അധികാരികള്‍ കീശ നിറക്കുന്ന തിരക്കില്‍; മാലാഖമാര്‍ പൊരിവെയിലത്തും... ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയൊക്കെ തന്നെയാണ്

അബ്ദുല്ല കെ.കെ കുമ്പള

(www.kvartha.com 18.03.2018) ജനപ്രതിനിധികള്‍ ലക്ഷങ്ങള്‍ കൊയ്യുകയും ജനം പൊരിവെയില്‍ കൊള്ളുകയും ചെയ്യുന്ന വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. നാടിന്റെ വികസനത്തിനായി തെരഞ്ഞെടുത്തയക്കപ്പെട്ടവര്‍ എ.സി കാറുകളില്‍ ചുറ്റിക്കറങ്ങുമ്പോഴും നാടിന്റെ നാനാഭാഗങ്ങളില്‍ നിത്യ ചെലവിനായി തൊണ്ടയിട്ടലറുന്നവരെ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്.

പറഞ്ഞു വരുന്നത് എം എല്‍ എമാരുടെ ശമ്പള വര്‍ദ്ധനവ് ഒരു ഭാഗത്ത് ദ്രുതഗതിയില്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ പ്രതിസന്ധിയിലാക്കുന്ന നഴ്‌സുമാരുടെ സമരം പരിഹാരമാവാതെ കിടക്കുകയാണ്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ജോലികള്‍ നിര്‍ത്തിവെച്ച് പൊരിവെയിലത്ത് നഴ്‌സുമാര്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അവ അംഗീകരിച്ച് കോടതി ഉത്തരവിറക്കിയെങ്കിലും അത് നടപ്പാക്കാന്‍ ആശുപത്രി മേനേജുമെന്റുകള്‍ തയാറാവാത്തത് തീര്‍ത്തും ജനദ്രോഹ സമീപനം തന്നെയാണ്.

തങ്ങളുടെ ആവശ്യം പൂര്‍ണമായും നടപ്പാക്കുന്നതു വരെ അനിശ്ചിതകാല സമരത്തിന് തയാറായ നഴ്‌സുമാരുടെ തീരുമാനത്തെ കോടതി എതിര്‍ത്തപ്പോള്‍ നീണ്ട അവധിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് മാലാഖമാര്‍. എന്നാല്‍ അതൊന്നും ഞങ്ങള്‍ക്കൊരു പ്രശ്‌നമേയല്ലായെന്ന നിലപാടിലാണ് ആശുപത്രി മേനേജ്‌മെന്റും സര്‍ക്കാരും. നഴ്‌സുമാര്‍ സമരം തുടരുകയാണെങ്കില്‍ അന്യസംസ്ഥാന നഴ്‌സുമാരെ ഇറക്കാനാണ് മേനേജ്‌മെന്റിന്റെ തീരുമാനം.അല്ലേലും അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ഒരു കുറവുമില്ലല്ലോ.

സ്വകാര്യ ആശുപത്രിയില്‍ ഒരു ദിവസം ചെലവഴിച്ചാലറിയാം എത്ര രൂപയുടെ ബില്ലാണ് അവര്‍ കൈയ്യില്‍ കൊണ്ടുവെച്ച് തരിക എന്ന്. ഓപ്പറേഷനോ മറ്റോ വേണ്ടി വന്നാല്‍ പിന്നെ മാനേജ്‌മെന്റിന് കോളോടു കോളു തന്നെ. മരിച്ചാലും ജനിച്ചാലും തരും നീണ്ട ബില്ലുകള്‍. ഒരു വിധം ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിക്കിട്ടുമ്പോഴേക്കും അവന്റെ കീശ കാലിയായിട്ടുണ്ടാകും. ചിലപ്പോള്‍ വീടും പറമ്പും പണയപ്പെടുത്തിയിട്ടുമുണ്ടാകും. പാവങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന ഈ പണം ആശുപത്രി മാനേജ്‌മെന്റുകള്‍ എന്തു ചെയ്യുകയാണ്?. ലക്ഷക്കണക്കിന് ലാഭം കൊയ്യുന്ന ആശുപത്രികളില്‍ വരെ നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി.

ഒരു ഭാഗത്ത് ശമ്പളം കിട്ടാതെ നഴ്‌സുമാര്‍ പണിമുടക്കുമ്പോള്‍ മറുഭാഗത്ത് ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുത്ത പണത്തില്‍ ആഢംബര ജീവിതം നയിക്കുകയാണ് നമ്മുടെ സ്വന്തം മന്ത്രിമാരും എം.എല്‍.എമാരും. നഴ്‌സുമാര്‍ നീണ്ട ലീവെടുത്താലും അന്യസംസ്ഥാന നഴ്‌സുമാരെ ഇറക്കുമതി ചെയ്താലും അവര്‍ക്കൊരു കുലുക്കവുമുണ്ടാകില്ല. സമയാസമയം അവര്‍ക്ക് കിട്ടേണ്ടത് കിട്ടുന്നുണ്ടല്ലോ.

എന്നാല്‍ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നത് അവരെ പ്രതീക്ഷകളര്‍പ്പിച്ച് വിജയിപ്പിച്ചു വിട്ട പാവപ്പെട്ട രോഗികളാണെന്ന് മാത്രം. മാലാഖമാര്‍ പൊരിവെയിലത്ത് വിയര്‍പ്പൊഴുക്കുമ്പോള്‍ ഇപ്പുറത്ത് എ.സി കാറുകളില്‍ യാത്ര ചെയ്യുന്ന എം എല്‍ എ മാരുടെ ശമ്പളം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 30 ശതമാനത്തിലേറെയാണ്. എല്ലാ അലവന്‍സുകളുമുള്‍പ്പെടെ പ്രതിമാസം ലക്ഷങ്ങള്‍ വാരുകയാണ് എം എല്‍ എ മാരും മന്ത്രിമാരും.

അവര്‍ക്കൊന്നും തങ്ങളുടെ ശമ്പള വര്‍ദ്ധനവ് പാസായിക്കിട്ടാന്‍ വെയില്‍ കൊള്ളേണ്ടിയും മുദ്രാവാക്യം വിളിക്കേണ്ടിയും വന്നില്ല. കാരണം സഭയില്‍ ഈ ഒരാവശ്യം പറഞ്ഞാല്‍ ആരും തന്നെ എതിര്‍ക്കില്ലല്ലോ. ഇത് എല്ലാവരുടെയും പോക്കറ്റ് നിറയുന്ന കാര്യമാണല്ലോ. അവരുടെ ശമ്പള വര്‍ദ്ധനവിലൂടെ മാത്രം പ്രതിമാസം അഞ്ചു കോടി രൂപയാണ് സര്‍ക്കാറിന് അധിക ബാധ്യത. അതിനും പുറമെ അവര്‍ക്കു സഞ്ചരിക്കാന്‍ 26 ലക്ഷത്തിന്റെ പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍.അതിനു മാത്രം ചെലവായത് വെറും ആറു കോടി രൂപ! സ്പീക്കറിന്റെ കണ്ണടയ്ക്ക് 50,000 വേറെയും... നീണ്ടുപോകും ആ കണക്കുകള്‍ വിവരിച്ചാല്‍.

സര്‍ക്കാര്‍ വക തന്നെ ഇത്രയൊക്കെ കൈക്കലാക്കുന്ന മന്ത്രിമാര്‍ പിന്നെ അഴിമതിയും നടത്തുന്നുവെന്നറിയുമ്പോഴാണ് അത്ഭുതം!. പണമല്ലേ .. എത്ര കിട്ടായാലും മതിവരില്ലല്ലോ... നികുതിയടച്ച് നട്ടെല്ലൊടിയുന്നത് പാവം ജനങ്ങളും... ഇതേ നികുതി പണം കൊണ്ട് തന്നെ കേന്ദ്രത്തില്‍ രാഷ്ട്രപത്രിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും എം.പിമാരും കോടികള്‍ വാരിക്കൂട്ടുമ്പോള്‍ ഞങ്ങള്‍ മാത്രമെന്തിന് ഇവിടെ 'ദരിദ്രരാ'യി കഴിയണമെന്ന ചിന്തയായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ ഈ ഒരു തീരുമാനത്തിന് പിന്നില്‍.

രാഷ്ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയില്‍ നിന്ന് ഒറ്റയടിക്ക് അഞ്ചു ലക്ഷമാക്കിയും ഉപരാഷ്ട്രപതിക്ക് ഒരു ലക്ഷത്തില്‍ നിന്ന് മൂന്നര ലക്ഷമാക്കിയും എം.പിമാര്‍ക്ക് അരലക്ഷത്തില്‍ നിന്നും ഒരു ലക്ഷമാക്കിയും ഗവര്‍ണര്‍ക്ക് ഒരു ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കിയും ഉയര്‍ത്തിയതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ തുഛം വര്‍ദ്ധനവ് മാത്രം!

അതേ സമയം ശമ്പള വര്‍ദ്ധനവാവശ്യപ്പെട്ട നഴ്‌സുമാര്‍ ജോലിയും കൂലിയുമില്ലാതെ വെയിലത്തു തന്നെ. അവര്‍ ഒരു ദിവസത്തിലെ വെറും ഒരു മണിക്കൂര്‍ പണിമുടക്കുമ്പോഴേക്കും നെട്ടോട്ടമോടേണ്ടി വരുന്നത് പാവപ്പെട്ട രോഗികളാണ്. ജനങ്ങളുടെ ക്ഷേമത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതികള്‍ ഖജനാവ് കാലിയാക്കി സ്വന്തം കീശ വീര്‍പ്പിക്കുന്നതിന് പകരം ജനതാല്‍പര്യത്തിന് മുന്‍ഗണന നല്‍കണം.

ജനങ്ങളെയൊന്നാകെ വലക്കുന്ന നഴ്‌സുമാരാകുന്ന മാലാഖമാരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടു പോരേ സര്‍ക്കാരേ ഖജനാവ് 'കൊള്ള'? വികസനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മുണ്ടു മുറുക്കിയുടുക്കണമെന്നാവശ്യപ്പെടുന്നവര്‍ തന്നെ പ്രതിമാസം ഭാരിച്ച തുക തങ്ങളുടെ അക്കൗണ്ടിലേക്ക് വക വെക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരം!.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kerala, Salary, Ministers, Strike, Nurses, Trending, Politics, Kerala cabinet approves hike in MLAs' salary, But Nurses Strike not solved
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?