കാസര്‍കോട്ടെ ആര്‍ ടി ഒ ഇതൊന്നും കാണുന്നില്ലേ? വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് ക്യൂ നിര്‍ത്തി ചില സ്വകാര്യ ബസുകള്‍, സ്റ്റാന്‍ഡില്‍ നിന്ന് ബസ് എടുത്താലെ വിദ്യാര്‍ത്ഥികള്‍ക്ക് കയറാന്‍ അനുവാദമുള്ളൂ, കുമ്പള- മുള്ളേരിയ റൂട്ടുകളില്‍ സ്ഥിരം കാഴ്ച

കാസര്‍കോട്: (www.kasargodvartha.com 25.03.2018) സ്റ്റാന്‍ഡില്‍ നിന്ന് ബസ് എടുത്താലെ വിദ്യാര്‍ത്ഥികള്‍ക്ക് കയറാന്‍ അനുവാദമുള്ളൂ. അതിനി പൊരിവെയിലത്തായാലും കോരിച്ചൊരിയുന്ന മഴയത്തായാലും, ചൂടും മഴയുമൊന്നും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അടുത്തുള്ള കടവരാന്തയിലോ മറ്റോ നില്‍ക്കണം. ബസില്‍ യാത്രക്കാരൊന്നുമില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെന്നും ഇതുതന്നെയാണ് അവസ്ഥ. കുട്ടികളുടെ അവകാശങ്ങളും മറ്റും സംരക്ഷിക്കാന്‍ കമ്മീഷനുകളും മറ്റും ഉണ്ടായിട്ടും വിദ്യാര്‍ത്ഥി കണ്‍സെഷന്‍ എന്ന വിദ്യാര്‍ത്ഥികളുടെ അവകാശം സ്വകാര്യ ബസ് മുതലാളികള്‍ക്ക് മുന്നില്‍ എന്നും ഔദാര്യം പോലെയാണ്.

ജില്ലയിലെ പല ഭാഗങ്ങളിലും ടൗണുകളില്‍ നിന്ന് കയറുന്ന വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ ക്യൂ നിന്ന് കഷ്ടപ്പെടുന്നത്. നേരത്തെ സ്റ്റാന്‍ഡുകളിലെത്തുന്ന ബസുകളില്‍ കയറിയിരിക്കാനോ നില്‍ക്കാനോ വിദ്യാര്‍ത്ഥികളെ സമ്മതിക്കില്ല. ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഫുള്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന അവസാനത്തെയാളും കയറിയാലേ വിദ്യാര്‍ത്ഥികള്‍ കയറ്റുകയുള്ളൂ. അതിനിടയില്‍ ബസ് വിട്ടാല്‍ ബാക്കിയുള്ളവര്‍ പിറകിലെ ബസിന്റെ ഡോറരികില്‍ അതേപോലെ ക്യൂ നില്‍ക്കണം. വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി സീറ്റിലിരുന്നാല്‍ മറ്റുള്ള യാത്രക്കാര്‍ കയറുന്നില്ലെന്നാണ് ജീവനക്കാരുടെ വാദം. എന്നാല്‍ ജീവനക്കാര്‍ പറയുന്നതനുസരിച്ച് പൊരിവെയിലത്തുപോലും നില്‍ക്കാന്‍ തയ്യാറുള്ള കുട്ടികള്‍ ബസില്‍ കയറി നിന്നാല്‍ മതി, ഇരിക്കരുത് എന്നുപറഞ്ഞാല്‍ അനുസരിക്കില്ലേ എന്ന് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. സംഭവം ചോദ്യം ചെയ്താല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് കേസ് നല്‍കുകയും പണിമുടക്കുകയും ചെയ്യും.

നല്ലൊരു ഭാഗം സ്വകാര്യ ബസുകളും വിദ്യാര്‍ത്ഥികളെ കണ്‍സെഷന്‍ നിരക്കില്‍ സുഖമായി യാത്ര ചെയ്യാന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പത്തും ഇരുപതും പെര്‍മിറ്റുകളുള്ള സ്വകാര്യ മുതലാളിമാരുടെ ബസുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ ദുരിതമനുഭവിക്കേണ്ടിവരുന്നത്. മറ്റു ബസുകളൊന്നുമില്ലാത്ത തങ്ങളുടെ മാത്രം ബസുകളുള്ള റൂട്ടില്‍ വിദ്യാര്‍ത്ഥികളെ ഇങ്ങനെ ദുരിതത്തിലാക്കുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആര്‍ ടി ഒ അധികൃതര്‍ ഇതൊന്നും കാണുന്നില്ലേ എന്നാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചോദിക്കുന്നത്. കുമ്പള - മുള്ളേരിയ, പേരാല്‍ കണ്ണൂര്‍ റൂട്ടുകളിലോടുന്ന ബസുകളില്‍ ഇത് സ്ഥിരം കാഴ്ചയാണ്. ബസില്‍ നേരത്തെ കയറിയിരുന്നാല്‍ പാസ് കാണിച്ചാലും ഫുള്‍ ടിക്കറ്റ് തന്നെ വാങ്ങുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സ്വകാര്യ ബസുകളൊരുപാടുണ്ട്.



രണ്ടാഴ്ച മുമ്പ് ഒറ്റപ്പാലം നഗരസഭാ സ്റ്റാന്‍ഡില്‍ ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ ശ്രീ കൃഷ്ണ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. ബസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും ബസിന് പുറത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു നടപടി സ്വീകരിച്ചത്. കണ്‍സഷന്‍ ആനുകൂല്യത്തോടെ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവസാനമേ കേറാവൂ എന്നും സീറ്റുണ്ടെങ്കില്‍ പോലും നിന്ന് മാത്രമേ യാത്ര ചെയ്യാവൂ എന്നുമുള്ള ബസ് അധികൃതരുടെ നിലപാടുകള്‍ക്കെതിരെ അന്ന് ആര്‍ ടി ഒ ശക്തമായ താക്കീത് നല്‍കിയെങ്കിലും കാസര്‍കോട്ട് ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരുടെ അനുമതിക്കായി വാതില്‍ക്കല്‍ കാത്തു നില്‍ക്കേണ്ടതില്ലെന്നും മറ്റു യാത്രക്കാരെപ്പോലെ തന്നെ ബസില്‍ സീറ്റൊഴിവുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ബസ് അധികൃതരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നാല്‍ ചൈല്‍ഡ് റൈറ്റ്സില്‍ പരാതിപ്പെടാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ബസിന്റെ പേര്, നമ്പര്‍, സമയം എന്നിവ വെച്ചാണ് പരാതിപ്പെടേണ്ടത്.
 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students, Bus, Top-Headlines, RTO, Where is the RTO? Students in Trouble by Bus employees
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?