എന്‍ഡോസള്‍ഫാന്‍: പുതിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍, ദുരിതബാധിതര്‍ക്ക് ചികിത്സക്കായി പ്രതിവര്‍ഷം രണ്ടു കോടി രൂപ, മറ്റു തീരുമാനങ്ങള്‍ ഇവ

കാസര്‍കോട്: (www.kasargodvartha.com 04.05.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത് അനുഭാവപൂര്‍വമായ തീരുമാനങ്ങളാണെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ അധ്യക്ഷനായ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉപകാരപ്രദമാകുന്ന ഒട്ടേറെ തീരുമാനങ്ങള്‍ എടുത്തുവെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ പ്രധാനതീരുമാനങ്ങള്‍:
- സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ധനസഹായം അനുവദിക്കുന്നതിന് 18 കോടി രൂപ കൂടി അനുവദിച്ചു.
-ദുരിതബാധിതര്‍ക്ക് ചികിത്സക്കായി രണ്ടു കോടി രൂപ പ്രതിവര്‍ഷം അനുവദിക്കും. നിലവില്‍ എന്‍എച്ച്എം ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. എന്നാല്‍ എന്‍എച്ച്എം ഫണ്ട് അപര്യാപ്തമായതിനാലും പ്രതിവര്‍ഷം രണ്ടുകോടി രൂപയോളം ചികിത്സയ്ക്കായി വേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തുക അനുവദിച്ചത്.
-ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിച്ചു. ഇതിനാവശ്യമായ പ്രോപ്പോസല്‍ തയ്യാറാക്കുന്നതിന് ജില്ല കളക്ടറെ ചുമതലപ്പെടുത്തി.മൂന്നു ലക്ഷം രൂപവരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നത്.
-എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായി നിലവില്‍ കണക്കാക്കുന്ന 11 പഞ്ചായത്തുകള്‍ക്ക് പുറമെ എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍കൂടി ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബഫര്‍ചെയ്ത് തൊട്ടടുത്ത പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുന്നുവെങ്കില്‍ ആ പ്രദേശത്തെ ദുരിതബാധിതരെയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തി.
-എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് നിലവില്‍ അവലംബിക്കുന്ന മാര്‍ഗരേഖ തീര്‍ച്ചപ്പെടുത്തി ഉത്തരവ് ഇറക്കും. പ്രോപ്പോസല്‍ തയ്യാറാക്കുന്നതിന് ജില്ല കളക്ടറെ ചുമതലപ്പെടുത്തി.
-നിലവിലുള്ള ദുരിതബാധിത പട്ടികയിലെ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനും ദുരിതബാധിതരുടെ പട്ടിക പുന:ക്രമീകരിക്കുന്നതിനും 2013 മാനദണ്ഡപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ നടപടികള്‍ക്കായി കളക്ടറെ ചുമതലപ്പെടുത്തി. 2010-11 കാലയളവില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ 2013 മുതല്‍ പാലിച്ചുവന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. 2010-2011 ലെ പട്ടികയില്‍ അനര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തി 2017 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
-പുനരധിവാസ ഗ്രാമത്തിന് പുതിയ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചു.
-പെരിയ മഹാത്മ മോഡല്‍ ബഡ്സ് സ്‌കൂളും നിര്‍മ്മാണത്തിലിരിക്കുന്ന മറ്റു ഒന്‍പത് ബഡ്സ് സ്‌കൂളുകളും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. ഈ സ്‌കൂളുകളിലേക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരെ നല്‍കുന്നതിനും ഓരോ കുട്ടിയുടെയും വ്യക്തിഗത പുനരധിവാസ പദ്ധതി അനുസരിച്ച് സേവനം ഉറപ്പാക്കുന്നതിനും സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി.
-എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് 20 ലക്ഷം രൂപ കൂടി അനുവദിക്കും.
-ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും.

Kasaragod, Kerala, News, Endosulfan, Treatment, Revenue Minister, MLA, Endosulfan; Kerala Government with new decisions

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Endosulfan, Treatment, Revenue Minister, MLA, Endosulfan; Kerala Government with new decisions


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?