ഉറക്കമിളച്ച് പഠിക്കേണ്ടതില്ല, രജിസ്റ്റര്‍ നമ്പര്‍ തന്നാല്‍ പരാജയപ്പെട്ടവരെയും വിജയിപ്പിക്കാം; വാഗ്ദാനവുമായി ഹാക്കര്‍

കോട്ടയം: (www.kvartha.com 10.04.2018) ഉറക്കമിളച്ച് പഠിക്കേണ്ടതില്ല, രജിസ്റ്റര്‍ നമ്പര്‍ തന്നാല്‍ പരാജയപ്പെട്ടവരെയും വിജയിപ്പിക്കാം എന്ന വാഗ്ദാനവുമായി ഹാക്കര്‍. കേരള ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ വെബ്‌സൈറ്റിന്റെ സുരക്ഷാപാളിച്ച പൊതുജനത്തിനു മുന്നില്‍ വീണ്ടും പൊളിച്ചു കാട്ടി എത്തിക്കാന്‍ ഹാക്കര്‍ 'സൈബര്‍സ്വാര്‍ഡ്' ആണ് രംഗത്തെത്തിയിരിക്കുന്നത്.

പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും അധികൃതര്‍ പിഴവ് പരിഹരിക്കാത്തതിനെ തുടര്‍ന്ന് ഫേസ് ബുക്ക് പേജില്‍ കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ്. റജിസ്റ്റര്‍ നമ്പര്‍ തന്നാല്‍ ഏതു വിഷയത്തിനു പരാജയപ്പെട്ടവരെയും വിജയിപ്പിക്കാമെന്ന 'വാഗ്ദാനവും' സൈബര്‍സ്വാര്‍ഡ് നല്‍കുന്നു. ഒരു വിദ്യാര്‍ഥിയെ വിജയിപ്പിച്ചതായും ഇവര്‍ അവകാശപ്പെടുന്നുമുണ്ട്. ഏപ്രില്‍ ഏഴിനായിരുന്നു ആദ്യത്തെ പോസ്റ്റ്. നടപടിയില്ലാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ എട്ടിനു വന്ന പോസ്റ്റിലും ബോര്‍ഡിനു നേരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

Cyber sword against Kerala technical education board, Kottayam, News, Education, Technology, Website, Facebook, Poster, Examination, Students, Kerala

പരീക്ഷ രജിസ്റ്റര്‍ നമ്പറും ജനനതീയതിയും കമന്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള മുന്നറിയിപ്പും എത്തിക്കല്‍ ഹാക്കര്‍ നല്‍കുന്നു. ആരെയും അനധികൃതമായി ജയിപ്പിക്കാനല്ല, ബോര്‍ഡിന്റെ പിഴവ് ചൂണ്ടിക്കാണിക്കാനായിരുന്നു തന്റെ ശ്രമമെന്നും ഹാക്കര്‍ വ്യക്തമാക്കി. പല ഹാക്കര്‍മാരും ഇപ്പോഴും വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ആദ്യത്തെ പോസ്റ്റിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെയാണ്:

'കേരള ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനു കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞു പഠിക്കേണ്ട, റെക്കോര്‍ഡ് എഴുതേണ്ട, 'സപ്ലി' എഴുതാന്‍ പൈസയും ചെലവാക്കേണ്ട. യാതൊരു ചെലവുമില്ലാതെ ഞാന്‍ നിങ്ങളെ ജയിപ്പിച്ചു തരാം.

മൂന്നു മാസം മുന്‍പു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മാധ്യമങ്ങള്‍ ഇവര്‍ക്കെല്ലാം മുന്നറിയിപ്പു നല്‍കിയിരുന്നു അന്നു നിങ്ങളുടെ സൈറ്റ് അഡ്മിന്‍ മൂന്ന് ആഴ്ചത്തേക്ക് സൈറ്റ് ഡൗണ്‍ ചെയ്തു. ഒരു സുരക്ഷാ പിഴവു പോലും പരിഹരിച്ചതുമില്ല. അതിനാല്‍ത്തന്നെ ഇത്തവണ മുന്നറിയിപ്പില്ല. പഠിക്കാതെ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അനിയന്മാരും അനിയത്തിമാരും എന്റെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സില്‍ വന്ന് ആവശ്യം അറിയിച്ചാല്‍ മതി. ഇടം വലം നോക്കാതെ ജയിപ്പിക്കും' എന്ന് പോസ്റ്റില്‍ പറയുന്നു.

കേരളത്തിലെ സൈബറിടം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പു നല്‍കിയ താന്‍ 'സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി' എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പോസ്റ്റിലുണ്ട്. വിദ്യാര്‍ഥികളുടെ ആധാര്‍ ഡേറ്റ ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കിയ എല്ലാ വ്യക്തിഗത വിവരങ്ങളും തന്റെ പക്കലുണ്ടെന്നും എത്തിക്കല്‍ ഹാക്കര്‍ അവകാശപ്പെടുന്നു. ഇതിന്റെ ഉത്തരവാദിയും സര്‍ക്കാരാണ്. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു പഠിക്കുന്നവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റുള്ളവര്‍ക്കു കിട്ടുന്നുണ്ട്. ഹാക്കര്‍മാര്‍ക്കു കാശു കൊടുത്താണു പഠിക്കാത്തവര്‍ പാസ്സാകുന്നത്.

സര്‍ക്കാരിന്റെ ശത്രുവല്ല താനെന്നും ഹാക്കര്‍ വ്യക്തമാക്കുന്നു. പിഴവ് ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്. അതെങ്കിലും തിരുത്താന്‍ ശ്രമിക്കണം. സൈബര്‍ സെല്‍ തന്നെ പിടികൂടിയാലും സൈറ്റ് സുരക്ഷിതമാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് അപേക്ഷയെന്നും ഹാക്കര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കെല്‍ട്രോണിനു നേരെയുമുണ്ട് വിമര്‍ശനം. 

പത്തുതവണ വരെ പിഴവ് ചൂണ്ടിക്കാട്ടി. അപ്പോള്‍ അതു തിരുത്തിയിരുന്നെങ്കില്‍ നിലവിലെ പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഇപ്പോഴും പലരും വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവരെ ഓടിച്ചുവിട്ട് സൈറ്റിന് എപ്പോഴും കാവല്‍ കിടക്കാനാകില്ല. എത്രയും പെട്ടെന്നു പിഴവ് പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും സൈബര്‍ സ്വാര്‍ഡ് വ്യക്തമാക്കി.

ഏപ്രില്‍ എട്ടിനു നല്‍കിയ പോസ്റ്റിലാണു വിദ്യാര്‍ഥികളോടു ഹാക്കര്‍ ക്ഷമാപണം നടത്തിയത്. 'എനിക്ക് നിങ്ങളെ ജയിപ്പിക്കാന്‍ സാധിക്കും. പക്ഷേ എന്റെ മനഃസ്സാക്ഷി അനുവദിച്ചില്ല. അര്‍ഹത ഉള്ളവര്‍ക്ക് അംഗീകാരം ലഭിക്കണം. അല്ലാതെ ഒരു ഹാക്കറിന്റെ സാമര്‍ഥ്യം കൊണ്ടു ജയിക്കുന്നത് ശരിയല്ല എന്നാണ് അഭിപ്രായം. കഷ്ടപ്പെട്ടു പഠിച്ചു പാസാവുന്ന കുട്ടികളുടെ പ്രയാസം കാണാതെയിരിക്കാന്‍ എനിക്കു സാധിക്കില്ല. ഈ പറഞ്ഞതിന് അര്‍ഥം ഇപ്പോള്‍ ജയിക്കാത്തവരെ കുറ്റപ്പെടുത്തിയതല്ല. നിങ്ങളും പഠിച്ചു പാസാവാന്‍ നോക്കണം, പരിശ്രമിക്കണം...' എന്നും പോസ്റ്റില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyber sword against Kerala technical education board, Kottayam, News, Education, Technology, Website, Facebook, Poster, Examination, Students, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?