കരകയറാനാകാതെ കര്‍ഷകര്‍; വിലത്തകര്‍ച്ചയും ഉത്പാദന മാന്ദ്യവും വില്ലന്‍

നെടുങ്കണ്ടം : (www.kvartha.com 15.05.2018) മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയാണ് പ്രധാനമായും കര്‍ഷകരെ കരയിപ്പിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ ചെയ്യുന്ന കൃഷികളില്‍നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ വരുന്നതോടെ ജീവിതം വഴിമുട്ടുകയാണ്. ഒരുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലം ചില്ലറത്തുട്ടുകളില്‍ ഒതുങ്ങുമ്പോള്‍ കണ്ണീര്‍ പൊഴിക്കാനല്ലാതെ മറ്റൊന്നും കര്‍ഷകനു ചെയ്യാനാകുന്നില്ല. കാലംതെറ്റിവരുന്ന കാലാവസ്ഥയും കര്‍ഷകരുടെ വില്ലനാകുന്നു.

കാര്‍ഷിക വരുമാനവും ജീവിതചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാനാകാതെ കര്‍ഷകര്‍ അവരുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, മറ്റാവശ്യങ്ങളൊക്കെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ബാങ്കുകളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നും കടംവാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഒരുവര്‍ഷം കഴിയുമ്പോള്‍ ബാധ്യത ഇരട്ടിക്കുന്നതല്ലാതെ ഒന്നും മിച്ചം വയ്ക്കാന്‍ കഴിയുന്നില്ല. ഏലം, കുരുമുളക്, ഗ്രാമ്പു, ജാതി, കൊക്കോ, വാഴ തുടങ്ങി എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും വില ഒന്നിനൊന്നു കൂപ്പുകുത്തുകയാണ്. പ്രധാന കാര്‍ഷിക വിളകളായ കുരുമുളക്, ഏലം എന്നിവയുടെ ഉത്പാദനത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു.

Kerala, News, Idukki, Farmers, Rate, Price, Less, Agri products production and price less

കുരുമുളകിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും വിലയില്‍ അതിനുള്ള മെച്ചം ലഭിക്കുന്നില്ല. 2015-ല്‍ 25,495 മെട്രിക് ടണ്ണായിരുന്നു കേരളത്തിലെ കുരുമുളകിന്റെ ഉത്പാദനം. 2017-ല്‍ ഇത് 20,000 മെട്രിക് ടണ്ണായി കുറഞ്ഞെങ്കിലും വില വര്‍ധിച്ചിട്ടില്ല. 300-നും 400-നും ഇടയിലാണ് കുരുമുളകിന്റെ വില. എന്നാല്‍ ഏലത്തിന്റെ ഉത്പാദനത്തില്‍ മാത്രം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2015-ല്‍ 31,810 ഹെക്ടര്‍ സ്ഥലത്തുനിന്ന് 18,530 മെട്രിക് ടണ്‍ ഏലക്കായാണ് ലഭിച്ചത്. 2017-ല്‍ 22,000 മെട്രിക് ടണ്ണായി ഉയര്‍ന്നു. ഈ സീസണില്‍ 1100 രൂപവരെ വന്ന വില കുത്തനെ കൂപ്പുകുത്തി. 700 നും 800 നും ഇടയിലാണ് ഏലക്കായുടെ വില.

ഉത്പാദനച്ചെലവ് ഒരു കിലോയ്ക്ക് 600 രൂപയ്ക്കുമുകളില്‍ ആകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൃഷിനാശം നേരിടുന്ന കര്‍ഷകരോടും കടുത്ത വഞ്ചനയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിള ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലുണ്ടെങ്കിലും ഇതുവഴി കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക നാമമാത്രമാണ്. കായ്ഫലമുള്ള തെങ്ങ് നശിച്ചാല്‍ 2000 രൂപയും കവുങ്ങ് നശിച്ചാല്‍ 200 രൂപയുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. റബര്‍ മരത്തിന് 1000, കശുമാവിന് 750, ഏത്തവാഴയ്ക്ക് 300, മറ്റു വാഴകള്‍ക്ക് 150 രൂപ വീതവുമാണ് നല്‍കുന്നത്. ആധായം ലഭിക്കുന്ന കുരുമുളക് നശിച്ചാല്‍ ലഭിക്കുന്നത് ഒരുമരത്തിന് 200 രൂപ മാത്രമാണ്.

ഒരുഹെക്ടര്‍ ഏലകൃഷി പൂര്‍ണമായും നശിച്ചാല്‍ സര്‍ക്കാര്‍ നല്‍കുന്നത് 60,000 രൂപയാണ്. ഇഞ്ചിക്ക് ഹെക്ടറിന് 80,000, മഞ്ഞളിന് 60,000 രൂപ ലഭിക്കുമ്പോള്‍ കാപ്പിക്ക് ലഭിക്കുന്നത് വെറും 350 രൂപ. കൊക്കൊ നശിച്ചാല്‍ ലഭിക്കുന്നത് 300 രൂപ. ഒരു ഹെക്ടറിലെ പച്ചക്കറിക്ക് 25,000 രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ജാതിക്ക് 3000, ഗ്രാമ്പുവിന് 1000 രൂപയുമാണ് കൃഷിഭവന്‍വഴി നല്‍കുന്നത്. ഇവ ലഭിക്കാന്‍ നിശ്ചിത തുക പ്രീമിയമായി നല്‍കണം.

കാര്‍ഷിക പ്രോത്സാഹന പദ്ധതികള്‍ക്കായി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. ആവശ്യസമയത്തു സഹായം ലഭിക്കുന്നില്ലെന്നതും സഹായമായി നല്‍കുന്ന വിത്ത്, വളം എന്നിവയുടെ ഗുണനിലവാരക്കുറവുമാണ് കാരണം. സര്‍ക്കാര്‍ കാര്‍ഷിക പദ്ധതികള്‍ ഇടനിലക്കാരായ ഏജന്‍സികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സമ്പന്നരാക്കുന്ന പദ്ധതികളായി മാറിയിട്ടു പതിറ്റാണ്ടുകളായി. കര്‍ഷകര്‍ക്ക് ആവശ്യമായതും ആവശ്യസമയത്തും പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം തയാറാകുന്നില്ല. കൃഷി ഗവേഷണ കേന്ദ്രങ്ങളും ഗവേഷകരുമുണ്ടെങ്കിലും കര്‍ഷകരിലേക്കിറങ്ങിവരുന്ന സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമില്ല. കുരുമുളകിനു രോഗംവന്നാല്‍ കര്‍ഷകര്‍തന്നെ പ്രതിവിധി കണ്ടെത്തണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Idukki, Farmers, Rate, Price, Less,  Agri products production and price less


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?