തെയ്യങ്ങള്‍ വിശ്വാസങ്ങള്‍ക്കപ്പുറത്തേക്ക് വാള്‍ വീശുമ്പോള്‍...

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 09/05/2018) ഉറഞ്ഞാടിയ തെയ്യം രണ്ടു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. കണ്ണൂരിനടുത്തുള്ള തില്ലങ്കേരിയിലാണ് സംഭവം. ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ച് ദൂരൈക്കളഞ്ഞു. വഴിയരികില്‍ നിന്ന് ഉല്‍സവം വീക്ഷിക്കുന്ന സുനില്‍കുമാറിന്റെ കാലിനു വാളു കൊണ്ടു വെട്ടി. ഞരമ്പ് മുറിഞ്ഞനിലയില്‍ സുനില്‍കുമാറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തമന്‍ എന്നയാളെയും വെട്ടിയെങ്കിലും പരിക്ക് സാരമുള്ളതല്ല. കൈതച്ചാമുണ്ഡി എന്ന ഉഗ്രമൂര്‍ത്തിയാണത്രെ മനുഷ്യനെ വെട്ടിയ തെയ്യം. തെയ്യം കെട്ടിയ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിനു കേസെടുത്തു. തെയ്യമല്ല, ഇത് പേക്കുത്തെന്ന് ഒരു വിഭാഗം. അതല്ല തെയ്യം ഉഗ്രമൂര്‍ത്തിയാണെന്നും കരുതല്‍ വേണമായിരുന്നുവെന്ന മറുവാദവും തമ്മില്‍ തെയ്യപ്പറമ്പില്‍ എറ്റുമുട്ടി. തെയ്യം വെട്ടിയതിനേക്കാള്‍ മാരകമായിരുന്നു അത്. ആ പോരില്‍ കക്ഷി രാഷ്ട്രീയവും കൂടി അരങ്ങിലുണ്ടായിരുന്നു. പോര് കായികവും, ആശയപരവുമായി കുഴഞ്ഞു മറഞ്ഞപ്പോള്‍ ഒടുവില്‍. ക്ഷേത്രക്കമറ്റിയും വെട്ടിയ തെയ്യക്കാരന്‍ ബൈജുവും നഷ്ടം സഹിക്കാന്‍ തയ്യാറായതോടെ പോലീസ് കോലക്കാരനെ വിട്ടയച്ചു.

സമാനങ്ങളായ സംഭവങ്ങള്‍ നമ്മുടെ ഗ്രാമങ്ങളിലും പലവിധങ്ങളിലായി പലകുറി ഉണ്ടായിട്ടുണ്ട്. വളരെ മുമ്പ് അരവത്ത് ദേശത്ത് അതിരാവിലെ പൊട്ടന്‍ തെയ്യം ഉറഞ്ഞപ്പോള്‍ ഇംഗ്ലീഷ് പറഞ്ഞത് ഇന്നും ആളുകള്‍ പരിഹാസ്യമായി പറഞ്ഞു നടക്കാറുണ്ട്. മറ്റൊരിക്കല്‍ മുദിയക്കാലിലെ ഒരു കാവില്‍ രക്തേശ്വരിയും മറ്റൊരു തെയ്യവും ഒരുമിച്ച് അരങ്ങില്‍ വന്നു. ഒന്ന് മുറ്റത്തും, അടുത്തത് കളത്തിനു പുറത്തു നിന്നും വേണം കെട്ടിയാടാന്‍. നാം പരിഷ്‌ക്കരിച്ചു എന്നു കരുതുന്നതു വെറുതെ. ജാതി പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കുന്നിടമാണ് തെയ്യവും അനുബന്ധ അനുഷ്ഠാനങ്ങളും. തെയ്യം കെട്ടിയാല്‍ തെയ്യക്കാരന് കളം വരെ വരാം. എന്നാല്‍ മറ്റു ചിലര്‍ക്ക് പടിക്ക് പുറത്തു വേണം ആടാന്‍. തെയ്യക്കാരന്റെ ജാതിയാണ് അവിടെ പ്രശ്നം. തെയ്യത്തിനല്ല, തെയ്യക്കാരന്റെ ജാതിയുടെ തൊട്ടു കൂടായ്മ ജാതിരഹിത ദൈവങ്ങള്‍ക്കു വരെ ബാധകം. ഭക്തര്‍ അധികവും കളത്തിനകത്തേക്ക് ചെന്നപ്പോള്‍ പുറമ്പോക്കിലെ തെയ്യത്തിനു കലി കയറി. തെയ്യങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. അനുഗ്രഹത്തിനു പകരം പരസ്പരം തെറിയഭിഷേകമായിരുന്നു പിന്നെ. കെട്ടഴിക്കട്ടെടാ നിനക്ക് കാണിച്ചു തരാമെന്നു വരെയായപ്പോള്‍ സംഘാടകര്‍ ഇടപെട്ടു. കീഴ്ജാതി മേല്‍ജാതി വിഷയങ്ങളായിരുന്നില്ല, ഇവിടെ പ്രശ്നം രണ്ടു കോലങ്ങളും ഒരുമിച്ച് അരങ്ങിലെത്തിയതാണ്. തെയ്യം കെട്ടിയവന് തൊഴുതു വരവായി കിട്ടേണ്ടുന്ന കാശ് കുറഞ്ഞു പോകുമെന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു തര്‍ക്കത്തിനു കാരണം.

 Article, Prathibha-Rajan, Injured, Theyyam, Article About Theyyam

പലവിധ ക്ഷേത്രങ്ങളിലും കാവുകളിലും ഉറഞ്ഞു തൂള്ളാറുള്ളത് രൗദ്രമൂര്‍ത്തികളാണെന്നും അത്തരം അവതാരങ്ങളെ കരുതിയിരിക്കണമെന്നുമാണ് പഴമൊഴി. കാലമിത്ര പുരോഗമിച്ചിട്ടും തെയ്യം കല ഭക്തരെ അടിമത്വത്തില്‍ നിന്നും മുക്തമാക്കുന്നില്ല. ഇന്നും ജാതി വ്യവസ്ഥ ശക്തിയോടെ നിലനില്‍ക്കുന്ന ഇടങ്ങളാണ് തെയ്യാചാരാങ്ങള്‍. ഗോത്രവര്‍ഗ സംസ്‌കൃതിയുടെ തെയ്യവും, അനുഷ്ഠാനങ്ങളും ഭക്തിരസത്തെ ഭയപ്പാടിലേക്ക് വലിച്ചിഴക്കുകയാണ്. പക്ഷി ബലിയില്‍ തുടങ്ങി കലശവും, ഗുരുശിയിലുടെ വ്യാപകമായ മദ്യ സേവക്കും ഈ കലയുടെ ഉല്‍സവം പ്രേരിപ്പിക്കുന്നു. പുതിയ ചെറുപ്പക്കാര്‍ അടക്കം ഇന്ന് തെയ്യത്തിന്റെ ഉപാസകരാണ്. അതിനൊരു കാരണം മദ്യത്തെ വെള്ളപൂശുന്നു എന്നതു തന്നെ. കൈതച്ചാമുണ്ടി എന്ന തെയ്യം രണ്ടു പേരെ വെട്ടിയ കേസിലെ പ്രതി ബൈജു അമിത മദ്യത്തിലായിരുന്നുവെന്ന് പോലീസ്. മദ്യപിക്കുന്ന, അതിനു പ്രേരിപ്പിക്കുന്ന ദൈവത്തെ നാം ഉപാസിക്കണോ എന്ന കാര്യത്തില്‍ പൊതുസമൂഹം തീരുമാനമെടുക്കട്ടെ.

മുക്കുവ സമുദായം, തിയ്യ സമുദായത്തിലെ എട്ടില്ലങ്ങള്‍, വാണിയ സമുദയാത്തിലെ ഒമ്പതില്ലങ്ങള്‍ തുടങ്ങി യശമാനത്വ നായര്‍ തറവാടകളേയും പ്രകീര്‍ത്തിക്കപ്പെടുന്ന വാക്കുരി അടയാളപ്പെടുത്തുന്നത് നാടു നിങ്ങിത്തുടങ്ങിയ ജാതി ചിന്തയാണ്. കീഴ്ജാതിക്കാരെ തെയ്യാം അഭിസമ്പോദന ചെയ്യാറില്ല. കാരണം ജാതി വിഷയം തന്നെ. അവര്‍ക്ക് ഗുണം വരാന്‍ പ്രസാദിക്കില്ല. ഇളനീര്‍ സമ്മാനിക്കില്ല, എന്നു മാത്രമല്ല എഴയലത്തു പോലും അടുപ്പിക്കില്ല എന്ന പഴയ രീതി ഇന്നും തുടരുന്നു. ചില തെയ്യ സമുദായക്കാര്‍ നീച ദേവാലയങ്ങളില്‍ ആടില്ല, നീച ജാതിക്ക് നീച തെയ്യെങ്ങള്‍ വേറെ. കാലം ഏറെ മാറിയിട്ടും, ദൈവത്തില്‍ പോലും വക ഭേതം കാണിച്ച പഴയ സംസ്‌കൃതിയെ ഇന്നും നാം ഉപാസിക്കുകയാണ്.

ഇതിനിടെ ഈ കുറിപ്പുകാരന്റെ വീട്ടിന് സമീപത്തെ ഒരു ക്ഷേത്രത്തിലെ കുളിയന് (ഗുളികന്) ഇനിമുതല്‍ മദ്യ സേവ വേണ്ടെന്നും, ക്ഷേത്ര പരിസരത്ത് യാതൊരു വിധ മദ്യവും അടുപ്പിക്കരുതെന്നും ക്ഷേത്ര ജനറല്‍ ബോഡിയില്‍ തീരുമാനമായി. ചെറുപ്പക്കാരില്‍ വന്നു ചേരുന്ന മദ്യ ഉപഭോഗ ത്വരക്ക് കടിഞ്ഞാണിടുകയാണ് ലക്ഷ്യം. കുളിയന് കലശം വെക്കല്‍ എന്ന മദ്യപ്രസാദം അവിടെ നിരോധിക്കപ്പെട്ടു. എന്നാല്‍ തെയ്യം കെട്ടിയപ്പോള്‍ ആട്ടക്കാരന്‍ വാക്കുരയിലൂടെ അതിനെ ഏതിര്‍ത്തു. നാടിനെ കാക്കുന്നുവെന്ന് ഭക്തര്‍ വിശ്വാസത്തിലെടുക്കുന്ന തെയ്യക്കോലമായ യശമാനന്‍ പറഞ്ഞു.

' എനിക്കു മദ്യമില്ലാതെ പറ്റില്ല. മദ്യ സേവ നിര്‍ത്തിയാല്‍ ഞാന്‍ ഈ നാടു മുടിക്കും. കുലം കുളം തോണ്ടും'.

തെയ്യം കലയില്‍ ഇന്ന് നിശ്ചിത ജാതിക്കാര്‍ മാത്രമാണ് കലാകാരന്മാര്‍. അത്തരക്കാരെ മാത്രമേ സമുഹം അംഗീകരിക്കുന്നുള്ളു. സമൂഹത്തിലെ മാറ്റങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നില്ല. സഹകരിക്കുന്നുമില്ല. വര്‍ദ്ധിച്ചു വരുന്ന ഭക്തിയിലൂന്നപ്പെട്ട ഭയത്തെ ചൂഷണം ചെയ്യുകയാണ് ഇവര്‍. പൊതു സമൂഹം ഇത് തിരിച്ചറിയണം. ഈ മേഘലയില്‍ ഇതര ജാതിയിലും,വര്‍ഗത്തിലും ജനിച്ച കഴിവുള്ള നടന്മാര്‍ക്കു കൂടി അവസരം ഒരുങ്ങണം. അല്ലെങ്കില്‍ തെയ്യം കലാകാന്മാരെ പിണക്കാതേയും, വന്ദിച്ചും മാത്രമേ ഉല്‍സവങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സംഘാടകര്‍ക്കു സാധ്യമാവുകയുള്ളു എന്ന സ്ഥിതി വരും. തെയ്യം ശാസ്ത്രീയമാകണം. തെയ്യ വേദികള്‍ ഭീകരാന്തരീക്ഷം വെടിയണം. വാക്കുരിയിലൂടെ ഭയപ്പെടുത്തുന്നതില്‍ നിന്നും തെയ്യക്കാരനും അവന്‍ ഉള്‍ക്കൊള്ളുന്ന ജാതിയും പിന്തിരിയണം. അതിനായി ആദ്ധ്യാത്മിക രംഗത്ത് വിഹരിക്കുന്ന സാമുഹ്യ പരിഷ്‌ക്കര്‍ത്താക്കളും പുരോഗമന വാദികളും സമ്മര്‍ദ്ദം ചെലുത്തണം.

ഉത്തരമലബാറിലെ ഫ്യൂഡല്‍ ഭരണം കീഴാളകുടിയായ്മ വ്യവസ്ഥ നിലനിര്‍ത്താന്‍ കീഴ്ജാതിക്കാരായവര്‍ മുതല്‍ അതിനുംതാഴെയുള്ളവരെ വരെ അടിമകളായി നിലനിര്‍ത്തി പോന്നിരുന്നു. ജാതിയും, കുലവും തിരിച്ചു ഭക്തരെ ഭയപ്പെടുത്തി കൂട്ടത്തില്‍ നിര്‍ത്താന്‍ തെയ്യം എന്ന കലയെയും അതിലധിഷ്ഠിതമായ വിശ്വാസത്തേയും പ്രയോജനപ്പെടുത്തുകയായിരുന്നു അന്ന് ജന്മിമാര്‍. കാലം ഏറെ മാറിയിട്ടും, ജനം ജാതി വ്യവസ്ഥയില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ടും ആചാരങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ തയ്യാറാവാത്തതിന്റെ കാരണം തിരയണം.

പരസ്യമദ്യപാനവും, കോഴിക്കെട്ടും, രണ്ടു കരക്കാര്‍ തമ്മില്‍ തല്ലും, ബഹളവും, പ്രോല്‍സാഹിപ്പിച്ച് പരസ്പരം ഭിന്നിപ്പിച്ച് ജന്മിയുടെ ആളുകളാക്കി നിര്‍ത്താന്‍ അവര്‍ ചില ഉല്‍സവങ്ങളെ കരുവാക്കി. ജന്മിത്വം സൃഷ്ടിക്കപ്പെട്ട നഗരസഭകളും അവിടെങ്ങളില്‍ കാലത്താല്‍ തെയ്യം കെട്ടിയാടലും, കോഴിക്കെട്ടും, മറ്റും ഇന്നും കെടാതെ നില്‍ക്കുന്നത് കാണാം. ഭയപ്പാടുകളുണ്ടാക്കി ശിക്ഷിക്കാന്‍ കഴിവുള്ള തെയ്യങ്ങളെ മനസില്‍ സൃഷ്ടിച്ച് അക്ഷര വിദ്യാഭ്യാസവും അറിവും വേണ്ടത്ര ലഭ്യമല്ലാത്ത പഴയ കാലഘട്ടത്തില്‍ ഇതൊക്കെ നടന്നതില്‍ അല്‍ഭുതമില്ല. പക്ഷെ അനുഷ്ഠാനത്തിന്റെ പേരില്‍ ഇന്നും ഇതൊക്കെ കടുകിട മാറാതെ പിന്തുടരുന്നതാണ് ചര്‍ച്ചക്കു വെക്കേണ്ടത്. വാളു കൊണ്ട് ആളെ വെട്ടിയ ബൈജുവിനെ ന്യായീകരിക്കാന്‍ ഒരു സമൂഹം ഉണ്ടാകുണ്ടാകുന്നത് അത്തരം വിശ്വാസങ്ങളില്‍ നിന്നുമാണ്. തെയ്യത്തിന്റെ അരികില്‍ ആളു പോയതാണ് വെട്ടു കൊള്ളാനും, മൊബൈല്‍ നശിപ്പിക്കാനും കാരണമെന്ന ന്യായീകരണം പലയിടങ്ങളിലും ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും.

മദ്യസേവയേയും, പക്ഷി ബലിയേയും ന്യായീകരിക്കുന്ന സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണോ എന്ന് ഹൈന്ദവ പണ്ഡിത സദസുകള്‍ കൂടിയിരുന്ന് ചിന്തിക്കാന്‍ അവസരം ഒരുങ്ങണം. അതിന് ഹൈന്ദവ മത വിശ്വാസികളും അതിനായി നേതൃത്വം നല്‍കുന്നവരും മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Injured, Theyyam, Article About Theyyam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?