കാസര്‍കോടിന് പോലീസിന് നല്‍കാം നല്ലൊരു കയ്യടി

മുബീന്‍ ആനപ്പാറ

(www.kasargodvartha.com 01.03.2018)
പുതിയ മോഡല്‍ കൊലപാതകങ്ങളും അക്രമങ്ങളും മാഫിയകളും പീഡനങ്ങളും വര്‍ധിച്ചു വരുന്ന കാലഘട്ടമാണിത്. നിയമപാലകരെ മനോഹരമായും ക്രൂരമായും കബളിപ്പിച്ച് കുറ്റവാളികള്‍ പെരുകുന്നു. കുറ്റവാളികളെ തേടി ഇരുട്ടിലും രാഷ്ട്രീയ മാഫിയ മേലാളന്മാരുടെ കീശകളിലും തപ്പുന്ന നിയമപാലകരില്‍ നിന്ന് വ്യത്യസ്തമായി കേരള പോലീസിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയാണ് കാസര്‍കോട് പോലീസ്. പ്രമാദമായ പല കേസുകളിലെയും പ്രതികള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പിടിയിലായത് കാസര്‍കോട് പോലീസിന്റെ ആത്മാര്‍ത്ഥ സേവനത്തിനുള്ള ഉദാഹരണമാണ്. കുപ്രസിദ്ധിയാര്‍ജിച്ച ചീമേനിയിലെ ജാനകി ടീച്ചര്‍ കൊലപാതകത്തിലെ പ്രതികള്‍ അഴികള്‍ക്കുള്ളിലായതോടെ കാസര്‍കോട്ട് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ നടന്ന പത്തോളം കൊലപാതക കേസുകളില്‍ ഒന്നൊഴികെ ബാക്കി എല്ലാ കേസുകളിലെയും പ്രതികളെ പോലീസ് പിടികൂടികഴിഞ്ഞു.


ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചര്‍ വധത്തില്‍ പോലീസിനെ വളരെ നാടകീയമായ രീതിയില്‍ വഴിതെറ്റിച്ച പ്രതികളെ അതിനേക്കാള്‍ നാടകീയതയിലൂടെ തന്നെ കീഴ്‌പെടുത്തുകയായിരുന്നു പോലീസ്. പ്രതികളെ പിടികൂടാന്‍ മുന്‍പന്തിയിലുണ്ടായിരുന്നവര്‍ തന്നെയാണ് പ്രതികളെന്നത് ആശ്ചര്യത്തോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാനകി ടീച്ചറിന്റെ ശിഷ്യര്‍ കൂടിയായ വിശാഖ്, റനീഷ്, അരുണ്‍ കുമാര്‍ എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. കവര്‍ച്ചാ ശ്രമത്തിനിടെ തന്നെ നടന്ന മറ്റൊരു കൊലപാതകമായിരുന്നു പെരിയ ചെക്കിപ്പള്ളത്തെ സുബൈദയുടേത്. ജനുവരി 18ന് നടന്ന കൊലപാതകം ബേക്കല്‍ സി ഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ അന്വേഷിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികളായ പട്ട്‌ള കുഞ്ചാറിലെ അബ്ദുല്‍ ഖാദര്‍, കുതിരപ്പാടിയിലെ മുനീര്‍ എന്നിവരെയും, സൂത്രധാരന്‍ അസീസിനെയും പിടികൂടി.

2017 ജനുവരി 25നാണ് തളങ്കര ചെട്ടുംങ്കുഴി സ്വദേശി മന്‍സൂര്‍ അലി പൈവളിക ബായാറില്‍ വെച്ച് കൊല്ലപ്പെട്ടത്. സ്വര്‍ണ വ്യാപാരിയായിരുന്ന മന്‍സൂര്‍ അലിയുടെ കൊലക്കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ പ്രതികളായ ബായാര്‍ പൊന്നങ്കളയിലെ താമസക്കാരന്‍ അഷ്‌റഫ് കറുവപ്പൊടി, മിത്തനടുക്കയിലെ അബ്ദുല്‍ സലാം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ജി കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ വെട്ടികൊന്ന കേസില്‍ ഒരാഴ്ചയ്ക്കുള്ളിലും കുമ്പള സ്വദേശിയും ഗുണ്ടാ നേതാവുമായ സലാമിനെ കൊന്ന കേസില്‍ കുപ്രസദ്ധ ഗുണ്ടാ നേതാവ് മാങ്ങാമുടി സിദ്ദീഖ് ഉള്‍പെടെ ആറു പേരെ അഞ്ച് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യാനും സാധിച്ചു. ചെര്‍ക്കളത്തെയും രാവണീശ്വരത്തെയും കൊലക്കേസുകളില്‍ പ്രതികള്‍ പെട്ടെന്ന് തന്നെ പോലീസ് പിടിയിലായി.

ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, എ എസ് പി വിശ്വനാഥ്, ഡി വൈ എസ് പിമാരായ ദാമോദരന്‍, പ്രവീണ്‍ കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാര്‍, നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആത്മാര്‍ത്ഥമായ ഇടപെടലിലൂടെയാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. കേരള പോലീസിനും കാസര്‍കോട് നിവാസികള്‍ക്കും ഒരുപോലെ അഭിമാനിക്കുന്നവരായി മാറുകയാണ് കാസര്‍കോട് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Investigation, Crime, Featured, Trending, Article, Murder Cases, Accused, Mubeen Anappara.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?