മിശ്രവിവാഹത്തിന് വധുവിനെ അന്വേഷിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയത് 4,000 ഓളം അവിവാഹിതരായ യുവാക്കള്‍; വരനെ അന്വേഷിച്ചെത്തിയത് 10 പെണ്‍കുട്ടികള്‍ മാത്രം, രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ വാങ്ങിയതോടെ മിശ്രവിവാഹം ആകെ കുളമായി, തട്ടിപ്പ് മണത്തതോടെ യുവാക്കള്‍ രോഷാകുലരായി, രംഗം ശാന്തമാക്കാന്‍ പാടുപെട്ട് പോലീസ്

പയ്യന്നൂര്‍: (www.kasargodvartha.com 27.05.2018) മിശ്രവിവാഹത്തിന് വധുവിനെ അന്വേഷിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി എത്തിയത് 4,000 ഓളം യുവാക്കള്‍. എന്നാല്‍ വരനെ അന്വേഷിച്ചെത്തിയത് 10 പെണ്‍കുട്ടികള്‍ മാത്രം. ഞായറാഴ്ച പയ്യന്നൂരിലാണ് സംഭവം. രജിസ്‌ട്രേഷന്‍ ഫീസായി സംഘാടകര്‍ 100 രൂപ വാങ്ങിയതോടെ മിശ്രവിവാഹം ആകെ കുളമായി. തട്ടിപ്പ് മണത്ത് യുവാക്കള്‍ രോഷാകുലരായതോടെ രംഗം ശാന്തമാക്കാന്‍ പോലീസിന് പാടുപെടേണ്ടിവന്നു.

ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കുവാനുള്ള വേദി ഒരുക്കുന്നു എന്ന സന്ദേശം സോഷ്യല്‍ മീഡിയ വഴി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചരിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പുരുഷന്മാര്‍ പയ്യന്നൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ എത്തിയത്. എന്നാല്‍ സ്ത്രീകളുടെ സാന്നിധ്യമാകട്ടെ പത്തില്‍ താഴെ മാത്രവും. റസീപ്റ്റ് പോലുമില്ലാതെ വധുവിനെ അന്വേഷിച്ചെത്തിയവരില്‍ നിന്ന് സംഘാടകര്‍ രജിസ്‌ട്രേഷന്‍ എന്ന പേരില്‍ 100 രൂപാ വീതം വാങ്ങാന്‍ തുടങ്ങിയതോടെയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പണം ഈടാക്കുന്ന വിവരം മുന്‍കൂട്ടി അറിയിക്കാതെ പെട്ടെന്ന് വാങ്ങിയതാണ് ആളുകളെ പ്രകോപിപ്പിച്ചത്.



പത്ത് പെണ്‍കുട്ടികളെ കാണിച്ച് ആയിരക്കണക്കിന് ചെറുപ്പക്കാരില്‍ നിന്നാണ് നൂറ് രൂപാ വീതം ഇടാക്കിയത്. വിവാഹമെന്ന സ്വപ്നവുമായി തിരുപനന്തപുരത്തു നിന്നു പോലും വണ്ടി കയറിയറിയെത്തിയ ആയിരകണക്കിന് അവിവാഹിതരായ യുവാക്കളെ പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന കാഴ്ചയാണ് പയ്യന്നൂരില്‍ കണ്ടതെന്ന് മിശ്രവിവാഹ ആലോചനയ്ക്കായെത്തിയ യുവാക്കള്‍ പറയുന്നു. യുക്തിവാദി സംഘം എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.

വിവാഹ കമ്പോളത്തിലെ ഇന്നത്തെ അവസ്ഥയെ മുതലെടുത്ത് ചെറുപ്പക്കാരെ ആകര്‍ഷിച്ച് പണം തട്ടുന്ന മൂന്നാംകിട നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചതെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വഞ്ചിതരായ ഏതാനും യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതായാണ് വിവരം. രജിസ്‌ട്രേഷന്‍ ഇനത്തില്‍ വാങ്ങിച്ച തുക തിരിച്ച് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും എത്ര പേര്‍ക്ക് കിട്ടി എന്നതില്‍ അവ്യക്തതയുണ്ട്.

സദുദ്ദേശത്തോടെയാണ് ഇത്തരമൊരു സംഗമം നടത്താന്‍ ലക്ഷ്യമിട്ടതെന്നും തങ്ങളുടെ കണക്കുകൂട്ടലിനപ്പുറത്ത് യുവാക്കള്‍ എത്തിയതാണ് പാളിച്ചകള്‍ സംഭവിക്കാന്‍ കാരണമെന്നുമാണ് സംഘാടകരുടെ വിശദീകരണം.


ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു സംഗമം നടത്തുമ്പോള്‍ സംഘാടകര്‍ കുറച്ചു കൂടി മുന്‍കരുതലും കൃത്യമായ പ്ലാനിങ്ങും നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് പരിപാടിക്കെത്തിയവര്‍ പങ്കുവെക്കുന്നത്. ഇതൊന്നുമില്ലാതെ ഇത്തരമൊരു പരിപാടി നടത്തിയത് ഇന്നത്തെ വിവാഹ കമ്പോളത്തില്‍ പരാജയപ്പെട്ട് നിരാശയില്‍ കഴിയുന്ന ചെറുപ്പക്കാരോട് കാണിക്കുന്ന കൊടും ക്രൂരതയെന്നാണ് പൊതുജനങ്ങള്‍ വിലയിരുത്തുന്നു.

അതേസമയം പരിപാടിയില്‍ പങ്കെടുത്ത് വഞ്ചിതരായ ആരും പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി, കെ വി വേണുഗോപാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആരെങ്കിലും പരാതി നല്‍കിയാല്‍ കേസെടുക്കാന്‍ പയ്യന്നൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, payyannur, kasaragod, Kannur, news, Wedding, marriage, Youth, Bride, Groom, 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?