വിഷുചരിതം ഒരു ഫ് ളാഷ്ബാക്ക്

(www.kvartha.com 11.04.2018) ഇത്തവണ ഏപ്രില്‍ 15നാണ് വിഷു. സാധാരണ ഗതിയില്‍ 14നാണ് വിഷു വരേണ്ടിയിരുന്നത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മേടം പിറക്കാന്‍ ഇത്തവണ ഒരു സംക്രാന്തി ഏറി വന്നു എന്ന് സാരം. മേടം ഒന്ന് എന്നാണോ, അന്നാണല്ലോ നാം വിഷു ആഘോഷിക്കുക. സൂര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്ന മുഹൂര്‍ത്തമായ ദിവസമാണ് വിഷു. അഥവാ രാത്രിയും പകലും ഒരു പോലെ 30 നാഴിക വീതം തുല്യമായി വരുന്ന ദിവസം. ഇത്തവണ മീനം കഴിഞ്ഞ് ഒന്നാമത്തെ രാശിയായ മേടം രാശിയിലേക്ക് ആദിത്യന്‍ കടക്കുന്നത് ഏപ്രില്‍ 15ന് മാത്രമാണ്. അതാണ് വിഷു വൈകുന്നതിനുള്ള പ്രധാന കാരണം. വിഷുവെന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത് തുല്യാവസ്ഥയോട് കൂടിയത് എന്നര്‍ത്ഥം വെച്ചാണ്. സൂര്യന്‍ ഭൂമദ്ധ്യരേഖക്കു നേര്‍മുകളില്‍ വരുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടു നേരങ്ങളില്‍ മാത്രം. തുലാ വിഷുവും മേടം വിഷുവും.

Article, Prathibha-Rajan, Festival, Religion, Celebration, Vishu, A flash back of Vishu.

കേരളം മേടത്തെ സ്വീകരിച്ച് ആരാധിച്ചു പോരുന്നതിനുമുണ്ട് ചരിത്രം. മറ്റു ചില സംസ്ഥാനങ്ങളില്‍ തുലാ വിഷുവിനാണ് പ്രാധാന്യം. ഭാസ്‌ക്കര രവി വര്‍മ്മയുടെ കാലം (എ.ഡി. 844-921) കേരളം ഗണിതശാസ്ത്രത്തില്‍ ഏറെ വികാസം പ്രാപിച്ച സമയം. വര്‍ഷത്തില്‍ രണ്ടു തവണ രാവും പക ലും ഒരു പോലുണ്ടാകുന്നുവെന്ന കണ്ടെത്തല്‍ ശാസ്ത്രമായി മലയാളികള്‍ കണക്കിലെടുത്തു തുടങ്ങിയത് അന്നു മുതല്‍ക്കാണ്. അതു വരെ നടന്ന വാന നിരീക്ഷണ പഠനങ്ങളും, കണ്ടെത്തലുകളും ചേര്‍ത്ത് രൂപപ്പെട്ട ഗ്രന്ഥമാണ് ശങ്കരനാരായണീയം. അതിന് ചുവടുവെച്ചാണ് കേരള ജ്യോതിഷവും, പഞ്ചാംഗവും മറ്റുമുണ്ടായതെന്ന് വില്വം ലോഗന്‍ സാക്ഷ്യപ്പെടുത്തിയതായി മലബാര്‍ മാന്വലിലുണ്ട്. അതു വഴി രൂപപ്പെട്ടു ആചരിച്ചു വരുന്നതാണ് വിഷുവിന്റെ ചരിത്രം. മറ്റു ചില പഴഞ്ചന്‍ സംഗതികളില്‍ എടുത്തു പറയേണ്ടത് കൊല്ലമെന്ന നാട്ടില്‍ (ഇന്നത്തെ കൊല്ലം ജില്ല തന്നെ) പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു പണ്ഡിത സദസിനെ സംബന്ധിച്ചാണ്. നാട്ടിലെ ജ്യോതിഷ പണ്ഡിതന്മാരും, തത്വചിന്തകരും, വാന നിരീക്ഷണ ശാസ്ത്രജ്ഞന്മാരും, ഗണിതശാസ്ത്രജ്ജരും നിരന്നിരുന്നു. സംവാദം നടന്നു. അതില്‍ നിന്നും ശകവര്‍ഷത്തിനും, കലിവര്‍ഷത്തിനും പുറ മെ, കൊല്ല വര്‍ഷം എന്ന പേരില്‍ നമുക്ക് മലയാളികള്‍ക്കായി ഒരു വാര്‍ഷിക കണക്ക് വേണമെന്ന തീരുമാനം ഉരുത്തിരിഞ്ഞു വന്നു. അതു വരെ നമുക്ക് നാളുകുറിക്കാനും മുഹൂര്‍ത്തത്തിനും കലിവര്‍ഷവും, ശക വര്‍ഷവുമായിരുന്നു തുണ. കൊല്ല വര്‍ഷം എന്നൊരു പുത്തന്‍ കണക്ക് അംഗീ കരിക്കപ്പെട്ടതോടെ പിന്നീടുള്ള പഞ്ചാംഗവും മറ്റും ഈ കണക്കിനെ ആസ്പദമാക്കി ഗണിച്ചു തുടങ്ങി.

മാതൃഭൂമിയും മലയാള മനോരമയും മറ്റു കലണ്ടറും പഞ്ചാംഗവും തയ്യാറാക്കുന്നത് അന്ന് ഉരുത്തിരിഞ്ഞു വന്ന കൊല്ല വര്‍ഷക്കണക്കുവെച്ചാണ്. കൊല്ല വര്‍ഷം മലയാളിയെ ഏറെ സ്വാധീനിച്ചതോടെ കലിവര്‍ഷവും ശകവര്‍ഷവും പരിപാലിക്കാതെയായി. ഇന്ന് നടപ്പുള്ളത് കൊല്ല വര്‍ഷം. ഇത് 1193 ആണ്. ഈ മഹാസമ്മേളനം നടന്നു കഴിഞ്ഞിട്ട് 1193 വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കണം. എന്നാല്‍ ഈ കൊല്ലവര്‍ഷക്കണക്കും ക്രമമായി അംഗീരിക്കാത്തവരാണ് കേരളത്തിന്റെ വടക്കേയറ്റത്തെ കാസര്‍കോട്ടുകാര്‍. കാസര്‍കോട്ടുകാര്‍ക്കു മാത്രമായി മറ്റൊരു കലണ്ടറും പഞ്ചാംഗവുമുണ്ട്. ഉത്തരമലയാള പഞ്ചാംഗമെന്നാണ് അതിന്റെ പേര്.

കാസര്‍കോട് ജില്ലയും കണ്ണൂര്‍ ജില്ലയിലെ ഏതാനും ഭാഗങ്ങളും ഇന്നും വിശ്വാസത്തിലെടുക്കുന്നത് ഉത്തര മലയാള പഞ്ചാംഗത്തെയാണ്. പയ്യന്നൂരില്‍ നിന്നുമാണത് വികസിച്ചുവന്നത്. കൊല്ലം സമ്മേളനത്തിലെ കണ്ടെത്തലുകള്‍ പൂര്‍ണമായും അംഗീകരിക്കാതെ പയ്യന്നൂരും പരിസരത്തുമുള്ള ജ്യോതിഷ പണ്ഡിതന്മാര്‍ കൊല്ലവര്‍ഷത്തില്‍ ഉണ്ടാകാനിടയുള്ള തെറ്റുകള്‍ സൂചിപ്പിച്ച് വിയോജിച്ച് പുറത്തു വന്നു. വിയോജകര്‍ പിന്നീട് വീണ്ടും ഗണിച്ചു രൂപപ്പെടുത്തിയ ബദല്‍ കണക്കായിരിക്കണം ഉത്തരമലയാള പഞ്ചാഗം. കൊല്ലവര്‍ഷവും, വടക്കേ മലബാറിലെയും വാവും സംക്രാന്തികളും, മറ്റു പല മൂഹൂര്‍ത്തങ്ങളും മാറിയും മറിഞ്ഞും വരുന്നതിനും, ക്ഷേത്രങ്ങളില്‍ വ്യത്യസ്ഥ ദിവസങ്ങളിലായി സംക്രമം കൊള്ളുന്നതിനും ഇതുപോലെ കണക്കിന്റെ പല ന്യൂനതകളുമുണ്ട്. കാസര്‍കോട്ടുകാര്‍ക്ക് പലപ്പോഴായി ഒരു ചങ്കിരാന്തി (സംക്രാന്തി) ഏറിയും കുറഞ്ഞു വരുന്നു എന്ന് പറയുന്നതിന്റെ പൊരുള്‍ തേടി അലഞ്ഞാല്‍ ഇതുപോലെ രസകരമായ പല കണ്ടെത്തലുകളും കാണാന്‍ കഴിയും.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപപ്പെട്ട കണക്കുകള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാതെ ജ്യോതിഷ ശാസ്ത്രത്തിന്റെ അളവു കോലു വെച്ച് നിരീക്ഷി ക്കാതെ പഴയ കണക്കു വിശ്വസിച്ച് നാം ഇന്നും വിഷു മേടം ഒന്ന് അഥവാ ഏപ്രില്‍ 14ന് എന്നു വിശ്വസിക്കുന്നു. ജ്യോതി ശാസ്ത്രത്തിന്റെ സൃഷ്ട്യാദിയില്‍ അങ്ങനെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കാലങ്ങളുടെ ഗതിവിഗതി അനുസരിച്ച് അത് മാറിയും മറിഞ്ഞും വന്ന് ഇപ്പോള്‍ നാം ആഘോഷിക്കുന്ന വിഷുപ്പുലരിയില്‍ നിന്നും മാസങ്ങള്‍ താണ്ടി മാത്രമാണ് ഇങ്ങനെയുള്ള തുല്യ മുപ്പതു നാഴികകള്‍ വരുന്ന ദിവസം പുലരുന്നതെന്നാണ് പണ്ഡിത മതം. അതിനേക്കുറിച്ചൊക്കെ നമുക്ക് പിന്നീടൊരിക്കല്‍ സംവാദിക്കാം. മലയാളിയുടെ ഹാപ്പി ന്യൂഈയറിന് നരകാസുരനെ വധിച്ച ദിവസമായും, രാമായണ കഥയുമായൊക്കെ ബന്ധമുള്ള നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. പൂക്കള്‍ ചിരിച്ചുരസിക്കുന്ന, വെയില്‍ തളിര്‍ത്തു പെയ്യുന്ന, എങ്ങും കായയും പഴങ്ങളും വിടര്‍ന്നു നില്‍ക്കുന്ന വാനത്ത് പൊന്ന് കായ്ച്ചു നില്‍ക്കുന്ന പക്ഷി മൃഗാദികള്‍ക്കടക്കം സുഭിക്ഷമായ വേനല്‍ക്കാലത്തിനു വസന്തകാലമെന്ന വിളിപ്പേരു വന്നതൊക്കെ ഈ സമ്പദ്ക്കാലത്തെ സാക്ഷിയാക്കി കൊണ്ടായിരിക്കണം. വസന്തത്തെ സ്വീകരിക്കാനും, വര്‍ഷകാലത്തേക്കുളള ഒരുക്കം കൂട്ടാനും കര്‍ഷകരെ പ്രേരിപ്പിച്ചു കൊണ്ടുള്ള ദിനമാണ് വിഷു. പൂക്കളോടൊപ്പം നാം വെച്ചുണ്ടാക്കുന്നതിന്റെയും, പ്രകൃതി കനിഞ്ഞു നല്‍കിയതിന്റെയും എക്‌സിബിഷനാണ് വിഷു. കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ചക്കയും മാങ്ങയും പാടത്തു വിരിയിച്ച വെള്ളരിയും മത്തനുമെല്ലാം പടിഞ്ഞാറ്റയില്‍ കത്തിച്ചു വെച്ച വിളക്കിനു മുമ്പില്‍ അണിയിച്ചൊരുക്കും. കൊന്ന സ്വര്‍ണമണിയിക്കും. വിഷുക്കണി കാണാന്‍ നാടാകമാനം ഒരുങ്ങിയെത്തും. വീട്ടമ്മമാര്‍ അവര്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. കാരണവര്‍ വിഷുക്കണി നല്‍കി സന്തോഷിപ്പിക്കും. അങ്ങനെ കടന്നു പോകും ആ സുദിനം.

പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Festival, Religion, Celebration, Vishu, A flash back of Vishu.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?