ലിഗയുടേത് കൊലപാതകം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: മരണം സംഭവിച്ചത് ബലപ്രയോഗത്തിനിടെ; കഴുത്തുഞെരിച്ചതിനെ തുടര്‍ന്ന് അസ്ഥികള്‍ പൊട്ടിയനിലയില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: (www.kvartha.com 28.04.2018) കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലാത്വിയ സ്വദേശി ലിഗയുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചത്. കഴുത്ത് ഞെരിച്ചതിന്റെ ഭാഗമായി ഈ ഭാഗത്തെ തരുണാസ്ഥിയില്‍ പൊട്ടലുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിദഗ്ദ സംഘം തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച വൈകുന്നേരം പോലീസ് സംഘത്തിന് കൈമാറും. പ്രതികളെന്നു സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണു പ്രാഥമിക നിഗമനങ്ങള്‍ പോലീസിനു നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. ആറു പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

Liga's death; Postmortem report confirms Murder, Thiruvananthapuram, News, Trending, Murder case, Police, Arrest, Custody, Kerala

ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും മുറിവുകളുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗം പ്രതിരോധിക്കുമ്പോഴുള്ള മുറിവുകള്‍ പോലെയാണിത്. കഴുത്തിലെ സൂക്ഷ്മഞരമ്പുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. അവിടത്തെ രക്തം കട്ടപിടിച്ചു കിടക്കുകയുമാണ്. കഴുത്തില്‍ അമര്‍ത്തിപിടിച്ചപ്പോള്‍ കാലുകള്‍ നിലത്തുരച്ചതു പോലെയുള്ള മുറിവുകളുമുണ്ട്. രണ്ടുവട്ടം സ്ഥലപരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വിഷാദരോഗത്തിന് കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസയും പോലീസും കേരളത്തില്‍ മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും ലിഗയെ കണ്ടെത്താനായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോവളം വാഴാമുട്ടം തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണ് ലിഗയെ കണ്ടെത്തിയ ഇടം. കോവളത്തെത്തിയ ലിഗയെ എന്തെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ച് ഇവിടെ എത്തിച്ചതാകാമെന്നാണു കരുതുന്നത്. ഇതു വ്യക്തമാക്കുന്ന മൊഴി ഇവിടത്തെ വള്ളക്കാരനും നല്‍കിയിരുന്നു. തുടര്‍ന്നു വള്ളത്തില്‍ പരിശോധനയും നടത്തി. പിന്നാലെയായിരുന്നു ആറു പേരുടെ അറസ്റ്റ്.

ബീച്ചില്‍ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി ലിഗയെ ഇവിടേക്ക് വള്ളത്തില്‍ കൊണ്ടു പോയെന്നാണ് അനുമാനം. വാഴമുട്ടത്തെ ഒരു യോഗ പരിശീലകന്‍ ലിഗയ്ക്ക് കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കിയതായും വിവരമുണ്ട്.

ഗൈഡ് അറിയിച്ചതനുസരിച്ച് ലഹരി വില്‍പ്പന സംഘം മറ്റൊരു വള്ളത്തില്‍ എത്തിയെന്നാണ് നിഗമനം. ഇവര്‍ മുന്‍പ് നിരവധി തവണ വള്ളത്തില്‍ കണ്ടല്‍ക്കാട് പ്രദേശത്തേക്ക് പോയിട്ടുണ്ടെന്നും കടത്തുകാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. മൃതദേഹം കാണുന്നതിന് തലേന്നും ഇവര്‍ വന്നിരുന്നു. മൃതദേഹം കണ്ടെന്ന് അറിഞ്ഞ് പോലീസ് എത്തിയപ്പോഴും ഇവര്‍ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പിറ്റേന്ന് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ലിഗയുടെ സഹോദരി ഇലീസും ഭര്‍ത്താവ് ആന്‍ഡ്രൂസും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി ഐജി മനോജ് ഏബ്രഹാമും വ്യക്തമാക്കി.

Keywords: Liga's death; Postmortem report confirms Murder, Thiruvananthapuram, News, Trending, Murder case, Police, Arrest, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?