നിയമപോരാട്ടത്തിനൊടുവില്‍ തെരുവുനായ ആക്രമണത്തിനിരയായ ബിജുവിന് 18 ലക്ഷം നഷ്ടപരിഹാരം
കൊച്ചി :(www.kvartha.com 25/03/2018) സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തെ തുടര്‍ന്ന് തെരുവുനായ ആക്രമണത്തിനിരയായ കല്ലേറ്റുംകര സ്വദേശി പി എസ് ബിജുവിന് നഷ്ടപരിഹാരം ലഭിച്ചു. മാളയില്‍ വാച്ച് റിപ്പയര്‍ സ്ഥാപനം നടത്തുന്ന തൃശ്ശൂര്‍ കല്ലേറ്റുംകര സ്വദേശി പി.എസ് ബിജു സഞ്ചരിച്ച ബൈക്കിന് കുറുകെ 2016 ജൂണ്‍ 22 രാത്രി തെരുവുനായ ചാടി ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് നട്ടെല്ലിനും, കഴുത്തിനും പരിക്കേറ്റ് തളര്‍ന്ന് പോയത്. സുപ്രീം കോടതി നിയോഗിച്ച സിരിജഗന്‍ കമ്മറ്റി 2016 നവംബറില്‍ കല്ലേറ്റുംകര ബിജുവിന് 1874500 രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് വിധിച്ചു.
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തെരുവുനായ ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം 31.05.2017 ന് മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍നിന്നോ, പ്ലാന്‍ ഫണ്ടില്‍നിന്നോ പ്ലാന്‍ ഫണ്ടിലെ സര്‍വ്വീസ് സെക്ടറില്‍ നിന്നോ നല്‍കണമെന്ന് തീരുമാനമെടുത്തു. 11.05.2017 ലെ ഉത്തരവുപ്രകാരം മാള ഗ്രാമപഞ്ചായത്താണ് ലിസ്റ്റിലെ 16ാം നമ്പറുകാരനായ ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് നിലപാടെടുത്ത് മാള ഗ്രാമപഞ്ചായത്ത് ഹൈക്കോടതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങിയതിനെതിരെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യുകയും, ബിജുവിന് അനുകൂലമായി 15.12.2017 ല്‍ നഷ്ടപരിഹാരതുകയുടെ 50% ഒരുമാസത്തിനകം ബിജുവിന് നല്‍കണമെന്ന വിധി നേടിയെടുക്കുകയും ചെയ്തു.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും, ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. ഇതിരെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതിനകം തെരുവുനായ ആക്രമണത്തിന് ഇരയായി നഷ്ടപരിഹാരത്തിന് ജസ്റ്റീസ് സിരിജഗന്‍ കമ്മറ്റി കണ്ടെത്തിയ 19 പേരില്‍ 18 പേര്‍ക്കും നഷ്ടപരിഹാരം ലഭിച്ചു. ബിജുവിന് നഷ്ടപരിഹാര തുകയുടെ 50% ഒരുമാസത്തിനകം നല്‍കണമെന്ന ഹൈക്കോടതിയുടെ വിധി നടപ്പാക്കാത്തതിലും, മറ്റ് 18 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടും ബിജുവിന് ലഭിക്കാത്തതിനെതിരെ കടുത്ത മനുഷ്യാവകാശ ലംഘനം ആരോപിച്ച് 22.02.18 ന് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും രണ്ടാഴ്ചക്കകം ബിജുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
രണ്ടാഴ്ചക്കകവും നഷ്ടപരിഹാരം ലഭിക്കാതെ വന്നതിനെതിരെ വീണ്ടും നിയമ നടപടി ആരംഭിക്കാനിരിക്കെയാണ് മാള ഗ്രാമപഞ്ചായത്ത് ബിജുവിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു 1474500 രൂപ കൈമാറിയത്. ഒരു വര്‍ഷം വൈകിയെങ്കിലും സിരിജഗന്‍ കമ്മറ്റിയുടെ ഉത്തരവ് നടപ്പാക്കിയ മാള ഗ്രാമ പഞ്ചായത്തിന്റെ നടപടിയെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Supreme Court of India, Government, Dog attack case; 18 Lakh compensation for victim
Powered by Info News For You

Comments
Post a Comment