ജസീമേ മാപ്പ്; സുഹൃത്തുക്കളൊക്കെ വിശ്വസ്തരാണെന്ന് നിന്നെ തെറ്റിദ്ധരിപ്പിച്ചതിന്

അബ്ദുല്ല കെ കെ കുമ്പള

(www.kvartha.com 06.03.2018) ഒരു കാലത്ത് വ്യക്തി വൈരാഗ്യങ്ങളായിരുന്നു കൊലപാതകങ്ങളില്‍ കലാശിക്കുക. എന്നാല്‍ സുഹൃത്ത് ബന്ധങ്ങും കൊലപാതകത്തില്‍ ചെന്നെത്തുന്ന ഒരത്ഭുത കാലത്തിലാണ് നാം നിലകൊള്ളുന്നത്. നിര്‍ദാക്ഷിണ്യം തങ്ങളുടെ ഉറ്റ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടാന്‍ മടിയില്ലാത്ത പ്രാകൃത സുഹൃത്തുക്കള്‍ ജീവിക്കുന്ന പരിഷ്‌കൃത കാലഘട്ടം. പ്രേമവും രാഷ്ട്രീയവുമെല്ലാം കൊലപാതകത്തില്‍ ചെന്നെത്തുമ്പോള്‍ സുഹൃദ്ബന്ധങ്ങള്‍ ഒരിക്കലും ആ നീചകൃത്യത്തില്‍ ചെന്നെത്തുകയില്ല എന്ന് നാമൊക്കെ ഉറച്ച് വിശ്വസിച്ചിരുന്നു. കാരണം കാലങ്ങള്‍ മാറിമറിഞ്ഞാലും ദൂരങ്ങള്‍ കൂടിക്കൂടി വന്നാലും മായാതെ നശിക്കാതെ ഒരു തണലായി കൂടെയുണ്ടാവുന്നവരായിരുന്നു നമ്മുടെ സുഹൃത്തുകള്‍. തിന്മകള്‍ ഉപദേശിച്ചും തെറ്റുകള്‍ തിരുത്തിയും ചിരിപ്പിച്ചും കളിപ്പിച്ചും നമ്മെ വഴി നടത്തുന്നത് നമ്മുടെ സുഹൃത്തുക്കളായിരുന്നു. ജീവിതത്തിന്റെ അവിഭാജ്യ നിമിഷങ്ങളിലെല്ലാം സുഹൃത്തുക്കുക്കളുടെ സാന്നിധ്യം നമുക്ക് വിലപ്പെട്ടതായിരുന്നു.



പക്ഷെ കാലങ്ങള്‍ കുറെക്കൂടി പരിണമിച്ചപ്പോള്‍ ഈ ബന്ധവും കൂടി ഭയത്തിന്റെ നിമിഷങ്ങള്‍  സമ്മാനിക്കുന്നതായി മാറി. സുഹൃത്തുക്കള്‍ കൂടെയുണ്ടാവണമായിരുന്നെന്നാഗ്രഹിക്കുന്നതിന് പകരം അവരൊന്നുമില്ലാത്ത നിമിഷങ്ങളെ ആഗ്രഹിച്ചു പോകുന്ന ഒരവസ്ഥ. കൊല്ലാനും മടിയില്ലാത്ത സുഹൃത്തുക്കളാണ് നമുക്കുള്ളതെന്ന് വിളിച്ചറിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കീഴൂരിലെ ജസീമെന്ന 15 കാരനെ തന്റെ സുഹൃത്തുക്കള്‍ അകാരണമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത. വിവാഹാഘോഷ വേളകളിലെ സുഹൃത്ത് ശല്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തുമ്പോഴും ഇത്തരമൊരു വാര്‍ത്ത സുഹൃത്ത് ബന്ധങ്ങള്‍ കൊണ്ട് അഭിമാനിച്ചിരുന്ന നമ്മളെ ഏറെ ഞെട്ടിച്ചു കളഞ്ഞ സംഭവമായിരുന്നു അത്.

കണ്ണൂരില്‍ ശുഐബ് കൊല്ലപ്പെട്ടപ്പോഴും അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടപ്പോഴുമൊക്കെ അതൊക്കെ രാഷ്ട്രീയ വൈരാഗികളും സാമൂഹ്യ ദ്രോഹികളും നടത്തിയ ക്രൂരകൃത്യമാണെന്നും നമ്മുടെ സുഹൃത്തുക്കള്‍ നമ്മെ ചതിക്കുകയില്ലെന്നും മനസില്‍ കൊത്തിവെച്ച് വിശ്വസിച്ചവരായിരുന്നു നമ്മള്‍. ഇനി തിരുത്താം.. അല്ല, തിരുത്തണം, തിരുത്തിയേ മതിയാകൂ..

കാലം വിളിച്ചോതുന്ന നഗ്‌നസത്യങ്ങളെ മറച്ചുവെച്ച് അബദ്ധങ്ങള്‍ വിശ്വസിക്കുന്നത് തീര്‍ത്തും വിഡ്ഡിത്തമല്ലെ? ചിരിക്കുന്ന മുഖം കവചമാക്കി സ്വാര്‍ത്ഥത മറച്ചുവെക്കുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നും ആത്മാര്‍ത്ഥ സുഹൃത്തുക്കളെ തിരഞ്ഞുപിടിക്കാന്‍ വരും തലമുറ ഏറെ വിയര്‍ക്കേണ്ടി വരും. രാത്രിയായാലും പകലായാലും മക്കള്‍ വീടുവിട്ടിറങ്ങുന്നത് തന്റെ സുഹൃത്തുക്കളോടൊപ്പമാണെങ്കില്‍ സുഹൃത്തുക്കള്‍ കൂടെ ഉണ്ടല്ലോ എന്ന് ആശ്വസിച്ചിരുന്നവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍. പക്ഷെ ഇന്ന് സുഹൃത്തക്കളുടെ കൂടെ ഒന്ന് പുറത്തു പോയാല്‍ തിരിച്ചു വന്ന് വീട്ടില്‍ കയറുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ അഗ്‌നിഗോളങ്ങള്‍ പുകയുകയാണ്. കാരണം മറ്റൊന്നുമല്ല. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പിന്നാലെയാണ് ഇന്നത്തെ ഒരു വലിയ യുവസമൂഹം തന്നെ. ആ കൂട്ടത്തിലേക്ക് തന്റെ മകനും ചെന്നെത്തുമോ എന്നതാണ് മാതാപിതാക്കളുടെ പേടി.

സ്‌കൂളിലെ സെന്‍ഡോഫിനുള്ള വസ്ത്രം വാങ്ങാനായി ജസീം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആ മാതാപിതാക്കള്‍ വിശ്വസിച്ചിരിക്കില്ല, അവന്‍ തന്റെ സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് കൊല്ലപ്പെടുമെന്ന്. അവനും വിചാരിച്ചു കാണില്ല, ഇത്രയും നാള്‍ കൂടെ നടന്ന ഈ സുഹൃത്ത് കോമാളികള്‍ തന്നെ വഞ്ചിക്കുമെന്ന്.

അവനെന്നല്ല, സുഹൃദ്ബന്ധത്തെ വിലമതിക്കുന്ന ആര്‍ക്കും അത് സങ്കല്‍പ്പിക്കാനുമാവില്ല. പക്ഷെ എന്തോ നൈമിഷിക ലക്ഷ്യത്തിന് വേണ്ടി ഉറ്റസുഹൃത്തിനെ കൊല്ലാനും ഓടയില്‍ തള്ളിയിട്ട് മറച്ചുവെക്കാനും മടിയില്ലാത്ത സുഹൃത്തുക്കള്‍ അതും ചെയതു. ആ സുഹൃത്ത് കാണിച്ച പോലെ കൊല നടത്തി അത് മറച്ചുവെച്ച് മറ്റുള്ളവര്‍ക്കൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്ന നാടകം അഭിനയിക്കാന്‍ മനസാക്ഷി മരവിച്ചവര്‍ക്കേ സാധിക്കു... സുഹൃത്ത് എന്ന് പരിഗണനക്കപ്പുറം അവന്‍ ഇത്രയും നാള്‍ തങ്ങളെ വിശ്വസിച്ചാണ് ജീവിച്ചതെന്നോ അവന്റെ മതാപിതാക്കള്‍ക്ക് അവന്‍ ഏക ആണ്‍തരിയാണെന്നതോ അവരെ ഒട്ടും സ്വാധീനിച്ചില്ല. അല്ലേലും കാര്യനേട്ടത്തിന് മുമ്പില്‍ അതൊക്കെ ആര് നോക്കാന്‍?

കൊല്ലാനും തള്ളി ഓടയില്‍ ഇടാനും മടി കാണിക്കാത്ത ആധുനിക സ്വാര്‍ത്ഥന്മാരായ സുഹൃത്തുക്കളേ, കഴിയുമോടാ, ഒരുമ്മ പെറ്റ വേദന സഹിക്കാന്‍, ഒരുപ്പ അനുഭവിച്ച ത്യാഗങ്ങള്‍ ഏറ്റുറ്റെടുക്കാനും... ഇല്ലടാ. നിന്റെ ഈ ജന്മം പോയിട്ട് ഇതുപോലെ നൂറു ജന്മം ജനിച്ചാലും നിനക്ക് സാധിക്കില്ലടാ... മകന്‍ എസ് എസ് എല്‍ സി പാസായി ഉന്നതങ്ങളിലെത്തണമെന്നാഗ്രഹിച്ച് ഇത്രയും നാള്‍ കഴിച്ചുകൂട്ടിയ ആ മാതാപിതാക്കളുടെ നൊമ്പരം മനസാസിലാക്കാന്‍ നിന്റെ ആ കറുത്തിരുണ്ട മനസിന് സാധിക്കില്ലടാ... ഇനിയെങ്കിലും നീ മനസിലാക്കണം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി തീറെഴുതി വെക്കേണ്ടതല്ല സൗഹൃദമെന്നത്.

ജീവിതത്തിന്റെ നിഖില മേഖലയിലും കൈത്താങ്ങായി പരസ്പരം സഹകരിച്ച് മുന്നേറേണ്ടവരാണ് സുഹൃത്തുക്കള്‍... നീ ഓര്‍ക്കണം, നീ നിന്റെ സുഹൃത്തിനെ വഞ്ചിക്കുക മാത്രമല്ല ചെയ്തത്. സുഹൃത്ത് ബന്ധത്തില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു വലിയ സൗഹൃദ വലയത്തിനുള്ളില്‍ പരസ്പര സംശയത്തിന്റെയും ഭീതിയുടെയും കരിനിഴല്‍ വീഴ്ത്തുകയാണ് ചെയ്തത്. ജസീമേ, നീ ഞങ്ങളോട് പൊറുക്കണം... നിന്റെ സുഹൃത്തുക്കളൊക്കെ നിന്റെ വിശ്വസ്തരാണെന്ന് കാലം നിന്നെ തെറ്റിദ്ധരിപ്പിച്ചതിന്... മാപ്പ് ജാസിമേ... മാപ്പ്!

Keywords: Article, Death, Ganja, Murder, Friend, Abdulla KK Kumbla, Jasim death, Criminal mind among students 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?