തീയതി ആയില്ലെങ്കിലും കൗണ്ട് ഡൗണ്‍ തുടങ്ങി; ചെങ്ങന്നൂരില്‍ പൊടിപാറും

തിരുവനന്തപുരം: (www.kvartha.com 27.03.2018) സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മുന്നേകൂട്ടി ഒരുങ്ങിയിറങ്ങിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചില്ലെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ കേന്ദ്രബിന്ദുവായി ആ മണ്ഡലം മാറി. മെയ് അവസാനത്തോടെ തെരഞ്ഞെടുപ്പുണ്ടായേക്കുമെന്നും വൈകാതെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന. ചൊവ്വാഴ്ച കര്‍ണാടക തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം ഇതും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കമ്മീഷന്‍ ചെങ്ങന്നൂരിലേക്ക് 'വന്നില്ല'.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. ആദ്യത്തേത് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവില്‍ വേങ്ങരയിലേക്കാണ് നടന്നത്. മുസ്ലിം ലീഗിന് വിജയം ഉറപ്പായിരുന്ന വേങ്ങരയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ എല്‍ഡിഎഫിനു സാധിച്ചു. ബിജെപിയുടെ പ്രകടനം ദയനീയമായി മാറുകയും ചെയ്തു.

എന്നാല്‍ ചെങ്ങന്നൂരിന്റെ രാഷ്ട്രീയ സ്വഭാവം വേറെയാണ്. വര്‍ഷങ്ങളായി യുഡിഎഫ് നിലനിര്‍ത്തിയിരുന്ന സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അന്ന് ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഒഴിവാണ്. മൂന്നു വട്ടം തുടര്‍ച്ചയായി ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച അവര്‍ അയ്യായിരത്തോളം വോട്ടുകള്‍ പിടിച്ചിരുന്നു.

ബിജെപി കഴിഞ്ഞ തവണ 42,000 ലേറെ വോട്ടുകള്‍ പിടിച്ച പി എസ് ശ്രീധരന്‍ പിള്ളയെത്തന്നെ മത്സരിപ്പിച്ച് ഏതുവിധവും ജയിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതകളിലൊന്ന്. സിപിഎമ്മാകട്ടെ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മല്‍സരിപ്പിക്കുന്നതുകൊണ്ടുതന്നെ മണ്ഡലം നിലനിര്‍ത്തുക എന്നത് അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. പക്ഷേ, മത്സരിക്കുന്നത് 2016ലെ സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ് അല്ല. 1991ല്‍ ശോഭനാ ജോര്‍ജ്ജിനു വേണ്ടി വഴിമാറിക്കൊടുക്കേണ്ടിവന്ന ഡി വിജയകുമാര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

യുഡിഎഫ് വിടുകയും എല്‍ഡിഎഫില്‍ എത്താന്‍ കഴിയാതിരിക്കുകയും ചെയ്ത കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്, ബിജെപിയുമായി ഉടക്കിനില്‍ക്കുന്ന ബിഡിജെഎസ് നിലപാട് എന്നിവ ചെങ്ങന്നൂരിലെ ജയപരാജയങ്ങളില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുക. തങ്ങള്‍ പിന്തുണയ്ക്കുന്നവരാണ് ചെങ്ങന്നൂരില്‍ ജയിക്കുക എന്നാണ് കെ എം മാണി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രാദേശിക എസ്എന്‍ഡിപി നേതൃത്വം എല്‍ഡിഎഫിനൊപ്പമാണ് എന്നത് ബിഡിജെഎസ് നിലപാടിനെയും സ്വാധീനിക്കാനിടയുണ്ട്. തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പേ സജീവമായ ചെങ്ങന്നൂരില്‍ ഇനി കൗണ്ട് ഡൗണ്‍ ആണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ചെങ്ങന്നൂരും.

Keywords: Kerala, News, Politics, Date, Thiruvananthapuram, Count down started without CEC declaration in Chengannur
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?