അജ്ഞാതയായ അനിയത്തിയോട്

കൂക്കാനം റഹ് മാന്‍

(www.kvartha.com 10.04.2018) ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട അര്‍ജ്ജുനനും അദ്ദേഹത്തിന്റെ പ്രണയാനുഭവവും മനസ്സില്‍ നിന്ന് മായുന്നില്ല. തന്റെ നിഷ്‌കാമ പ്രണയവും, അവളെ തൊടാതെ മാറി നിന്നുളള സ്‌നേഹവായ്പ്പും, തന്റേതെല്ലാം അവള്‍ക്കായി അവളറിയാതെ നീക്കിവെക്കുന്ന മനസ്സും എല്ലാം വ്യത്യസ്തമായ ഒരനുഭൂതി എന്നിലുളവാക്കി. വര്‍ത്തമാന കാലത്ത് ഇങ്ങനെയുളളവരുണ്ടോ എന്ന് അത്ഭുതപ്പെട്ടുപോയി. അര്‍ജ്ജുനന്‍ അദ്ദേഹത്തിന്റെ പ്രണയകഥ പറഞ്ഞു എന്നല്ലാതെ അവള്‍ ആരാണെന്നോ, എവിടെയാണെന്നോ പറഞ്ഞിരുന്നില്ല. നാട്ടിലെത്തിയപ്പോള്‍ ആ സ്ത്രീയെ കാണാന്‍ മനസ്സ് വെമ്പി. പക്ഷേ എങ്ങനെ അത് സാധിക്കും. ഇക്കാര്യം മറ്റൊരാളും അറിയരുതെന്ന് അര്‍ജ്ജുനന്‍ പറഞ്ഞ വാക്ക് പാലിക്കുകയും വേണം.

കഴിഞ്ഞയാഴ്ചയാണ് അര്‍ജ്ജുനന്‍ പറഞ്ഞ കഥ സ്ത്രീപക്ഷ കോളത്തില്‍ വന്നത്. ഒരു പക്ഷേ അവളും ഈ കഥ വായിച്ചിട്ടുണ്ടാകുമോ?. ഈ ചിന്തകളില്‍ മുഴുകിയിരിക്കുമ്പോള്‍ മൊബൈലിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഫോണ്‍ എടുത്തു. മറുതലക്കെ വര്‍ത്തമാനം ഇങ്ങനെ '.......സാര്‍ അല്ലേ? കഥ വായിച്ചു. കഥയിലെ നായിക ഞാനാണ്. മൂന്നാമതൊരാളും കൂടി ഞങ്ങളുടെ കഥ അറിഞ്ഞു എന്നതില്‍ എനിക്ക് വിഷമമുണ്ട്. ഞങ്ങള്‍ ആരാണ് എന്താണ് എന്ന് സാറിന്റെ എഴുത്തില്‍ പരാമര്‍ശിക്കാത്തതിന് നന്ദി'. 'തേടിയ വളളി കാലില്‍ ചുറ്റി' എന്ന പഴമൊഴി ഇവിടെ അന്വര്‍ത്ഥമാവുന്നു. കഥാനായികയെ കിട്ടിയ സന്തോഷത്തിലാണ് ഞാന്‍. എങ്ങനെ തുടങ്ങണം? എന്തു പറയണം? സ്വഭാവമെങ്ങനെയായിരിക്കും? ഞാന്‍ അറിഞ്ഞതിലുളള പരിഭവം എന്നോടു കാണിക്കുമോ? അര്‍ജ്ജുനനോട് വിരോധമുണ്ടാവുമോ? ഈ സംശയങ്ങളൊക്കെ മനസ്സില്‍ വെച്ചുകൊണ്ട് വന്ന നമ്പറില്‍ തിരിച്ചു വിളിച്ചു. 'സഹോദരിയെ ഒന്നു കാണാന്‍ പറ്റുമോ?'. 'ഇല്ല, ഒരിക്കലും കാണാന്‍ പറ്റില്ല'. തറപ്പിച്ചായിരുന്നു മറുപടി. 'പറയാനുളള കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കാം. ഞാന്‍ ആരാണെന്ന് സാര്‍ കണ്ടറിയേണ്ട; കേട്ടറിഞ്ഞാല്‍ മതി. സാറിന്റെ സംശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഞാന്‍ മറുപടി തരാം. സാര്‍ ചോദിച്ചോളൂ'. ഇത്രയും കേട്ടപ്പോള്‍ സമാധാനമായി. എന്തും ചോദിക്കാന്‍ പറ്റുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെന്നും സംസാരത്തില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. 'അര്‍ജ്ജുനന്‍ പറഞ്ഞതെല്ലാം സത്യമാണോ?'. 'പൂര്‍ണ്ണമായും സത്യമാണ്, നൂറ് ശതമാനം വിശ്വസിക്കാന്‍ പറ്റുന്ന വ്യക്തിയാണദ്ദേഹം.

Article, Kookanam-Rahman, Love, Phone call, Girl, Author says about unknown sister.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലത്തെ എന്റെ അനുഭവമാണത്'. 'അര്‍ജ്ജുനന്‍ സഹോദരിയെ ജീവനെക്കാളേറെ സ്‌നേഹിക്കുന്നു. പ്രണയത്തിനുമപ്പുറമെന്തോ ഒരു ഉല്‍കൃഷ്ട ചിന്ത അദ്ദേഹത്തെ നയിക്കുന്നു. ഇതിങ്ങനെ തന്നെ തുടരണമെന്നാണോ സഹോദരിയുടെ ആഗ്രഹം?'. 'എനിക്ക് വേദന തോന്നുന്നുണ്ട് അദ്ദേഹത്തോട്. വേറൊരു സ്ത്രീയെ വിവാഹം ചെയ്ത് ജീവിക്കാന്‍ പല തവണ ആവശ്യപ്പെട്ടതാണ്. അദ്ദേഹം തയ്യാറല്ല. എന്നെ മറക്കണമെന്ന് അദ്ദേഹത്തോട് പറയാന്‍ എന്റെ നാക്ക് പൊങ്ങില്ല. ഞാനിന്ന് ഒരാളുടെ ഭാര്യയാണ്. ഒരു മകളുണ്ടെനിക്ക്. ഭര്‍ത്താവ് എന്റെ കണ്‍കണ്ട ദൈവമാണ്. ഞാനെന്തു ചെയ്യണം സാര്‍?'. ചോദ്യം എന്നോടായപ്പോള്‍ ഞാന്‍ അല്‍്പം പരുങ്ങിപ്പോയി. അര്‍ജ്ജുനന്‍ ഇവളെ ഭാര്യയായും, സ്വന്തം മക്കളുടെ അമ്മയായും സങ്കല്‍പ്പിച്ചു ജീവിക്കുകയാണ്. അവളുടെ ഇപ്പോഴത്തെ ജീവിതത്തിന് ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ അയാള്‍ സന്നദ്ധനല്ല. 'സഹോദരിയുടെ നിര്‍ദേശം പറയൂ. അതിനു ശേഷം എന്റെ കാഴ്ചപ്പാട് ഞാന്‍ പറയാം'. 'എന്നെ താലോലിച്ചു വളര്‍ത്തിയ അച്ഛനുമമ്മയും ഇതേവരെ ഇക്കാര്യമറിയില്ല. ഇരുപത് വര്‍ഷം ഒന്നിച്ചു ജീവിച്ച ഭര്‍ത്താവ് അറിയില്ല. പതിനാറുകാരിയായ മകളും അറിയില്ല. ആരെ അറിയിക്കാനും ഞാന്‍ ഒരുക്കമല്ല. ആ മഹാമനസ്‌ക്കന്‍ എന്നോട് കാണിക്കുന്ന സ്‌നേഹവും ശ്രദ്ധയും ഞങ്ങളോടൊപ്പം മണ്ണടിയട്ടേ എന്ന് ചിന്തിക്കാനേ എനിക്കാവൂ.

ഒരു കാര്യം കൂടി പറയാം. ഇതെന്റെ മനസ്സിനെ അലട്ടുന്നൊന്നുമില്ല. ഞാന്‍ അതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നത് എപ്പോഴെങ്കിലും ഒരു ഫോണ്‍കോള്‍ വരുമ്പോഴും എന്റെ ജന്മദിനത്തിന് സമ്മാനവുമായി എന്നെ കാണാനെത്തുമ്പോഴും മാത്രം'. 'അദ്ദേഹം ആഴ്ചയില്‍ ഒരിക്കല്‍ കാണാനെത്താറുണ്ടെന്ന് പറഞ്ഞിരുന്നല്ലോ?'. 'വരുന്നുണ്ടാവാം. തമ്മില്‍ കാണാറില്ല. എവിടെയെങ്കിലും നിന്ന് എന്നെ കാണുന്നുണ്ടാവാം. നേരിട്ട് കണ്ടാല്‍ എനിക്ക് മാനസിക പ്രയാസം ഉണ്ടാവും എന്ന് കരുതിയാവാം മറഞ്ഞുനിന്ന് എന്നെ കാണുന്നത്. ആ വലിയ മനസ്സിന് നന്ദി പറയാനേ എനിക്കാവൂ'. 'അത്രയ്ക്കും മനസ്സ് വിശാലതയുളള അദ്ദേഹം നിങ്ങളുടെ കുടുംബത്തിന് ഒരു ദോഷവും വരുത്തില്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ സഹോദരിയെ അനിയത്തീ എന്ന് വിളിച്ചോട്ടെ? അനിയത്തിയുടെ മകളെ തനിക്ക് ജനിക്കാത്ത സ്വന്തം മകളായിട്ട് അയാള്‍ കരുതുന്നു. തെളിഞ്ഞുനിന്നു കാണാന്‍ അവസരം കൊടുത്തുകൂടെ?. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അനിയത്തിയുടെ വീട് സന്ദര്‍ശിക്കാനും, ഒപ്പമിരിക്കാനും, പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരമുണ്ടാക്കി കൊടുത്തുകൂടേ?. ഇത്രയും കാലം അനിയത്തിക്ക് മാനസികമായോ ശാരീരികമായോ ഒരു പോറലുമേല്‍പ്പിക്കാത്ത ആ മനുഷ്യനോട് അല്‍്പം ദയയെങ്കിലും കാണിച്ചുകൂടേ?. ഇതെല്ലാം അനിയത്തിയുടെ പ്രിയപ്പെട്ട ഭര്‍ത്താവിനോട് തുറന്നു പറഞ്ഞുകൂടേ?'. 'അതാണെനിക്ക് പ്രയാസം, ഭര്‍ത്താവിനോട് എങ്ങനെ ഇതെല്ലാം തുറന്ന് പറയും? അദ്ദേഹം എങ്ങനെയായിരിക്കും പ്രതികരിക്കുക? ഇത്രയും കാലം മൂടിവെച്ചതെന്തിന് എന്ന് സംശയിക്കില്ലേ? ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെടില്ലേ?'. 'ശരിയാണ്. ചിലപ്പോള്‍ ജീവിതം തന്നെ താറുമാറാകാന്‍ സാധ്യതയുണ്ട്. അനിയത്തിയുടെ മനസ്സുപോലെ സഹിക്കാനും പൊറുക്കാനുമുളള മനസ്സല്ല ഭര്‍ത്താവിനുളളതെങ്കില്‍ എല്ലാം പാളിപ്പോകും. ആ ശ്രമം ഉപേക്ഷിക്കുന്നതാവും നല്ലത്'. 'അര്‍ജ്ജുനനോട് വരേണ്ട, കാണേണ്ട, വിളിക്കേണ്ട എന്ന് പറയാന്‍ അനിയത്തിക്കാവുമോ? അങ്ങനെ പറഞ്ഞാല്‍ അര്‍ജ്ജുനന്റെ പ്രതികരണമെന്താവും?'. 'അതെനിക്കുവയ്യ. ഒരു ദ്രോഹവും വരുത്താതെ അദ്ദേഹത്തിന്റെ മനസ്സമാധാനത്തിന് ചെയ്യുന്ന അത്തരം കാര്യങ്ങള്‍ നിഷേധിക്കേണ്ട കാര്യമുണ്ടോ?. അതങ്ങ് തുടര്‍ന്നോട്ടെ.

എന്റെ മനസ്സ് പതറില്ല. ഇന്ന് ജീവിച്ചു പോവുന്ന രീതിയില്‍ തുടര്‍ന്ന് പോവും'. 'ഇതിനപ്പുറം എനിക്ക് അനിയത്തിയോട് ഒന്നും നിര്‍ദേശിക്കാനില്ല. നമുക്കെല്ലാം പ്രായം കൂടുകയാണ്. ആരാണ് ആദ്യം ഭൂമി വിട്ടുപോവുന്നതെന്ന് പറയാന്‍ പറ്റില്ല. എങ്കിലും ഇവിടുന്ന് യാത്രയാകുന്നതിന് മുമ്പേ ഇങ്ങനെയൊരു സ്‌നേഹമുളള മനുഷ്യനുണ്ടായിരുന്നു എന്നും, അനിയത്തിയെ അങ്ങേയറ്റം വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹമെന്നും മകളെയും ബോധ്യപ്പെടുത്തണം. അദ്ദേഹമാണ് ആദ്യം യാത്ര ചോദിക്കുന്നതെങ്കില്‍ മരണക്കിടയ്ക്കക്കരികില്‍ നിങ്ങള്‍ മൂന്ന് പേരും എത്തണം. മകളെക്കൊണ്ട് അദ്ദേഹം കേള്‍ക്കെ അച്ഛാ എന്ന് വിളിപ്പിക്കണം. അതെങ്കിലും കേട്ട് അദ്ദേഹം സായൂജ്യമടയട്ടെ. പകരം അനിയത്തിയാണ് യാത്ര ചോദിക്കുന്നതെങ്കില്‍ അര്‍ജ്ജുനനെ വരുത്താനും അവസാനമായി കണ്ണ് നിറയെ കാണാനും ഒന്ന് തലോടാനും ആ മനുഷ്യന് അവസരം നല്‍കണേ'....

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Love, Phone call, Girl, Author says about unknown sister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?