ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഡല്‍ഹിയിലെ ബിജെപിയുടെ ഐ ടി സെല്ലില്‍ 300 ജീവനക്കാര്‍, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുന്ന പോസ്റ്റുകള്‍ ഉണ്ടാക്കുന്നതും ഷെയര്‍ ചെയ്യുന്നതുമടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന യുവാവിന്റെ വീഡിയോ യൂട്യൂബില്‍

ന്യൂഡല്‍ഹി: (www.kvartha.com 11.03.2018) മൂന്ന് വര്‍ഷത്തോളം ബിജെപിയുടെ ഐ ടി സെല്ലില്‍ ജോലി ചെയ്തിരുന്ന യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ എന്‍ ആര്‍ ഐ വ്യവസായിയും ആക്ടിവിസ്റ്റുമായ അവി ഡാന്‍ഡിയയുടെ ലൈവ് വീഡിയോ. 28 കാരനായ രാജസ്ഥാനി യുവാവാണ് ഐടി സെല്ലില്‍ നടക്കുന്ന കാര്യങ്ങള്‍ യൂട്യൂബില്‍ ലൈവായി പങ്കുവെച്ചത്. ബിജെപിയുടെ ഡല്‍ഹി അശോക് നഗറിലുള്ള ഓഫീസില്‍ 30,000 മാസ ശമ്പളത്തിന് 300 പേര്‍ ജോലി ചെയ്തിരുന്നതായും ഓരോ സ്ഥലത്തും രണ്ടോ മൂന്നോ പേര്‍ ഐടി സെല്ലിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും ചിലര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുത്തതായും യുവാവ് പറയുന്നു.

New Delhi, News, BJP, Politics, post, Social Network, Expose Congress BJP in a 'social media scam'

കപട ദേശ സ്‌നേഹത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് നിര്‍മിച്ച് ഷെയര്‍ ചെയ്തിരുന്നത്. ബിജെപി വിരുദ്ധര്‍ക്കെതിരെ ട്രോള്‍ നിര്‍മിക്കുന്നതും പ്രധാന ദൗത്യമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായാല്‍ ഇവരുടെ രാജ്യസ്‌നേഹം തന്നെ ഇല്ലാതാകും. മുല്ല എന്ന പേരിലും മറ്റു പല മുസ്ലിം പേരുകളിലും വിവിധ ഐഡി ഉപയോഗിച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതായും മൂന്ന് വര്‍ഷത്തെ സേവനങ്ങള്‍ക്കൊടുവില്‍ മനുഷ്യത്വമാണ് നഷ്ടമായതെന്നും നേട്ടമായി ഒന്നുമില്ലെന്നും യുവാവ് തുറന്നടിക്കുന്നു. ശമ്പളയിനത്തിലായി കിട്ടിയതാകട്ടെ, ഒന്നിനും ഉപകരിക്കാത്ത അവസ്ഥയും. തന്റെ സാഹചര്യമാണ് ഐടി സെല്ലില്‍ ജോലിക്കെത്തിച്ചത്. ശരിയല്ലെന്ന് ബോധ്യമായപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു.

ബിജെപിക്ക് പുറമെ കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്കും ഐടി സെല്ലുകളുണ്ട്. ശമ്പളത്തിന്റെ പേരിലോ മറ്റോ ജോലി രാജിവെക്കുന്ന ജീവനക്കാര്‍ മറ്റു പാര്‍ട്ടികളുടെ ഐടി സെല്ലില്‍ ജോലിക്ക് ചേരുന്ന രസകരമായ വസ്തുതയും പങ്കുവെക്കുന്നു.

ആയിരം തവണ ഒരു കളവ് ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന അടിസ്ഥാനത്തിലാണ് ഇല്ലാക്കഥകള്‍ പല വ്യാജ പ്രൊഫൈല്‍ വഴി പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും സ്ഥലത്ത് രാജ്യദ്രോഹ കുറ്റം ചെയ്യുന്ന ആരെങ്കിലും ഒരാളുണ്ടായാല്‍ ആ പേരില്‍ മുസ്ലിങ്ങളെ ആകമാനം തെറ്റിദ്ധരിക്കുന്ന വിധം സന്ദേശങ്ങള്‍ ഉണ്ടാക്കുകയും നിമിഷ നേരം കൊണ്ട് നൂറുകണക്കിന് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യലുമാണ് രീതി. ഹിന്ദുക്കളുടെ പേരില്‍ അനേകം ഫെയ്‌സ്ബുക്ക് പേജുകള്‍ ബിജെപി ഐടി സെല്‍ ഉണ്ടാക്കിയിട്ടുണ്ട്. ആകെ 20,000 ലധികം പേജുകളാണ് ഐടി സെല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ അമ്പതോളം പേജുകള്‍ ഭാരതത്തിന്റെ ആര്‍മിയുടെ പേരിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും യുവാവ് വെളിപ്പെടുത്തി.

ഐടി സെല്ലിന്റെ പ്രവര്‍ത്തന ചെലവുകള്‍ ഇന്റര്‍നെറ്റില്‍ നിന്നുതന്നെ സമ്പാദിക്കുന്നു. ഓരോരുത്തര്‍ക്കും പത്ത് വീതം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകളുമാണ് നല്‍കുന്നത്. ഒരാളുണ്ടാക്കിയ പോസ്റ്റ് മറ്റെല്ലാവരും പരസ്പരം ലക്ഷക്കണക്കിന് ലൈക്കുകളുള്ള പേജുകളിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യുന്നു. പ്രത്യേകിച്ച് യോഗ്യതയൊന്നും ഇല്ലാതെ തന്നെയാണ് ജോലിക്ക് ചേരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും അത്യാവശ്യം കാര്യങ്ങള്‍ എഴുതാനറിഞ്ഞാല്‍ മതി. നന്നായി ചീത്ത വിളിക്കാനുമറിയണം. ഇത്തരക്കാര്‍ക്ക് ഏത് ഐടി സെല്ലിലും അവസരങ്ങളുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഐടി രംഗത്തെ 5000 ലധികം പേരെയാണ് ബിജെപിയുടെ വിജയം ഉറപ്പിക്കാന്‍ രംഗത്തിറക്കിയത്. രാജ്യത്തെ ചെറുതും വലുതുമായ സീ ന്യൂസ് ഉള്‍പ്പെടയുള്ള അനേകായിരം ന്യൂസ് പോര്‍ട്ടലുകളും പേജുകളും സൈറ്റുകളും ബ്ലോഗുകളും മറ്റും ബിജെപിയുടെ ഐടി സെല്ലിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇടയ്ക്കിടെ ബിജെപി നടത്തുന്ന പാക്കിസ്ഥാന്‍ വിരുദ്ധ പ്രചരണങ്ങള്‍ തട്ടിപ്പാണ്. പാക്കിസ്ഥാനിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഈ സൈറ്റുകള്‍ ഇല്ലാക്കഥകള്‍ തട്ടിവിടുകയാണ്. രാജ്യത്തെ മാധ്യമങ്ങള്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അവരുടെ വക്താക്കളായി മാറുകയാണെന്നും യുവാവ് പറയുന്നു. 2012ല്‍ തന്റെ പോസ്റ്റ് വഴിയുണ്ടായ കലാപത്തെ കുറിച്ചും യുവാവ് സൂചന നല്‍കുന്നുണ്ട്.


Keywords: New Delhi, News, BJP, Politics, post, Social Network, Expose Congress BJP in a 'social media scam'
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?