'കുച്ചിലിനെ' കുറിച്ച് അറിയണം 'കിച്ചണ്‍' ആസ്വദിക്കുന്നവര്‍

കൂക്കാനം റഹ് മാന്‍

(www.kvartha.com 29.05.2018) പത്തറുപത് കൊല്ലം മുമ്പെയുള്ള ചില കാര്യങ്ങളിലേക്ക് മനസ്സ് പാറിപ്പാറി പോകവേ ഞാന്‍ ജനിച്ചുവീണ വീടിന്റെ കുച്ചിലപ്പുറ (അടുക്കള) കാഴ്ചകള്‍ ഓര്‍ത്തുപോയി. അതോര്‍ക്കുമ്പോള്‍ ഭയവും, വേദനയും അതിലേറെ പഴയകാല ഓര്‍മ്മകളുടെ മാധുര്യവും അയവിറക്കാന്‍ കഴിയുന്നു. വര്‍ത്തമാനകാല ന്യൂ ജെന്‍സിന് ആ അനുഭവം ഭ്രാന്തമായ ചിന്തയെന്ന് തോന്നിയേക്കാം. അങ്ങനെയൊന്നും സംഭവിക്കാന്‍ ഇടയില്ല എന്ന് അവര്‍ മനസ്സില്‍ കരുതിയേക്കാം.

അന്ന് എന്റെ വീട്ടിലെ കുച്ചിലപ്പുറത്താണ് സര്‍വ്വകാര്യങ്ങളും നടത്തിയിരുന്നത്. നീണ്ടുകിടക്കുന്ന ഒരു മുറിയാണത്. കുച്ചിലിന്റെ ഒരറ്റത്താണ് പെണ്ണുങ്ങളുടെ പ്രസവം വരെ നടന്നിരുന്നത്. എന്നെയും പ്രസവിച്ചത് അവിടെയാണെന്ന് ഉമ്മ പറയാറുണ്ട്. മുറിയുടെ ഏകദേശം നടുഭാഗത്താണ് നെല്ല് കുത്ത് നടക്കുക. ഉരലിന്റെയും, ഉലക്കകളുടെയും സ്ഥാനം അവിടെയാണ്. മുറിയുടെ ഒരു മൂലയിലാണ് അടുപ്പ് തിണ. ഒരേ സമയത്ത് നാലഞ്ച് പാത്രങ്ങളില്‍ പാചകം ചെയ്യാനുള്ള വലിയൊരടുപ്പാണത്. അടുപ്പിന് ചുറ്റും നെല്ലുകുത്തിയ ഉമി നിറച്ചു വെച്ചിട്ടുണ്ടാകും. രാപകലന്യേ ഉമി പുകഞ്ഞു കൊണ്ടേയിരിക്കും. അടുപ്പിന്‍ തിണക്ക് മുകളിലായി വിറകും ഓലാക്കൊടിയും മറ്റും ശേഖരിച്ചു വയ്ക്കാന്‍ 'പറം' കെട്ടിയിട്ടുണ്ട്. അടുപ്പില്‍ നിന്നും പോകുന്ന പുകയും തീയുമേറ്റ് പറം മുഴുവന്‍ കരിപിടിച്ചിരിക്കും.

ഒരു ദിവസം ഒരുപാട് വിറക് ശേഖരിച്ചു കൊണ്ടു വന്ന് പറത്തിന്മേല്‍ വെച്ചിരുന്നു. രാത്രി ഒന്‍പത് മണിയായിക്കാണും. ഞാന്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നില്‍ക്കുകയാണ്. ഉമ്മ അടുപ്പിനടുത്തിരുന്ന് എന്തോ പാകം ചെയ്യുന്നത് കണ്ടു കൊണ്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഭാരം മൂലം പറം പൊട്ടി ഉഗ്രശബ്ദത്തോടെ താഴേക്ക് പതിച്ചു. ഉമ്മ അതിനകത്തായി പോയി എന്ന ഭയപ്പാട് മൂലം ഞാന്‍ നിലവിളിച്ചോടി. ആ സമയത്ത് കുച്ചിലില്‍ വെളിച്ചമില്ലായിരുന്നു. ഉമ്മ ഓടിരക്ഷപ്പെട്ടു എന്ന് അല്‍പ സമയത്തിനു ശേഷം എനിക്ക് ബോധ്യമായി. കുഞ്ഞുനാളില്‍ എനിക്കുണ്ടായ മറക്കാന്‍ കഴിയാത്ത ഒരു ഭയമായിരുന്നു അത്.

Article, Kookanam-Rahman, Home, Mother, Kitchen, Food.

കുച്ചിലില്‍ രണ്ട് ഭാഗമുണ്ടായിരുന്നു. വടക്കും പടിഞ്ഞാറും. പടിഞ്ഞാറു ഭാഗത്താണ് അമ്മിക്കല്ലും, അമ്മിക്കുട്ടിയും വച്ചിരിക്കുന്നത്. ചെരേപ്പലമേല്‍ ഇരുന്ന് ഉമ്മ അതിരാവിലെ ദോശക്ക് അരക്കുന്നതും വൈകുന്നേരങ്ങളില്‍ പറങ്കി അരക്കുന്നതും താളാത്മകമായ ഒരു കാഴ്ചയായിരുന്നു. ആ സമയമാണ് ഉമ്മ മനസ്സിലുള്ള ദേഷ്യമെല്ലാം പ്രകടിപ്പിക്കുക. അധികം ദേഷ്യം വന്നാല്‍ അമ്മിക്കല്ലിനിട്ട് ഒരു കുത്തു കൊടുക്കും. അമ്മിക്കല്ലിന് നേരെ മുകളിലായി ചൂടികൊണ്ട് വരിഞ്ഞ രണ്ട് മൂന്ന് ഉറികളുണ്ട്. ഇവ പാലും മോരും സൂക്ഷിക്കുവാനാണ്. മാതൈ പൈയിനെയും, കല്യാണി പൈയിനെയും കറന്ന് പാല് വലിയ ഒരു ഓട്ടു മുരുടയില്‍ ഉമ്മൂമ്മ അടുക്കളയില്‍ കൊണ്ടു വെക്കും. ചായയുടെ ആവശ്യത്തിന് എടുത്ത പാല് കഴിച്ച് ബാക്കി മണ്‍കുടുക്കയില്‍ കാച്ചും. അതില്‍ 'ഉറ' തൊടീച്ച് വെക്കും. അടുത്ത ദിവസം രാവിലെ തൈരും കലവും എടുത്ത് തെരിയയില്‍ വച്ച് മന്ത് കൊണ്ട് തൈര് കലക്കും. അതില്‍നിന്ന് ഊറിവരുന്ന വെണ്ണ കൊതിയോടെ നില്‍ക്കുന്ന എന്റെ വായിലേക്ക് ഇട്ടുതരും. അല്‍പം പുളിരസമുള്ള ആ വെണ്ണയുടെ രുചി മറക്കാനാവില്ല.

കുച്ചിലിന്റെ പടിഞ്ഞാറെ അറ്റത്ത് 'ചായ്പ്പ്' ഉണ്ട്. അതില്‍ പഴയ മണ്‍പാത്രങ്ങള്‍, നൂറിന്റെ കലം, അടക്ക വെള്ളത്തിലിട്ട കലം, വര്‍ഷകാലത്തേക്ക് ചക്കക്കുരു പൂഴ്ത്തി വെക്കുന്ന സ്ഥലം, ഇവയ്‌ക്കെല്ലാമുള്ള സ്ഥാനമാണ് ചായ്പ്പ്. കുച്ചിലിലെ ചിമ്മിണിക്കൂടാണ് ഓര്‍മ്മയിലെ അദ്ഭുത വസ്തു. ഓടുകൊണ്ട് നിര്‍മ്മിച്ചതാണത്. ചിമ്മിനിക്കൂടില്‍ നിന്ന് വരുന്ന മുനിഞ്ഞ് കത്തുന്ന ഇത്തിരി വെട്ടത്തിലാണ് സന്ധ്യ മയങ്ങിയാല്‍ അടുക്കള സജീവമാകുന്നത്. ഭക്ഷണം കഴിക്കലും അടുക്കളയില്‍ വെച്ച് തന്നെ ഇരിക്കാന്‍ വട്ടപ്പലക, നീണ്ടപലക, കുഞ്ഞിപലക എന്നിവയുണ്ട്. ആണുങ്ങള്‍ ഭക്ഷണം കഴിച്ചേ പെണ്ണുങ്ങള്‍ ഭക്ഷണം കഴിക്കൂ. അമ്മാവന്മാരുടെ ഭക്ഷണം കഴിഞ്ഞാല്‍ അടുത്ത ഊഴം എന്റേതാണ്. ആണുങ്ങള്‍ക്ക് ഭക്ഷണം വിളമ്പുന്നത് 'കാസ'യിലാണ്. കറി പിഞ്ഞാണത്തിലും. ഒരു കറിയേ ഭക്ഷണത്തിനുണ്ടാവൂ. മിക്കവാറും ദിവസങ്ങളില്‍ മൊയ് പാറുവും, മൊയ് പാറ്റയും കൊണ്ടുവരുന്ന മീനായിരിക്കും കറി. അക്കാലത്ത് രണ്ട് മൂന്ന് പൂച്ചകളും വീട്ടിലുണ്ടാവും. കണ്ടന്‍ പൂച്ചയും, പാണ്ടന്‍ പൂച്ചയും, വെള്ളപൂച്ചയും. കുച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുന്‍പില്‍ പൂച്ചകള്‍ ഭയഭക്തിയോടെ ഇരിക്കും. ഓരോ നുള്ള് ചോറ് അവയ്ക്കായി ഇട്ടുകൊടുക്കും. അതും തിന്ന് മീന്റെ മുള്ളിനായി അവര്‍ കാത്തിരിക്കും. പൂച്ചകളെ അകറ്റാന്‍ പിഞ്ഞാണത്തില്‍ നിന്ന് കറി തൊട്ട് കണ്ണില്‍ തെറിപ്പിക്കും. കരഞ്ഞു കൊണ്ട് അവയെല്ലാം സ്ഥലം വിടും. അവയുടെ രാത്രികാല ഉറക്ക് അടുപ്പിന്‍ തിണക്ക് ചുറ്റുമാണ്.

അക്കാലത്ത് എലിയെ പിടിക്കാന്‍ എലിവിഷമോ, എലിക്കെണിയോ ആവശ്യമില്ല. എലികളെയെല്ലാം ഇവ കൊന്ന് തിന്നും. ഭക്ഷണം കഴിച്ചാല്‍ കൈ കഴുകാനുള്ള വെള്ളം ഒരു വലിയ ചെമ്പ് കലത്തില്‍ അടുക്കള വാതിലിനു സമീപത്തായാണ് വെക്കുക. അതില്‍ നിന്നും വെള്ളം കോരാന്‍ 'ഓലങ്ക'വും വെക്കും. കൈ കഴുകാന്‍ വലിയൊരു ഉരുളി ചെമ്പിനു സമീപം വെച്ചിരിക്കും. ഉരുളിയില്‍ അഴുക്ക് വെള്ളം നിറഞ്ഞാല്‍ പുറത്തേക്ക് എടുത്തുമറിക്കും. ചാണകം മെഴുകിയ അടുക്കള കുണ്ടും കുഴിയും ഉള്ളതാണ്. അടുക്കളയുടെ ഒരു ഭാഗത്താണ് ഒരു ചെറിയ കട്ടിലില്‍ കിടക്ക വിരിച്ച് കമ്പിളി പുതച്ച് ഉമ്മൂമ്മയുടെ ഉറക്കം. ഇങ്ങനെ ഉള്ള ഒരടുക്കളയുടെ ചിത്രം 67 ലെത്തിയിട്ടും മറക്കാതെ കൊണ്ടു നടക്കുകയാണ് ഞാന്‍. ജനനവും, മരണവും നെല്ലുകുത്തും, കഞ്ഞിവെപ്പും, പാലും, തൈരും, മോരും, വെണ്ണയുമുണ്ടാക്കലും, ദോശക്കും, കറിക്കും അരക്കലും, മുറുക്കിനുള്ള അടക്കയും, നൂറും സൂക്ഷിക്കലും, പട്ടിണിക്കാലത്തേക്ക് ചുട്ടുതിന്നാന്‍ ചക്കക്കുരു സൂക്ഷിക്കലും, വിറക് ഉണക്കലും, കൈ കഴുകാന്‍ സൗകര്യമൊരുക്കലും, ഭക്ഷണം കഴിക്കലും എല്ലാം 'കുച്ചില്‍' എന്ന അടുക്കളയിലായിരുന്നു അന്ന്. അതിമനോഹരമായ ഇന്നത്തെ കിച്ചണ്‍ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന പുത്തന്‍ തലമുറക്ക് ചുക്കിച്ചുളിഞ്ഞ വൃദ്ധകാലത്തെ അനുസ്മരിപ്പക്കുന്ന പഴയകാല 'കുച്ചില്‍' ഒരദ്ഭുതമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Home, Mother, Kitchen, Food, About old kitchen, article by Kookanam Rahman.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?