കോണ്‍ഗ്രസ്സ് നയം മാറ്റാത്തിടത്തോളം രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്വപ്നം യാഥാര്‍ഥ്യമാവുമോ? ചോദ്യം എം വി ജയരാജന്റേത്

തിരുവനന്തപുരം: (www.kvartha.com 11.05.2018) രാജ്യത്തെ അടുത്ത പ്രധാനമന്ത്രി താനാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സ്വയം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായതാണ് എന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഒന്ന് പരിഹസിക്കാനും തിരുത്താനും ശ്രമിക്കുകയാണ് സി പി എം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. ആ തലമുറയുടെ വ്യക്തമായ രാഷ്ടീയ ബോധം വെളിപ്പെടുത്തുന്നതാണ് ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്.

Kerala, Thiruvananthapuram, News, Facebook, Social Network, M.V Jayarajan, Politics, Facebook Post, M V Jayarajan's Facebook post on rahul gandhi's PM expectations.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സിന് ദേശീയഭരണം കൈവിട്ടുപോയത്...? 'ആം ആദ്മി കേലിയേ (ഞങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടി)' എന്നതായിരുന്നു രണ്ടാം യു പി എ ഭരണത്തിന് തൊട്ട് മുമ്പുള്ള തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യം. ഇത് വിശ്വസിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റി. എന്നാല്‍ രണ്ടാം യു പി എ ഭരണത്തിലും കോണ്‍ഗ്രസ്സ് നയം കോര്‍പ്പറേറ്റ് സേവ തന്നെയായിരുന്നു. ബഹുഭൂരിപക്ഷത്തിന്റേയും ജീവിതത്തില്‍ ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ഇരുട്ട് കട്ടപിടിച്ചുതുടങ്ങിയ കാലം കൂടിയായിരുന്നു അത്. 'സാധാരണക്കാര്‍ക്കുവേണ്ടി' എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിര്‍ലജ്ജം കാറ്റില്‍ പറത്തി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മുട്ടിലിഴഞ്ഞതാണ് രാജ്യം അന്ന് കണ്ടത്.

ഇന്ധന വിലവര്‍ദ്ധന സര്‍വ്വസാധനങ്ങളുടെയും വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതിനിടയാക്കി. പെട്രോള്‍ വിലനിയന്ത്രണാധികാരം സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 77% ജനങ്ങള്‍ ദിവസം 20 രൂപാപോലും വരുമാനമില്ലാത്തവരാണെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് ജനപക്ഷ വികസന നയം ആവിഷ്‌ക്കരിക്കുന്നതിന് പകരം കോര്‍പ്പറേറ്റ് വികസനം ഊട്ടിയുറപ്പിക്കുന്ന നയം യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയത്. ജനങ്ങളുടെ ഈ ദുരിതപര്‍വ്വ കാലത്ത് വിശ്വാസം പറഞ്ഞും ആശ്വാസ മുദ്രാവാക്യമുയര്‍ത്തിയും ബി.ജെ.പി നേട്ടം കൊയ്തു എന്നതാണ് സത്യം. എന്നാല്‍ അധികാരത്തിലെത്തിയതോടെ, 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോളും ഡീസലും നല്‍കുമെന്ന് പറഞ്ഞ മോഡിയും ബി.ജെ.പിയും, ഡീസല്‍ വിലനിയന്ത്രണാധികാരവും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്നും മാറ്റി വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സിനെ വെല്ലുന്ന കോര്‍പ്പറേറ്റ് സേവക്കാരാണ് ബി.ജെ.പി എന്നത് രാജ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഫലമോ, അന്നന്ന് കൂടുതല്‍ ക്കൂടുതല്‍ പേര്‍ അര്‍ദ്ധപട്ടിണിയില്‍ നിന്നും മുഴുപ്പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നു.

വിശ്വാസത്തിന്റെ പേരില്‍ ആക്രമം നടത്തുകയും ക്ഷേത്രത്തിനുള്ളില്‍ വരെ 8 വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ട് അതിക്രൂരമായി കൊല്ലപ്പെടുന്ന സ്ഥിതിയും രാജ്യത്തുണ്ടായി. ചിന്തിക്കുന്ന തലച്ചോറുകള്‍ ചിതറിക്കുന്ന ഫാസിസ്റ്റ് ഭീകരത, ഗൗരീ ലങ്കേഷിന്റെ കൊലപാതകം വരെ എത്തിനില്ക്കുന്നത് ഈ നാട് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഭക്ഷണത്തിന്റെ, ജാതി-മതത്തിന്റെയെല്ലാം പേരില്‍ ഫാസിസ്റ്റ് ഭീകരത ഇന്ത്യാരാജ്യത്ത് ഇരുള്‍ പടര്‍ത്തുമ്പോള്‍, അതിനെതിരെ പോരാടാന്‍ മതനിരപേക്ഷ-ജനപക്ഷ ബദല്‍ കെട്ടിപ്പടുക്കുകയാണ് വേണ്ടത്. അതിന് ആദ്യം കോര്‍പ്പറേറ്റ് സേവാനയം കൈവെടിയണം. 'ആം ആദ്മി കേലിയേ' എന്ന പഴയ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുമെന്നും, കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കാതെ ഇന്ധനവില നിയന്ത്രണാധികാരം സര്‍ക്കാരില്‍ തിരിച്ച് നിക്ഷിപ്തമാക്കി ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കും എന്നും ആത്മാര്‍ത്ഥമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകുമോ..?

ഫാസിസ്റ്റ് ഭീകരത പരത്തുന്ന ഇരുട്ട് മാറ്റാന്‍, മതനിരപേക്ഷ-മനുഷ്യപക്ഷ നയത്തിന്റെ വെളിച്ചം തെളിക്കാനാണ് സാധിക്കേണ്ടത്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിക്കെതിരെ ഇടതുപക്ഷത്തില്‍ രാജ്യത്തെ കര്‍ഷകരും ഇതരവിഭാഗങ്ങളും എത്ര ലോംഗ് മാര്‍ച്ചായാലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഇടതുപക്ഷം മതനിരപേക്ഷ-ജനപക്ഷ വികസന നയത്തില്‍ ഉറച്ചുനിന്ന് പോരാടും. ഇവിടെ, ബി.ജെ.പിയുടെ വര്‍ഗ്ഗീയ-കോര്‍പ്പറേറ്റ് സേവാ നയം ജനങ്ങള്‍ തിരസ്‌ക്കരിച്ചതാണ്. ജനങ്ങള്‍ തിരസ്‌ക്കരിച്ച കോര്‍പ്പറേറ്റ് സേവാനയം മാറ്റാനാണ് കോണ്‍ഗ്രസ്സിന് സാധിക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Facebook, Social Network, M.V Jayarajan, Politics, Facebook Post, M V Jayarajan's Facebook post on rahul gandhi's PM expectations.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?