കെട്ടിപ്പിടിച്ചും കണ്ണീരൊലിപ്പിച്ചും പിരിഞ്ഞ് പോവുന്ന സെന്റോഫ് ദിനങ്ങള്‍ ഓര്‍മ, കൊണ്ടാടുന്നത് ന്യൂജെന്‍ ആഭാസങ്ങളുടെ സെന്റോഫ് ദിനം

അഫ്‌സല്‍ കെ.കെ കുമ്പള

(www.kasargodvartha.com 27.03.2018) സെന്റോഫുകളിലൂടെ അവസാനിക്കുന്നത് പഠനകാലം മാത്രമല്ല, ചിലപ്പോള്‍ ജീവിതവും കൂടിയാണ്. നീണ്ട വര്‍ഷത്തെ പഠന കാലയളവിന്റെ ഒരു ഘട്ടം അവസാനിക്കുമ്പോള്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ഓര്‍മ്മയുടെ ഏടില്‍ തുന്നിച്ചേര്‍ക്കാന്‍ വേണ്ടി സംഘടിപ്പിക്കുന്നതാണല്ലോ സ്‌കൂളുകളിലെയും കോളേജുകളിലെയും സെന്റോഫ് ഡേ പ്രോഗ്രാമുകള്‍. ഒന്നിച്ചിരുന്ന് കളിച്ചും രസിച്ചും പഠിച്ചും ഇത്രയും നാള്‍ ചെലവഴിച്ചപ്പോള്‍ അതിനിടയില്‍ എപ്പോഴെങ്കിലും അറിയാതെ മനസിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ഭാഗമെന്നോണം അതൊക്കെയും മറക്കാനും വിട്ടുവീഴ്ച ചെയ്യാനും സുന്ദരമായ ഭാവി ജീവിതത്തിന് പരസ്പരം ആശംസകള്‍ കൈമാറാനുമായിരുന്നു ഇത്തരം സെസ്റ്റോഫ് ദിനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം.

ആ സന്തോഷ ദിനം ഓരോരുത്തരുടെയും ഹൃദയാന്തര്‍ഭാഗത്ത് കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കപ്പെടും. പരസ്പരം മധുരം നല്‍കിയും കെട്ടിപ്പിടിച്ചും മാപ്പപേക്ഷിച്ചും കണ്ണീരൊലിപ്പിച്ചും പിരിഞ്ഞ് പോവുന്ന അത്തരം സെന്റോഫ് ദിനങ്ങള്‍ ഇന്ന് നിയമങ്ങളും നിയന്ത്രണങ്ങളും ഭേദിച്ച് അഴിഞ്ഞാട്ടത്തിന്റെയും ആഭാസത്തിന്റെയും കൂടാരങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞിട്ടുണ്ട്. ന്യൂ ജെന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ആ പഴഞ്ചന്‍ മോഡല്‍ സെന്റോഫ് ദിനം അല്ല വേണ്ടത്. മറിച്ച് ഇതുവരെ സ്‌നേഹത്തോടെ പെരുമാറിയ അധ്യാപകരെയും സുഹൃത്തുക്കളെയും വേദനിപ്പിക്കാനും പരിഹസിക്കാനും മനസിനെ മുറിവേല്‍പ്പിക്കാനും വേണ്ടി മാത്രമായി ഒരു ദിനം. മറ്റുള്ളവരോട് പച്ചക്കള്ളം പറഞ്ഞ് പറ്റിച്ച് 'ഏപ്രില്‍ ഫൂള്‍' എന്ന് വിളിച്ച് പരിഹസിക്കാന്‍ എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്ന് കടന്നു വരുന്നതു പോലെ അധ്യാപകരെയും സഹപാഠികളെയും ദ്രോഹിക്കാനും വിഷമിപ്പിക്കാനുമെന്നോണം എല്ലാ വര്‍ഷവും ഒരോ സെന്റോഫ് ദിനം. ഏപ്രില്‍ ഒന്നിന് കള്ളം പറയുന്നത് തെറ്റല്ലാത്തത് പോലെ സെന്റോഫിന് തെമ്മാടിത്തരങ്ങളും തെറ്റല്ലായെന്ന് വിശ്വസിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥി സമൂഹം. തീര്‍ത്തും അന്ധവിശ്വാസത്തിന്റെ നേര്‍ ഉദാഹരണങ്ങള്‍.

സെന്റോഫ് ദിനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണ് ഇന്നത്തെ വിദ്യാര്‍ത്ഥി തലമുറ സമ്മാനിക്കുന്നത്. പിരിയാന്‍ മടിച്ച് സെന്റാഫ് ദിനം വന്നെത്തരുതേയെന്ന് വിങ്ങലോടെ ആഗ്രഹിച്ചിരുന്ന പഴയ വിദ്യാര്‍ത്ഥി ചിന്തകള്‍ക്ക് പകരം ആഭാസകരമായി ആ ദിനം ചെലവഴിക്കാന്‍ മാസങ്ങള്‍ക്കു മുമ്പെ തയാറെടുപ്പുകള്‍ നടത്തുന്ന ന്യൂ ജെന്‍ വിദ്യാര്‍ത്ഥി ചിന്തകള്‍.! പെയിന്റുകള്‍ കൊണ്ടും മിന്നികള്‍ കൊണ്ടും സുഹൃത്തിന്റെ ശരീരത്തെയും വസ്ത്രത്തെയും അലങ്കോലപ്പെടുത്തിയും വികൃതമാക്കിയും യാത്രയാക്കുന്ന പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹം. സെന്റോഫ് പ്രോഗ്രാമുകള്‍ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങി വരുന്ന വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പെയിന്റിംഗ് ജോലി കഴിഞ്ഞ് വരുന്ന ജോലിക്കാരാണെന്ന് തോന്നിപ്പിക്കും.

മാതാപിതാക്കളും അധ്യാപകരും ഭീതിയോടെ മാത്രം കാണുന്ന ഒരു പ്രവൃത്തി ദിനമായി നമ്മുടെ മക്കളുടെ സെന്റോഫ് ദിനം മാറിക്കഴിഞ്ഞു. പല മാതാപിതാക്കളും ആ ദിവസം തങ്ങളുടെ മക്കളെ സ്‌കൂളുകളിലേക്കയക്കാറില്ല. അയച്ചാല്‍ തന്നെ തിരിച്ച് വീട്ടില്‍ വന്ന് കയറുമ്പോള്‍ ഇത് തന്റെ മകളാണ്/ മകനാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് പോലും അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാതെ വരുന്നു. പലരും സുഹൃത്തുക്കളുടെ കോപ്രായത്തങ്ങള്‍ക്കിരയായി കരഞ്ഞു കലങ്ങിയ കണ്ണുകളും ശാപവാക്കുകളുമായാണ് തിരിച്ചു വീട്ടില്‍ വന്നു കയറുന്നത്. അത്ര മാത്രം ആഭാസകരം! വിവരിക്കാനും വര്‍ണിക്കാനും വാക്കുകളില്ലാത്ത വിധം ആഭാസകരം.

അതിര് കടന്ന ഇത്തരം ആഭാസങ്ങള്‍ ചെന്നെത്തുന്നത് തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങളിലേക്കാണ്. രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഓണാഘോഷ പരിപാടിക്കിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് ക്യാമ്പസിനകത്ത് കയറിയ 'ചെകുത്താന്‍' ലോറിയിടിച്ച് മരണപ്പെട്ട തസ്‌നിയും സെന്റോഫിനുള്ള വസ്ത്രം വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങി ദാരുണമായി മരണപ്പെട്ട കീഴൂറിലെ ജസീമും നമ്മെ ഇന്നും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അധ്യാപകരുടെയും മാതാപിതാക്കുടെയും ഉപദേശ നിര്‍ദേശങ്ങള്‍ക്കവിടെ പുല്ലുവില പോലുമില്ല. ക്യാമ്പസികത്ത് വാഹനം കയറ്റി അധ്യാപകരുടെ മുന്നില്‍ വെച്ച് അഞ്ചാറുവട്ടം കറക്കി തങ്ങളെ ഇതുവരെ പഠിപ്പിച്ച് 'ബുദ്ധിമുട്ടിച്ചതിന്' പ്രതികാരം തീര്‍ത്തെന്ന് സ്വയം സംതൃപ്തിയടയുന്നവരും നവ വിദ്യാര്‍ത്ഥി സമൂഹത്തിലെ കണ്ണികള്‍ തന്നെ.! അധ്യാപകര്‍ക്ക് അവര്‍ കണ്ടുവെച്ച കൂട്ടു പേരുകള്‍ വിളിച്ച് പരിഹസിക്കാനും ഇവര്‍ മടിക്കാറില്ല. കുറെ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സ്‌നേഹത്തെ എറിഞ്ഞുടക്കാനുള്ള ഒരു ദിനം. മാറണം കൂട്ടുകാരെ, പഴയ പ്രതാപത്തിലേക്ക് തന്നെ മാറണം. സുഹൃത്ത് ബന്ധങ്ങളും ഗുരുശിഷ്യബന്ധങ്ങളും ഊട്ടിയുറപ്പിക്കാനുള്ള വേദികളായിരിക്കണം നമ്മടെ സെന്റോഫ് ദിനങ്ങള്‍. ഇനിയുമൊരു തസ്‌നിയും നമുക്ക് മുമ്പില്‍ ചോദ്യചിഹ്നമായി കടന്നു പോകരുത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Article, school, College, Students, Article about New Generation Send off
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?