അന്വേഷിച്ച നാല് കൊലകേസുകളിലും ശിക്ഷ; ഡി.വൈ.എസ്.പി കെ വി വേണുഗോപാലിന് ഇത് അഭിമാന മുഹൂര്‍ത്തം

കാസര്‍കോട്: (www.kasargodvartha.com 04.04.2018) അന്വേഷിച്ച നാല് കൊലപാതകക്കേസുകളും തെളിയിക്കുകയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ കഴിയുകയും ചെയ്ത ഇപ്പോഴത്തെ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ വി വേണുഗോപാലിന് ഇത് അഭിമാന നിമിഷം. ഏറ്റവും ഒടുവില്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ചന്തു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിച്ച കേസിന്റെ പ്രധാന അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു അന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന കെ വി വേണുഗോപാല്‍.

ദൃക്‌സാക്ഷിയായി ഒരു കുട്ടി മാത്രം ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം ശാസ്ത്രീയമായ രീതിയിലാണ് കെ വി വേണുഗോപാല്‍ അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന വി പി സുരേന്ദ്രന്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ് പിന്നീട് വേണുഗോപാല്‍ ഏറ്റെടുക്കുകയും പ്രതിയ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പിക്കുകയുമായിരുന്നു. ഈകേസിലെ പ്രതിയും മുന്‍ ഗള്‍ഫുകാരനുമായ അമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമനെ(51)യാണ് കാസര്‍കോട്് അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി എം അബ്ദുല്‍ സത്താറാണ് ഹാജരായത്.


2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. ആദൂര്‍ സി ഐ ആയിരുന്നപ്പോഴാണ് വേണുഗോപാല്‍ ഈകേസന്വേഷിച്ചത്.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിരയെ(37) വാക്കത്തി കൊണ്ട് മൃഗീയമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവും കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു.

2012 മാര്‍ച്ച് ഏഴിനാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. 24 മണിക്കൂറിനകം തന്നെ അന്ന് ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന വേണുഗോപാല്‍ കേസില്‍  പ്രതിയെ അറസ്റ്റ് ചെയ്യുകയും അതിവേഗം കുറ്റപത്രം സമര്‍പിക്കുകയും ചെയ്തിരുന്നു. ഇളയ മകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത ഈ കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പ്രതിക്ക് ജീവ പര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുത്തത്.

തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ (35) വീടിനു മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്ന കേസിലെ പ്രതിയായ രാജുവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവന്‍ കാരിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) ജീവപര്യന്തം തടവിനും കാല്‍ലക്ഷം രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ശിക്ഷിച്ചിരുന്നു. 2003 ജനുവരി ഒമ്പതിന് രാത്രിയാണ് കൊലപാതകം നടന്നത്.

രാമകൃഷ്ണന്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയ സംഭവവും രാജുവിന്റെ പറമ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതു വിലക്കിയതുമാണ് കൊലയ്ക്ക് കാരണമായത്. ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന കെ വി വേണുഗോപാല്‍ തന്നെയാണ് ഈ കേസും അന്വേഷിച്ചത്.

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവത്തൂര്‍ മടക്കര ബോട്ടുജെട്ടിയില്‍ വെച്ച് ബാലകൃഷ്ണന്‍ എന്ന യുവാവിനെ അടിച്ചുകൊന്ന കേസിന്റെ വിചാരണ കാസര്‍കോട് കോടതിയില്‍ നടന്നുവരികയാണ്.

Related News:
സി ഐ കെ വി വേണുഗോപാലിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

അന്വേഷിച്ച മൂന്നു കൊലക്കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ; സി ഐ കെ വി വേണുഗോപാലിന് ഇത് അഭിമാന നിമിഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Hosdurg, Adhur, Court, Police, Kanhangad, Kerala, News, Police, C.I. Venugopal, Verdict four case, best achievement for dysp venugopal.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?