സിപിഐയുടെ പ്രചരണ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിക്കുന്നതില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്കോ പാര്‍ട്ടി മെമ്പര്‍മാര്‍ക്കോ പങ്കില്ലെന്ന് സിപിഐ നേതാക്കള്‍; ചുവപ്പ് കണ്ടാല്‍ ഹാലിളകുന്നവരാണ് നശീകരണത്തിന് പിന്നിലെന്നും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് ഡബിള്‍ റോളില്ലെന്നും നേതാക്കള്‍
കാസര്‍കോട്: (www.kasargodvartha.com 07.02.2018) സിപിഐയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം പ്രചരണ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിക്കുന്നതില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്കോ പാര്‍ട്ടി മെമ്പര്‍മാര്‍ക്കോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മടിക്കൈ, കുംബഡാജെ, ചട്ടഞ്ചാല്‍, മേല്‍പറമ്പ് തുടങ്ങി പല സ്ഥലങ്ങളിലും സിപിഎമ്മിന്റെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നുണ്ട്.
ഇതിനെല്ലാം പിന്നില്‍ ചുവപ്പ് കണ്ടാല്‍ ഹാലിളകുന്നവരാണെന്നാണ് കരുതുന്നതെന്നും നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. കുംബഡാജെയില്‍ റോഡും കൊടിമരവും തീവെച്ചു നശിപ്പിക്കുകയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ മടിക്കൈ, ബങ്കളം, ഇരിക്കുളം, ചട്ടഞ്ചാല്‍, പൊയ്‌നാച്ചി, മേല്‍പറമ്പ് തുടങ്ങിയ ഭാഗങ്ങളിലും വ്യാപകമായ രീതിയിലുള്ള നശീകരണമാണ് നടന്നു വന്നത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് ചീഫിനടക്കം നിവേദനം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
സിപിഐക്ക് ജനങ്ങളിലുണ്ടായ പൊതു സ്വീകാര്യതയാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതുന്നത്. ജില്ലയില്‍ സിപിഐക്ക് മൂന്ന് വര്‍ഷത്തിനിടെ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. പല പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും സിപിഐയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ബ്രാഞ്ചുകള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പോലും അനുഭാവി ഗ്രൂപ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് സെല്ലിന്റെ ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരന് ഇക്കാര്യത്തില്‍ ഡബിള്‍ റോളില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേതാക്കള്‍ പ്രതികരിച്ചു. 1,905 പേരുടെ ലിസ്റ്റില്‍ നിന്നും 287 പേരെ തിരഞ്ഞെടുത്തത് മന്ത്രി അധ്യക്ഷനായ കമ്മിറ്റിയല്ലെന്നും മെഡിക്കല്‍ വിദഗ്ദ്ധരടങ്ങുന്ന കമ്മിറ്റിയാണെന്നും നേതാക്കള്‍ പറഞ്ഞു. കാസര്‍കോട്ട് ലിസ്റ്റ് തയ്യാറാക്കിയ മന്ത്രിതന്നെ തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസ്ഥലത്തെത്തി സമരത്തില്‍ സംബന്ധിച്ചത് സിപിഎമ്മിനെതിരെ ജനവികാരം ആളിക്കത്തിക്കാനല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടാണ് നേതാക്കള്‍ മന്ത്രിക്ക് ഡബിള്‍ റോളില്ലെന്ന് വ്യക്തമാക്കിയത്.
ഇ ചന്ദ്രശേഖരന്‍ മന്ത്രി പദം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്തുകയാണെന്ന് സിപിഎം സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോഴും മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന്‍ പാര്‍ട്ടിയെ വളര്‍ത്തുന്നില്ലെന്നും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവെന്ന നിലയില്‍ മാത്രമാണ് പാര്‍ട്ടിയെ വളര്‍ത്തുന്നതെന്നും സിപിഐ ജില്ലാ നേതാക്കള്‍ പ്രതികരിച്ചു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്‍പെട്ട മുഴുവന്‍ പേര്‍ക്കും സഹായം ലഭിക്കണമെന്നു തന്നെയാണ് സിപിഐയുടെ നിലപാടെന്നും നേതാക്കള്‍ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ വിദഗ്ദ്ധ കമ്മിറ്റിയെടുത്ത തീരുമാനത്തിലെ പൊരുത്തക്കേടുകളുടെ ഗൗരവം തങ്ങള്‍ക്കുകൂടി ബോധ്യപ്പെട്ടതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, CPI, Politics, Minister, Endosulfan, CPI on attack incidents.
Keywords: Kasaragod, Kerala, News, CPI, Politics, Minister, Endosulfan, CPI on attack incidents.
Powered by Info News For You

Comments
Post a Comment