റേഷന്‍ കടകളില്‍ ഇ-പോസ് പഞ്ചിംഗ് മെഷീനെത്തി; കാര്‍ഡുടമയോ കാര്‍ഡിലുള്‍പെട്ടവരോ വന്നില്ലെങ്കില്‍ റേഷന്‍ കിട്ടില്ല, സാധനങ്ങള്‍ മറിച്ചുവില്‍ക്കാൻ ഇനി കഴിയില്ല

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 16.03.2018) റേഷന്‍ കടകളില്‍ ഇ-പോസ് പഞ്ചിംഗ് മെഷീനെത്തി. കാര്‍ഡുടമയോ കാര്‍ഡിലുള്‍പെട്ടവരോ വന്നില്ലെങ്കില്‍ ഇനി റേഷന്‍ കിട്ടില്ല. റേഷന്‍ കടയുടമകള്‍ക്ക് ഇനി സാധനങ്ങള്‍ മറിച്ചുവില്‍ക്കാനും കഴിയില്ല. കാസര്‍കോട് താലൂക്കില്‍ കാസര്‍കോട്, മുള്ളേരിയ, ബദിയടുക്ക ഫര്‍ക്കയില്‍ 105 റേഷന്‍ കടകളില്‍ 70 റേഷന്‍ കടകളിലാണ് പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്.

മറ്റ് കടകളില്‍ പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനായി മെഷീനുകളും അനുബന്ധ ഉപകരണങ്ങളും എത്തിയിട്ടുണ്ട്. നാലു ദിവസം മുമ്പാണ് കാസര്‍കോട്ടെ 35 കടകളില്‍ മെഷീനുകള്‍ സ്ഥാപിച്ചത്. റേഷന്‍ കടകളില്‍ കാര്‍ഡുമായെത്തിയാല്‍ കാര്‍ഡിലെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തുന്നതോടെ ഇവര്‍ക്ക് അനുവദിച്ച റേഷന്‍ നല്‍കും. കടയിലേക്ക് റേഷന്‍ കടയുടമയോ കാര്‍ഡിലുള്‍പെട്ടവരോ വരണമെന്ന നിര്‍ബന്ധ നിബന്ധന മാത്രമാണുള്ളത്. ഇവരുടെ വിരലടയാളം പഞ്ച് ചെയ്താല്‍ മാത്രമേ റേഷന്‍ ലഭിക്കുകയുള്ളൂ.

രാവിലെ എട്ടു മണി മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മണി മുതല്‍ എട്ടു മണി വരെയും റേഷന്‍ കട പ്രവര്‍ത്തിക്കുന്ന സമയത്ത് മാത്രമായിരിക്കും മെഷീന്‍ പ്രവര്‍ത്തിക്കുക. ബിഎസ്എന്‍എല്‍ സിം വഴി ബന്ധപ്പെടുത്തിയ മോഡം വഴി ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെയാണ് മെഷീന്‍ സെര്‍വറുമായി ബന്ധപ്പെടുന്നത്. ഓരോ ദിവസവും നിശ്ചിത സമയത്തിനുള്ളില്‍ റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് മാത്രമേ റേഷന്‍ കിട്ടുകയുള്ളൂ. ആളുകള്‍ കൂടുതലുണ്ടെങ്കില്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് മാത്രമേ റേഷന്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന പോരായ്മയുമുണ്ട്.

മുമ്പ് ഏറെ വൈകിയും ക്യൂവിലുള്ളവര്‍ക്ക് കടയുടമകള്‍ റേഷന്‍ നല്‍കാറുണ്ട്. ഇനി അത് നടക്കില്ല. ഇടയ്ക്ക് ഇന്റര്‍നെറ്റിന്റെ വേഗത കുറയുകയോ മറ്റോ ചെയ്താല്‍ മെഷീന്‍ പ്രവര്‍ത്തിക്കില്ല. ഈ സമയത്ത് റേഷന്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നത് ബുദ്ധിമ്മുട്ടുണ്ടാക്കുന്നതായി കാസര്‍കോട് ഫോര്‍ട്ട് റോഡിലെ റേഷന്‍ കടയുടമയായ വിജയന്‍ നമ്പ്യാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബാക്കിയെല്ലാം മെഷീന്‍ വന്നതോടെ കൃത്യമായി നടക്കുന്നുണ്ട്. റേഷന്‍ മണ്ണെണ്ണ സോഫ്റ്റ് വെയറില്‍ ഉള്‍പെടുത്തിയിട്ടില്ല. റേഷന്‍ വിതരണം ഓണ്‍ലൈന്‍ വഴിയാക്കിയെങ്കിലും എല്ലാ വിവരങ്ങളും ലെഡ്ജറില്‍ കൃത്യമായി എഴുതി സൂക്ഷിക്കണമെന്നത് ജോലി ഭാരം കൂട്ടുന്നതായും റേഷന്‍ കടയുടമകള്‍ പരാതിപ്പെടുന്നുണ്ട്. റേഷന്‍ കാര്‍ഡില്‍ ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്തവര്‍ക്ക് അത് രേഖപ്പെടുത്താനും മെഷീനില്‍ പ്രത്യേകം സംവിധാനമുണ്ട്.

ഏപ്രില്‍ 16 നുള്ളില്‍ കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് പഞ്ചിംഗ് മെഷീന്‍ വഴിയായിരിക്കും റേഷന്‍ വിതരണം നടക്കുക എന്ന് ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ration Card, Ration shops switched over to e-PoS machines
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?