപീഠത്തിന്റെ നീതിപൂര്‍വ്വകവും അതി ശക്തവുമായ ഇടപെടലായിരുന്നു കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന്റെ തന്ത്രത്തിലപ്പുറം വെന്റിലേറ്ററിലെത്തുകയും ഒരല്‍പം കൂടി കഴിഞ്ഞാല്‍ ശവമഞ്ചത്തിലേറ്റപ്പെടേണ്ടിവരികയും ചെയ്യുമായിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം നാം മറക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യരുത്. ഇന്ത്യന്‍ ഭരണകൂടങ്ങളെന്തായാലും ഡോ. അംബേദ്ക്കറരുടെ കൈപ്പടയാല്‍ ജന്മമെടുത്ത ഉത്തമമായ നിയമാവലി മൂല്യം ചോരാതെ കാത്തുസൂക്ഷിക്കാനും നടപ്പിലാക്കാനും ശക്തമായൊരു നീതിപീഠവും ജുഡീഷ്യറിയും ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യത്ത് നിലവിലുണ്ടെന്ന പച്ചയായ സത്യം ലോകത്തിനുമുന്നില്‍ വെട്ടിത്തെളിയിച്ച സുപ്രീംകോടതി നീണാള്‍ വാഴട്ടെ...


മതേതരത്വം, നാനാത്വത്തില്‍ ഏകത്വം, ജനാധിപത്യം ഇവ മൂന്നിലും എന്നും മുന്നിലായിരുന്ന നമ്മുടെ ഭാരതാംബയുടെ വിരിമാറില്‍ കൊടുവാള്‍ കൊണ്ട് ആഞ്ഞുവെട്ടാനും ഈ തണല്‍വൃക്ഷത്തെ വെട്ടിനുറുക്കി ഓരോരുത്തരും കക്ഷത്തിറുക്കി നടക്കാനും തുനിയുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവരെപ്പോലെ കൂര്‍ക്കം വലിച്ചുറങ്ങലല്ലെന്ന ഉത്തമബോധ്യമുള്ള ജസ്റ്റിസുമാരായ എ.കെ. സക്രി, എസ്.എ. ബോബ്ഡെ, അശോക് ഭൂഷണ്‍ എന്നീ മൂന്ന് നീതികാവലാളുകളുടെ ശക്തമായ ഇടപെടലുകള്‍ ഇന്ത്യക്കാര്‍ ഭൂമുഖത്തുള്ള കാലത്തോളം വിസ്മരിക്കാനിടയില്ല.

ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ കമ്മിയുണ്ടെന്ന പകല്‍സത്യം വ്യക്തമായിട്ടും പ്രധാനമന്ത്രിക്ക് ദാസ്യവേല ചെയ്യാന്‍ താന്‍ നിയോഗിക്കപ്പെട്ടവനാണെന്ന തരത്തില്‍ വജുഭായ് വാല എന്ന ഗവര്‍ണര്‍ നെറികെട്ടതും ഇന്ത്യക്കാരന്റെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്നതുമായ പ്രവൃത്തിക്ക് മുതിര്‍ന്നപ്പോള്‍ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും ഉത്തമമായ ഭരണഘടനയും ഗവര്‍ണര്‍ പദവിയുടെ അന്തസ്സത്തയുമൊക്കെയായിരുന്നു.
             
മണിപ്പൂര്‍, ഗോവ, മേഘാലയ, ബീഹാര്‍ എന്നിവിടങ്ങളില്‍ എതിര്‍കക്ഷികള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ നേരം അത് തങ്ങള്‍ക്ക് ബാധകമല്ല, ഭരിക്കാനുള്ള അംഗസംഖ്യയാണ് പ്രശ്നമെന്ന് വിധിയെഴുതിയ അന്നാട്ടിലെ ബി.ജെ.പി ഗവര്‍ണര്‍മാര്‍ക്ക് വിപരീതമായി കര്‍ണ്ണടക ഗവര്‍ണര്‍ക്ക് പെരുമാറാന്‍ എന്തായിരുന്നു മാനദണ്ഡമെന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. കാരണം കേന്ദ്രം ബി.ജെ.പിക്കാണ്. പ്രധാനമന്ത്രി മോഡിയാണ്. നിയന്ത്രിക്കുന്നത് അമിത് ഷായാണ്. എന്റെ ഗവര്‍ണര്‍ പദവി അവരുടെ ഔദാര്യമാണ്.ഇവിടെ വിവേചനാധികാര മല്ല, മറിച്ച് എന്റെ ഉള്ളില്‍ കുമിഞ്ഞുകൂടിയ പാര്‍ട്ടി വികാരത്തിലുള്ള അധികാര മാണ് പ്രധാനമെന്ന് പഠിച്ചയാളാണ് ഈ ഗുജറാത്തി വാല.

മേല്‍പറഞ്ഞ നാലു സംസ്ഥാനങ്ങളിലും തങ്ങള്‍ക്കു പറ്റിയ വന്‍ അമളി കര്‍ണാടകയില്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ടായിരുന്നതുകൊണ്ട് തന്നെ ആസൂത്രിതമായും കാര്യക്ഷമമായും നീങ്ങിയതുവഴി തങ്ങളുടെ ചിറക് തങ്ങളുടെ അംഗങ്ങള്‍ക്കപ്പുറം ജെ.ഡി.എസ് മെമ്പര്‍മാര്‍ക്കുമേലെയും വിടര്‍ത്തിക്കൊടുക്കാന്‍ വിശാലമനസ്‌കതയുണ്ടാവുകയും കോണ്‍ഗ്രസ്സിന്റെ ഈ ചിറക് സുശക്തവും സുഭദ്രവുമാണെന്ന തോന്നല്‍ അങ്ങകലെ ഡല്‍ഹിയിലിരുന്ന് പിരികയറ്റിയ ഷാക്കും കൂട്ടര്‍ക്കും ബോധ്യപ്പെടാന്‍ ഒത്തിരി സമയമെടുക്കുകയും ചെയ്തതിനാല്‍ പ്രസ്തുത സഖ്യം ഒരുവിധം കരകയറുകയായിരുന്നുവെന്ന് വേണം പറയാന്‍. എന്നിട്ടും ഷായുടെ കഴുകന്മാര്‍ രണ്ടുപേരെ തങ്ങളുടെ നുകത്തിനു കീഴില്‍ അമര്‍ത്തിപ്പിടിച്ചതും നാം കണ്ടുവല്ലോ?

എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താന്‍ തന്നെ ചാണക്യനാണെന്ന് ധരിച്ചുവെച്ച അഹങ്കാരിയായ ബോംബെയില്‍ ജനിച്ച് ഗുജറാത്തില്‍ വിരാജിച്ച ബി.ജെ.പിയുടെ 'അഗ്‌നി' പവറുള്ള അമിത്ഷാക്ക് പക്ഷേ കര്‍ണ്ണാടകയില്‍ കാലിടറി എന്നുമാത്രമല്ല, ഇതെഴുതുന്നതുവരെ നേരാംവണ്ണം കര്‍ണ്ണാടക സംഭവവികാസ ങ്ങളെക്കുറിച്ച് മീഡിയകള്‍ക്കുമുമ്പില്‍ പ്രതികരിക്കാന്‍ പോലുമാവാത്തവിധം കനത്ത ഷോക്ക് ലഭിക്കുകയും ചെയ്തുവെന്നതാണ് നേര്. അതെ, തെളിച്ചു പറഞ്ഞാല്‍ പൊതുജന മദ്ധ്യേ ഉടുമുണ്ടഴിഞ്ഞുവീണ പ്രതീതി.

നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഈ അധികാരച്ചങ്ങലയില്‍ പിടിച്ചതെന്നും പിന്തുണക്കുന്ന അംഗസംഖ്യക്ക് നിജസ്ഥിതിയുണ്ടോ എന്നുമുള്ള ചോദ്യത്തിന് വളരെ കൂളായി ബി.ജെ.പി വക്കീല്‍ സുപ്രിം കോടതിയില്‍ പറഞ്ഞ മറുപടി, 'എന്താണ് ചെയ്യുക കോണ്‍ഗ്രസും ജെ.ഡി.എസും അവരുടെ എം.എല്‍.എമാരെ പൂട്ടിയിട്ടിരിക്കുകയാണ്'എന്നായിരുന്നുവല്ലോ ! അതിനര്‍ത്ഥം ഞങ്ങളുടെ മാന്ത്രികസംഖ്യയുടെ ആകെക്കൂടിയുള്ള പ്രതീക്ഷ ആ രണ്ട് പാര്‍ട്ടിയിലെയും അംഗങ്ങള്‍ക്കു നേരെയെറിയുന്ന അതിശക്തമായ ചൂണ്ടയും അതില്‍ കോര്‍ത്തുകിട്ടുന്ന വമ്പന്‍ സ്രാവുകളുമാണ് എന്നതു തന്നെയാണ്. ഈ വസ്തുത വളച്ചുകെട്ടേതുമില്ലാതെ തന്നെ പരസ്യമായി കോടതിമുറിക്കുള്ളില്‍ പറയാന്‍ മാത്രം ഒരു കൂട്ടര്‍ ധൈര്യം കാണിക്കുന്നുവെന്നത് അവരെക്കുറിച്ച് നമ്മെ അത്യധികം ആശങ്കപ്പെടുത്തേണ്ട ഒന്നല്ലേ? അവര്‍ഭരിക്കുന്ന ഇന്ത്യയുടെ നാളകളെകുറിച്ചും...

ഇരുളടയുന്ന ഇന്ത്യന്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ട് വളരെ ചടുലതയോടെയും കാര്യക്ഷമതയോടെയും പ്രതിസന്ധിയെ ഇഴയഴിച്ച് അപഗ്രഥിക്കാനും അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും രാഹുല്‍ ഗന്ധി, അഹ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍, പി.സി. വിഷ്ണുനാഥ്, ഡി ശിവകുമാര്‍ തുടങ്ങി ഒത്തിരി വലുതും ചെറുതുമായ കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയ പരിശ്രമത്തെയും ജെഡിഎസിന്റെ മര്‍മ്മമറിഞ്ഞുകൊണ്ടുള്ള സഹകരണ മനോഭാവത്തേയും മുക്തകണ്ടം ഓരോ ദേശസ്നേഹിയും പ്രശംസിക്കുമെന്നുറപ്പ്.

 പക്ഷേ, അപ്പോഴും ഓരോ ഇന്ത്യക്കാരന്റേയും കൈകള്‍ കൂപിപ്പോകേണ്ടതും ശിരസ്സ് കുനിഞ്ഞു പോകേണ്ടതും ഇന്ത്യയുടെ എന്നത്തേയും അഭിമാനവും പരമോന്നത വുമായ നീതിപീഠം സുപ്രിംകോടതിക്കു നേരെത്തന്നെയാണ്. ബഹുമാനപ്പെട്ട കോടതിക്ക് നിസ്സാരമായ ഒരലംഭാവമെങ്ങാനും ഈ വിഷയത്തില്‍ സംഭവിച്ചു പോയിരുന്നങ്കില്‍ ചിത്രം മറ്റൊന്നായേനേ. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് പതിനഞ്ചിന്റെ ഒരര്‍ദ്ധ രാത്രിയെപ്പോലെ ഇന്ത്യാ ചരിത്രത്തില്‍ എന്നും ഇടം പിടിക്കും 2018 മെയ് 18 ന്റെ അര്‍ദ്ധരാത്രിയുമെന്നുറപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Article, BJP, Karnataka, Election, Amit Shah and Karnataka election. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?