'പെരുമ്പിയന്‍സിന്' വാട്‌സ്ആപ്പ് വിനോദ ഉപാധിയല്ല; ജനങ്ങളുടെ നീറുന്ന മനസിന് സാന്ത്വനം പകരാനുള്ള ഉപാധി

പയ്യന്നൂര്‍: (www.kasargodvartha.com 17.05.2018) 'പെരുമ്പിയന്‍സിന്' വാട്‌സ്ആപ്പ് വിനോദ ഉപാധിയല്ല. മറിച്ച് ജനങ്ങളുടെ നീറുന്ന മനസിന് സാന്ത്വനം പകരാനുള്ള ഉപാധിയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കൊണ്ട് പൊറുതിമുട്ടുന്ന ഇക്കാലത്താണ് ഒരു പ്രദേശത്തുകാര്‍ ഏറെ സ്‌നേഹിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പായി പെരുമ്പിയന്‍സ് നിലകൊള്ളുന്നത്. അത് നിലനില്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന അതിന്റെ ഗുണഭോക്താക്കളായ ഒരു പാട് കുടുംബങ്ങളുമുണ്ട്. പേരുപോലെത്തന്നെ പയ്യന്നൂര്‍ പെരുമ്പയിലെ നാട്ടിലും, മറുനാട്ടില്‍ പല വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കുമായി ആശയ വിനിമയ ലക്ഷ്യമാക്കി 2014ല്‍ 80 പേരുമായി തുടങ്ങിയ ഗ്രൂപ്പ്  240 പേരുമായി 2018ല്‍ എത്തി നില്‍ക്കുമ്പോള്‍ ഗ്രൂപ്പ് മെമ്പര്‍മാരായ ഓരോ നാട്ടുകാരനും ഏറെ സന്തോഷവും, അഭിമാനവും, സംതൃപ്തിയും നല്‍കുന്നത് മറ്റൊന്നും കൊണ്ടല്ല. എല്ലാ കാര്യങ്ങളിലും ഇടപെട്ട് ഗ്രൂപ്പ് സജീവമായി നില്‍ക്കുന്നത് പോലെത്തന്നെ തുടര്‍ച്ചയായുള്ള, കൃത്യമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഏറെ വിത്യസ്തമാക്കുന്നതും, പ്രദേശത്തുള്ളവര്‍ ഏറെ ഇഷ്ടപ്പെടുന്നതും മറ്റൊന്നുമല്ല.

നാടും, നാട്ടുകാരുമായ ബന്ധപ്പെട്ട വിശേഷങ്ങളും, മറ്റ് വാര്‍ത്തകളും പരസ്പരം കൈമാറുന്നതോടൊപ്പം പ്രത്യേക സാഹചര്യങ്ങളിലും, ചുറ്റുപാടുകളിലും ഗ്രൂപ്പ് അഡ്മിനര്‍മാരോടൊപ്പം ഗ്രൂപ്പിലെ തല മുതിര്‍ന്നവരുടെ സമയാസമയങ്ങളിലെ പക്വമായ ഇടപെടലുകളും ദിശാ ബോധം നല്‍കുന്നതും ശരിയായ രീതിയില്‍ ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ടു പോകുവാന്‍ സഹായിക്കുന്നു.

ഗ്രൂപ്പിന്റെ തുടക്കം മുതല്‍ നടത്തി വരുന്നതാണ് റമദാന്റെ മുമ്പായി തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകള്‍ എത്തിക്കുക എന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷവും രണ്ടായിരം രൂപക്കുള്ള നിത്യോപയോഗ സാധനങ്ങളും, ആയിരം രൂപക്കുള്ള പുതുവസ്ത്രങ്ങള്‍ക്കായുള്ള വൗച്ചറുകളും, അഞ്ഞൂറു രൂപക്കുള്ള ഫൂട്ട് വെയറിനുള്ള വൗച്ചറുകളുമടക്കം 3,500 രൂപയില്‍ മേലെ വിലമതിക്കുന്ന നൂറ്റി മുപ്പതിലധികം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഗ്രൂപ്പ് മെമ്പര്‍മാര്‍ തന്നെ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് തിരഞ്ഞെടുത്തവരുടെ വീടുകളില്‍ എത്തിച്ച് കൊടുക്കാറാണ് പതിവ്.

വിധവകള്‍ക്കും, അനാഥകള്‍ക്കും, പ്രായമായവര്‍ക്കം, രോഗികള്‍ക്കുമായി മാസാന്തം വിതരണം ചെയ്ത് വരുന്ന 1,500 രൂപയുടെ പെന്‍ഷന്‍. തുടക്കത്തില്‍ പന്ത്രണ്ട് കുടുംബത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 25 കുടുംബങ്ങളിലെത്തി നില്‍ക്കുന്നു. മുടങ്ങാതെ നല്‍കുന്ന പെന്‍ഷനുകള്‍ കൃത്യമായി ഗ്രൂപ്പ് മെമ്പര്‍മാര്‍ അവരുടെ വീടുകളില്‍ എത്തിച്ച് കൊടുക്കുന്നു. പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുമായി സഹകരിച്ച് കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി റമദാന്‍ മുപ്പത് ദിവസവും പെരുമ്പയിലെ രണ്ട് പളളികളിലും നോമ്പ് തുറക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത് വഴിയാത്രക്കാരും, ജോലിക്കാരും, വിദ്യാര്‍ത്ഥികളുമായ നിരവധി ആളുകളോടൊപ്പം സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ വര്‍ഷം മുതല്‍ മൂന്ന് പള്ളികളിലായാണ് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച പദ്ധതിയാണ് അര്‍ഹതപ്പെട്ട കുടുംബത്തിന് കൃത്യമായ സ്ഥിര വരുമാനം കണ്ടെത്താനുള്ള മാര്‍ഗ്ഗത്തിനായുള്ള പൂര്‍ണ്ണമായ സഹായം നല്‍കുക എന്നത്. കഴിഞ്ഞ വര്‍ഷത്തെ വിജയത്തിന് ശേഷം ഈ വര്‍ഷം കൂടുതല്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ് മെമ്പര്‍മാര്‍. കൂടാതെ വീട് നിര്‍മ്മാണത്തിന്, കിണര്‍ നിര്‍മ്മാണത്തിന്, അടിയന്തിര ഘട്ടങ്ങളിലെ ചികിത്സക്ക്, വിവാഹ ആവശ്യത്തിനുള്ള സഹായങ്ങള്‍ ഇതിന് പുറമെയാണ്.

വിദ്യാഭ്യാസ മേഖലക്കുള്ള സഹായമെന്നോണം പ്രദേശത്തെ ലത്വീഫിയ്യ സ്‌കൂളിന് സ്മാര്‍ട് ക്ലാസ്സ് റൂം സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. കൂടാതെ ഓഡിറ്റോറിയ നിര്‍മ്മാണത്തിനും മറ്റ് രീതിയിലും പല കാര്യങ്ങളിലും സ്‌കൂളുമായി സഹകരിച്ച് പോകുന്നു. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡുകളും, മൊമന്റോകളും, നല്‍കി ആദരിക്കുന്നു.

അറിവ് നേടാനും മെമ്പര്‍മാര്‍ക്കിടയില്‍ അറിവുകള്‍ വര്‍ദ്ധിപ്പിക്കാനും, കൈമാറാനുമായി എല്ലാ ആഴ്ചകളിലും ക്വിസ് മത്സരം നടത്തി വരുന്നു. മാസാന്ത വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഷോപ്പിംങ്ങ് വൗച്ചറുകളാണ്. വിവിധ പ്രത്യേക സമയങ്ങളില്‍ വില പിടിപ്പുള്ള മറ്റ് സമ്മാനങ്ങള്‍ക്കായി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. സമ്മാനങ്ങള്‍ നല്‍കുന്നത് ഗ്രൂപ്പ് മെമ്പര്‍മാരോടൊപ്പം പ്രദേശത്തുള്ള പല പ്രമുഖ സ്ഥാപനങ്ങളും തന്നെയാണ്.

എല്ലാവരും ഒരു പ്രദേശക്കാരയത് കൊണ്ടും, എല്ലാ നന്മകളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏറെ തല്‍പ്പരായ നന്‍മ വറ്റാത്ത മനസ്സിന്റെ ഉടമകളായ പ്രദേശവാസികളായതും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും, ഉല്‍സാഹവും വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം കാര്യങ്ങളിലെ സുതാര്യതയും, കൃത്യമായ, ചിട്ടയായ പ്രവര്‍ത്തനങ്ങളും കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ പെരുമ്പിയന്‍സ് ഗ്രൂപ്പിനു  പ്രചോദനമേകുന്നു. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും, നാട്ടില്‍ കച്ചവടക്കാരുമായ ഒരു കൂട്ടം നല്ലവരായ നാട്ടുകാര്‍ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കാര്യങ്ങള്‍ ഏകോപിച്ച് ഒറ്റ മനസോടെ സമീപിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതാണ് വിജയതന്ത്രം. കാര്യങ്ങള്‍ എന്തിനാണെന്ന് മനസിലാക്കി ഒരു വൈമനസ്യവും കൂടാതെ ഗ്രൂപ്പ് മെമ്പര്‍മാര്‍ അകമഴിഞ്ഞ് സഹായിക്കുന്നതാണ് വിജയത്തിന്റെ രസതന്ത്രം.
വിവിധ രാഷ്ട്രീയ മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രദേശത്തുള്ളവരെയൊക്കെ പെരുമ്പിയന്‍സ് എന്ന വേദിയില്‍ ഒത്തൊരു മിപ്പിച്ച് ഒരു വേദിയിലൂടെ കൊണ്ടുപോകുവാനും, കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് തിളക്കമാര്‍ന്ന വിവിധ പരിപാടികളോടെ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചത് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പായിട്ടല്ല ഒരു വലിയ പ്രസ്ഥാനമായിട്ട് തോന്നിപ്പോകും ഇതറിയുന്നവര്‍ക്ക്. സഹായം ലഭിക്കുന്നവര്‍ക്കറിയില്ല ഇതിന് സഹായിച്ചവര്‍ ആരൊക്കെയാണെന്നത്, പരസ്യത്തിന് മാത്രമായി പലതും ചെയ്യുന്ന ഇക്കാലത്ത് അതാണ് മറ്റുള്ള ഗ്രൂപ്പുകളില്‍ നിന്നും പെരുമ്പിയന്‍സിനെ വേറിട്ടതാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, payyannur, Kannur, Top-Headlines, Perumibians WhatsApp Group with Helping hands< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?