കാലത്തെ അത്ഭുതപ്പെടുത്തി കീഴാള ക്ഷേത്രം; അയിരൂര്‍ പാലന്‍ പുലയന്‍ ക്ഷേത്രം ശ്രദ്ധേയമാകുന്നത് ഇങ്ങനെ

പത്തനംതിട്ട: (www.kvartha.com 07.03.2018) പുലയനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രമോ? വിസ്മയിപ്പിക്കുന്ന ചരിത്രവുമായി ഇത്തരത്തിലൊരു കീഴാള ക്ഷേത്രമുണ്ട്, പത്തനംതിട്ട ജില്ലയില്‍. ആചാരാനുഷ്ഠാന അവകാശം സ്വന്തം ഉത്തരീയത്തുമ്പില്‍ കൊരുത്തു സൂക്ഷിച്ചിരുന്ന കാലത്ത് സവര്‍ണന്‍ തന്റെ അടിയാനെ ദൈവമായി കണ്ടു പ്രതിഷ്ഠിച്ച പാലന്‍ പുലയന്‍ ക്ഷേത്രമാണ് കാലത്തെയും ചരിത്രത്തെയും വിസ്മയിപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ റാന്നി അയിരൂര്‍ കാഞ്ഞീറ്റുകരയിലാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥാപിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജാതിമത ഭേദമെന്യേ ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കായി നിത്യവും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

Palan Pulayan temple in Ayiroor, Pathanamthitta, News, Local-News, Temple, Farmers, Kerala, Religion

പുലയന്‍ എന്നാല്‍ പുലത്തിന്റെ അഥവാ മണ്ണിന്റെ അധിപന്‍ എന്നാണ് അര്‍ഥം. എന്നാല്‍ വാക്കില്‍ മാത്രം അധികാരം ചാര്‍ത്തി നല്‍കിയ കാലത്തെ ജന്മികളായിരുന്നു ചിറ്റേടത്തു തറവാട്ടുകാര്‍. അവിടുത്തെ അടിയാനായിരുന്നു പാലന്‍ പുലയന്‍. വിശ്വസ്തനും യജമാന സ്‌നേഹവും പാലനെ ചിറ്റേടത്തു കാരണവരുടെ പ്രിയപ്പെട്ടവനാക്കി. ഒരു നാള്‍ തോളില്‍ കൂന്താലിയും കൈയില്‍ വെട്ടുകത്തിയുമായി പാലന്‍ ചിറ്റേടത്ത് കടവിനക്കരെയുള്ള കാലായില്‍ പുരയിടത്തിലെത്തി. കുറിയന്നൂരിലെ പൊന്മലയുടെ അടിവാരത്തിലുള്ള വിശാലമായ വിളഭൂമി ചിറ്റേടത്തുകാരുടെ വകയായിരുന്നു. അവിടെ വാഴ നടാനുള്ള തടമെടുപ്പായിരുന്നു അന്നത്തെ ജോലി.

Palan Pulayan temple in Ayiroor, Pathanamthitta, News, Local-News, Temple, Farmers, Kerala, Religion

ഇതിനിടയിലാണ് പാലന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന സംഭവം നടന്നത്. മണ്ണ് മാറ്റുന്നതിനിടയില്‍ പൊന്തി വന്നത് പൊന്‍ നാണയങ്ങള്‍ നിറഞ്ഞ ചെമ്പു കുംഭം. കൃഷി ഭൂമിയില്‍ നിന്നുമൊരു മത്തങ്ങ പറിച്ചെടുത്ത് അരിയും മാതളവും കളഞ്ഞ് അതിനുള്ളില്‍ നിക്ഷേപിച്ച നിധി തറവാട്ടിലെത്തിച്ച് തീണ്ടാ ദൂരത്തില്‍ നിന്ന് വിവരം കാരണവരെ ധരിപ്പിച്ച് നിധി കൈമാറി. മൃഷ്ടാന്ന ഭോജനത്തിനു ശേഷം പാലന്‍ കൃഷി സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.

അവിടെ എത്തേണ്ട താമസം കാടിറങ്ങിയ പുലി പുലയന്റെ മേലേക്ക് ചാടി വീഴുകയും കഴുത്തിനു പിന്നില്‍ കടിക്കുകയും ചെയ്തു. ധൈര്യം കൈവിടാതെ പുലിയെ കൊന്നെങ്കിലും പാലനും അവിടെ മരിച്ചു വീണു. പാലന്റെ സംസ്‌കാരവും അനന്തര കര്‍മങ്ങളും സമുദായാചാര പ്രകാരം ചിറ്റേടത്ത് കാരണവരാണ് നടത്തിയത്. അദൃശ്യ ശക്തികള്‍ കാവല്‍ നില്‍കുന്ന സ്ഥലത്തു നിന്നും നിധി അപഹരിക്കുന്നവര്‍ക്ക് ദുര്‍മരണം സംഭവിക്കുമെന്നായിരുന്നു വിശ്വാസം.

കാരണവരുടെയും പരിവാരങ്ങളുടെയും മരണത്തോടെ ആപത്തുകള്‍ തറവാട്ടില്‍ തുടര്‍ക്കഥ ആയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ദൈവജ്ഞരിലായിരുന്നു. ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന പാലന്റെ ആത്മാവാണ് കെടുതികള്‍ വിതയ്ക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. ആത്മാവിനെ ആവാഹിച്ച് കുടിയിരുത്തി നിത്യവും വെള്ളവും കുടിയും വെച്ചാരാധനയും നടത്തണം എന്നായിരുന്നു പരിഹാരം. അതിന്‍ പ്രകാരമാണ് ചിറ്റേടത്തു തറവാട്ടുകാര്‍ ക്ഷേത്രം പണികഴിപ്പിച്ചത്. കുമ്പിള്‍ തടിയില്‍ തീര്‍ത്ത പ്രതിമയിലാണ് ആത്മാവിനെ ആവാഹിച്ചത്.

അന്നു തുടങ്ങിയ പൂജകള്‍ക്കും ആരാധനകള്‍ക്കും തലമുറകള്‍ക്കിപ്പുറവും മുടക്കം വരുത്തിയിട്ടില്ല ചിറ്റേടത്തു തറവാടെന്നതും ശ്രദ്ധേയമാണ്. ക്ഷേത്രത്തില്‍ രണ്ടു തവണ പുനഃപ്രതിഷ്ഠ നടത്തി. ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കായുള്ള വഴിപാടാണ് ഇവിടെ പ്രധാനം. വെറ്റിലമുറുക്കാന്‍, മദ്യം, കോഴി എന്നിവയാണ് പ്രധാന വഴിപാടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Palan Pulayan temple in Ayiroor, Pathanamthitta, News, Local-News, Temple, Farmers, Kerala, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?