സഹോദരനെ കൊലപ്പെടുത്തിയ വ്യവസായിയെ 12 വര്‍ഷത്തിനു ശേഷം കൊലപ്പെടുത്തി; വിവരം പുറംലോകത്തെ അറിയിച്ചത് ഇന്ത്യക്കാരനായ ദൃക്‌സാക്ഷി, കൃത്യത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പാക് സ്വദേശികളായ പ്രതികള്‍ കുടുങ്ങിയത് വിമാനത്താവളത്തില്‍ വെച്ച്

ദുബൈ: (www.kvartha.com 14.05.2018) സഹോദരനെ കൊലപ്പെടുത്തിയ വ്യവസായിയെ 12 വര്‍ഷത്തിനു ശേഷം കൊലപ്പെടുത്തിയ കേസില്‍ മൂന്നു പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കെതിരായ വിചാരണ കോടതിയില്‍ തുടങ്ങി. പാക്ക് സ്വദേശികളില്‍ ഒരാളുടെ സഹോദരനെ വ്യവസായി 2005ല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പകയാണ് 12 വര്‍ഷത്തിനുശേഷം സഹോദരനും സംഘവും ചേര്‍ന്ന് നടത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 32, 30, 46 വയസുള്ള മൂന്ന് പാക്ക് സ്വദേശികള്‍ ദുബൈയില്‍ എത്തിയത് എന്നാണ് കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്.

2017ല്‍ ആണ് വ്യവസായി ദുബൈയിലുള്ള വിവരം പ്രതികളെ അറിയിച്ചത്. 32 വയസുള്ള പാക്ക് സ്വദേശിയുടെ സഹോദരനെയാണ് വ്യവസായി 2005ല്‍ കൊലപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു സ്ത്രീയാണ് യുവാവിനെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തന്റെ ഭര്‍ത്താവുമായി ബന്ധപ്പെടാനും യുവതി പറഞ്ഞുവെന്നാണ് രേഖകള്‍ പറയുന്നത്. 32 വയസുള്ള യുവാവ് സ്ത്രീയുടെ നിര്‍ദേശമനുസരിച്ച് അവരുടെ ഭര്‍ത്താവുമായി ബന്ധപ്പെടുകയും വ്യവസായിയുടെ നീക്കങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. ഒപ്പം ഇയാള്‍ എവിടെയാണ് താമസിക്കുന്നതെന്നും എന്തെല്ലാം പ്രവര്‍ത്തിയാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കി.

Trio visit Dubai to murder man in revenge, Dubai, News, Murder case, Gulf, Court, World

തുടര്‍ന്ന്, മറ്റു രണ്ടു പേരെയും ഒപ്പം കൂട്ടി (30, 46 വയസ് പ്രായമുള്ള മറ്റുപ്രതികള്‍) ദുബൈയിലേക്ക് വരികയായിരുന്നു. സഹോദരനെ കൊന്ന വ്യക്തിയോട് പകരം ചോദിക്കുന്നതിനായിരുന്നു ഈ വരവ്. കൃത്യം നടത്തിയ ഡിസംബര്‍ ഏഴിന് സംഘം ഒരു കാര്‍ വാടകയ്‌ക്കെടുക്കുകയും വ്യവസായിയുടെ പിന്നാലെ പോവുകയും ചെയ്തു. തുടര്‍ന്ന്, അല്‍ ഖുഹാസിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് കത്തിയും ചുറ്റികയും ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്.

പ്രതികള്‍ കൃത്യം നടത്തുന്നത് നേരില്‍ കണ്ട ഇന്ത്യക്കാരനായ ദൃക്‌സാക്ഷിയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതികളില്‍ രണ്ടു പേര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നും രക്ഷപ്പെടുന്നതും വ്യവസായി തറയില്‍ കിടക്കുന്നതും കണ്ട ഇയാള്‍ അപ്പോള്‍ തന്നെ ഇക്കാര്യം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ മൂന്നു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. ഇതിനിടെ, പ്രതികള്‍ മൂന്നു പേരും ദുബൈ വിമാനത്താവളത്തില്‍ എത്തി തിരികെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു.

ചെക്കിന്‍ കൗണ്ടറില്‍ എത്തിയ പ്രതികളെ പോലീസ് പിടികൂടി. പ്രതികളില്‍ ഒരാളുടെ കയ്യില്‍ കത്തികൊണ്ട് പരിക്കേറ്റതിന്റെ മുറിവും ഉണ്ടായിരുന്നു. വ്യവസായിയെയും കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയും പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദൈറയിലെ ഒരു കടയില്‍ നിന്ന് കത്തിയും ചുറ്റികയും വാങ്ങിയ സംഘം ഇരയുടെ അല്‍ നഹ്ദയിലെ വീട്ടില്‍ എത്തുകയും കൊലപ്പെടുത്തുകയുമായിരുന്നുവന്നും രേഖകളില്‍ പറയുന്നു.

ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളും കുറ്റം നിഷേധിച്ചു. തനിക്ക് അവരെ അറിയില്ലെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും 34 വയസുള്ള പ്രതികളില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍, ദൃക്‌സാക്ഷിയായ ഇന്ത്യക്കാരന്‍ നല്‍കിയ മൊഴിയില്‍ പറയുന്ന ആളുകളെയാണ് പിടികൂടിയതെന്നും പ്രതികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.

കൃത്യത്തില്‍ പങ്കെടുത്ത രണ്ടു പ്രതികള്‍ക്കും 32 കാരന്‍ 5000 ദിര്‍ഹം വീതം നല്‍കിയെന്നും ബാക്കി തുകയായ 10,000 ദിര്‍ഹം തിരികെ പാക്കിസ്ഥാനില്‍ എത്തിയ ശേഷം നല്‍കുമെന്നാണ് വാഗ്ദാനമെന്നും പോലീസ് അറിയിച്ചു. അതിനിടെ, ഇരയുടെ കുടുംബം പ്രതികള്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേസ് വീണ്ടും ജൂണ്‍ 10ന് പരിഗണിക്കും.

Keywords: Trio visit Dubai to murder man in revenge, Dubai, News, Murder case, Gulf, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?