വാഗമണ്‍ സിമി ക്യാമ്പ് കേസ്; നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാര്‍, 17 പേരെ വിട്ടയച്ചു

കൊച്ചി: (www.kvartha.com 14.05.2018) വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ ഐ എ കോടതി. 17 പേരെ കോടതി വിട്ടയച്ചു. രാജ്യത്ത് ഭീകരപ്രവര്‍ത്തനം ലക്ഷ്യമാക്കി കോട്ടയം ജില്ലയിലെ വാഗമണ്‍ മൊട്ടക്കുന്നില്‍ നിരോധിത സംഘടനയായ സിമി നടത്തിയ ആയുധ പരിശീലന കേസിലാണ് എന്‍ ഐ എ വിധി പറഞ്ഞത്.

കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്‌വി, അബ്ദുള്‍ സത്താര്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മലയാളികള്‍. ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്. പെട്രോള്‍ ബോംബ് നിര്‍മാണം, ആയുധ പരിശീലനം എന്നിവയാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞ കുറ്റം. അതേസമയം പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

Kochi NIA court convicts 18 in SIMI training camp case, Kochi, News, Trending, NIA, Court, Terrorists, Malayalees, Crime, Criminal Case, Kerala

ആകെ 38 പ്രതികളാണ് കേസിലുള്ളത്. മുപ്പത്തിയേഴാം പ്രതി വാസിഖ് ബില്ല, മുപ്പത്തിയെട്ടാം പ്രതി ആലം ജെബ് അഫ്രീദി എന്നിവരെ പിടികൂടാനായില്ല. അടുത്തിടെ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുപ്പത്തിയഞ്ചാം പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവുമായ അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ കോടതി വിസ്തരിച്ചില്ല. ഇയാളെ 24ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീട് പൂര്‍ത്തിയാക്കും. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് പണം ഒഴുക്കിയത് ഖുറേഷിയാണ്.

2007 ഡിസംബര്‍ പത്തു മുതല്‍ 12 വരെയായിരുന്നു സിമി വാഗമണ്ണിലെ തങ്ങള്‍പാറയില്‍ ആയുധ പരിശീലനം നടത്തിയത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വിത്തു പാകിയതും ഈ പരിശീലനത്തിലൂടെയായിരുന്നു. ഇവിടെനിന്ന് ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു കേസ്. കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസിന്റെ ഗൗരവം കണക്കിലെടുത്തു ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.

ഭീകരപ്രവര്‍ത്തകര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇടുക്കി, കോട്ടയം ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പരിശീലനം നടക്കുന്നതിന് മൂന്ന് മാസം മുമ്പേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരള പോലീസ് റിപ്പോര്‍ട്ട് ചെയ്തത് അങ്ങനെയൊരു സംഭവമേ ഇല്ലെന്നായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ ചെയ്തത്. 2017 ജനുവരിയില്‍ ആരംഭിച്ച വിസ്താരം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു. 2011 ജനുവരിയില്‍ 30 പേരെ പ്രതിചേര്‍ത്ത് എന്‍.ഐ.എ ആദ്യം കുറ്റപത്രം നല്‍കിയിരുന്നു. പിന്നീട് 2013 ജൂലായില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു.

പ്രതികളെല്ലാം അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിലും പ്രതികളാണ്. പാനായിക്കുളം രഹസ്യയോഗക്കേസിലും ഇന്‍ഡോറിലെ സ്‌ഫോടനക്കേസിലും ഇവരില്‍ പലരും ശിക്ഷ അനുഭവിച്ച് വരികയാണ്. ഇന്‍ഡോര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് വാഗമണ്‍ സിമി കേസിലെ പ്രതികളെ അഹമ്മദാബാദ് ജയിലില്‍ നിന്ന് ഭോപ്പാല്‍ ജയിലിലേക്ക് മാറ്റിയത്.

ബംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആസൂത്രിതമായ ക്യാംപ് നടന്നിട്ടും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു കണ്ടെത്താനാകാത്തതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് എന്നാണ് വിവരം. ബോംബ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം, ബൈക്ക് പരിശീലനം, കാടും മലയും താണ്ടുന്നതിനുള്ള പരിശീലനം എന്നിവയാണു ക്യാംപില്‍ നടന്നതെന്നാണ് എന്‍ഐഎയുടെ വിശദീകരണം. അമീന്‍ പര്‍വേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയത് എന്നും എന്‍ഐഎ അറിയിച്ചു.

ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോള്‍ ബോംബ് നിര്‍മിക്കാനും വനത്തില്‍ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നല്‍കിയ ക്യാംപില്‍ പങ്കെടുത്തവരില്‍ ആറ് എഞ്ചിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരുമുണ്ട്. പരിശീലനത്തിനുള്ള തോക്കുകള്‍ വാങ്ങിയത് കൊച്ചിയിലെ ആയുധ വില്‍പനശാലയില്‍ നിന്നാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ ഗൂഢാലോചനയ്ക്കും തയാറെടുപ്പുകള്‍ക്കും ശേഷം വാഗമണ്ണില്‍ ക്യാംപ് സംഘടിപ്പിക്കാന്‍ പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ മുഖ്യപ്രതിയായ ഈരാറ്റുപേട്ട സ്വദേശി പീടിയാക്കല്‍ പി.എ. ഷാദുലിയെയാണു സിമിയുടെ ഉന്നത നേതാക്കള്‍ ചുമതലപ്പെടുത്തിയത്. പരിശീലന വിവരം ചോര്‍ന്നതിനാല്‍ ക്യാംപ് മൂന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

സിമി ആയുധ ക്യാംപ് സംഘടിപ്പിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളാ പോലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമാണ്. കുറ്റകൃത്യ നിരോധന നിയമം, ആയുധനിയമം, സ്‌ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗുജറാത്തിലെ മണിനഗര്‍, മധ്യപ്രദേശിലെ പിത്താമ്പര്‍, കര്‍ണാടകയിലെ ഗോകുല്‍റോഡ് എന്നിവിടങ്ങളിലും സിമി ആയുധ പരിശീലന ക്യാംപുകള്‍ നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രതിനിധീകരിച്ച മണ്ഡലമാണ് മണിനഗര്‍. ഈ ക്യാംപുകളില്‍ പങ്കെടുത്തവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 50 പേരാണു വാഗമണ്‍ ക്യാംപില്‍ പങ്കെടുത്തത്. ഇതില്‍ 35 പേരുടെ വിശദാംശങ്ങളാണു തെളിവു സഹിതം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi NIA court convicts 18 in SIMI training camp case, Kochi, News, Trending, NIA, Court, Terrorists, Malayalees, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?