കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ചു; മരണം 5 ആയി, നിരവധി പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: (www.kvartha.com 20.05.2018) കോഴിക്കോട് പകര്‍ന്നുതുടങ്ങിയ പനി മരണം നിപാ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചു. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലത്തിലാണ് ഇക്കാര്യം ഉറപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അപൂര്‍വ വൈറസ് പനിയുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങിയത്. കോഴിക്കോട് പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ പനി ബാധിച്ചു മരിച്ചതിനു പിന്നാലെയാണ് അപൂര്‍വ വൈറസ് രോഗം കേരളം ചര്‍ച്ച ചെയ്ത് തുടങ്ങിയത്. ലോകത്ത് തന്നെ അപൂര്‍വമുള്ള സംഭവമാണ് നിപാ വൈറസ്.


ഇതേ രോഗമെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി ഞായറാഴ്ച മരിച്ചിരുന്നു. നടുവണ്ണൂര്‍ കോട്ടൂര്‍ പഞ്ചായത്തിലെ തിരുവോട് മയിപ്പില്‍ ഇസ്മാഈല്‍ (50), മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ താഴത്തില്‍തൊടി വേലായുധന്‍ എന്നിവരാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി മൂസയുടെ മക്കളായ സാബിത്ത്(23), സ്വാലിഹ്(26), മൂസയുടെ സഹോദരന്റെ ഭാര്യ മറിയം(51) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്ക് നിപാ വൈറസ് സ്ഥിരീകരിച്ചെങ്കിലും ഞായറാഴ്ച മരിച്ചവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ശരീരസ്രവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വന്നാലെ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ പറഞ്ഞു.

അതേസമയം ആശങ്കക്കിടയാക്കും വിധം പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ ഒമ്പത് പേരാണ് മെഡിക്കല്‍ കോളജിലുള്‍പ്പടെ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആറുപേരുടെ നില ഗുരുതരമാണ്. അഞ്ചുപേര്‍ മെഡിക്കല്‍ കോളജിന് കീഴിലെ ചെസ്റ്റ് ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളജ് ഐസോലേറ്റഡ് വാര്‍ഡിലുമാണ്.

പേരാമ്പ്രയില്‍ മരിച്ച യുവാക്കളുടെ പിതാവ് സൂപ്പിക്കര വളച്ചുകെട്ടി മൂസയും പാറക്കടവ് സ്വദേശിയായ മറ്റൊരാളും ബേബി മെമോറിയല്‍ ആശുപത്രിയിലും സ്വാലിഹിന്റെ പ്രതിശ്രുത വധു ആത്തിഫ കൊച്ചി അമൃത ആശുപത്രിയിലും ചികിത്സയിലാണ്. ചെസ്റ്റ് ആശുപത്രിയില്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചുപേരില്‍ നാലുപേര്‍ സൂപ്പിക്കട പ്രദേശത്തുള്ളവരും ഒരാള്‍ പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാണ്.

അതേസമയം വൈറസ് ബാധയില്‍ ജനം അസ്വസ്ഥരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ കഴിയുന്നത്ര മുന്‍കരുതല്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും പരിശോധനയും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരിയില്‍ കാന്‍സര്‍ സെന്റര്‍ ശിലാസ്ഥാപന ചടങ്ങിനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നിപ വൈറസ് ബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് ബന്ധുക്കളെ പരിശോധിക്കുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മരിച്ചവിട്ടിലെ വളര്‍ത്തു മുയലിന്റെ സ്രവങ്ങളും പരിശോധനക്ക് എടുത്തു. രണ്ട് മുയലുകള്‍ കുറച്ച് ദിവസം മുമ്പെ ചത്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇവയെ നിരീക്ഷിക്കുന്നത്. കിണറുകളിലെ വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ട്. മരിച്ച സഹോദരങ്ങളുടെ ഉമ്മയേയും അനുജനേയും സംഘം പരിശോധിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോ. അരുണ്‍കുമാര്‍ പറയുന്നത്. ഇപ്പോള്‍ ഒരു കുടുംബത്തിന് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ സംഘം സൂപ്പിക്കടയില്‍ പരിശോധന നടത്തി.

60 പേരെ പരിശോധിച്ചതില്‍ 11 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. വെള്ളിയാഴ്ച്ച 20 പേരുടേയും ശനിയാഴ്ച്ച 107 പേരുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 7, 8, 9, 10 വാര്‍ഡുകളിലെ സര്‍വകക്ഷി യോഗം പന്തിരിക്കരയില്‍ നടത്തി. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

Keywords: Kerala, Kozhikode, News, Health, Trending, Death, Nipah Virus, Fever, Illness, Spreading, Virus attack in Kozhikode: Nipah virus confirmed



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?