സംരംഭകരെ തേടി സര്‍ക്കാര്‍ വകുപ്പുകളെത്തി, കെഎസ്‌യുഎം ഡിമാന്‍ഡ് ഡേയ്ക്ക് ആവേശകരമായ തുടക്കം

കോഴിക്കോട്: (www.kvartha.com 07.02.2018) സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഇ-സേവനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്ന ബൃഹദ് പദ്ധതിയായ ഡിമാന്‍ഡ് ഡേയ്ക്ക് കോഴിക്കോട് തുടക്കമായി.

സംരംഭകരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഈ പദ്ധതി രാജ്യത്താദ്യമായാണ് നടപ്പിലാക്കുന്നത്. തുടങ്ങിയപ്പോള്‍തന്നെ ഗൂഗിളില്‍നിന്ന് പദ്ധതിക്ക് ആവേശകരമായ സ്വാഗതമാണ് ലഭിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോഴിക്കോട് സംഘടിപ്പിച്ച ചതുര്‍ദിന സംരംഭക സമ്മേളനത്തിന്റെ ഭാഗമായാണ് ഡിമാന്‍ഡ് ഡേയ്ക്ക് തുടക്കമിട്ടത്. സമ്മേളനം ഇന്നവസാനിക്കും.


ഡിമാന്‍ഡ് ഡേയെന്ന ആശയം ആവേശം പകരുന്നതാണെന്ന് ഗൂഗിള്‍ ഇന്ത്യ- ദക്ഷിണപൂര്‍വേഷ്യ മേധാവി രാജന്‍ ആനന്ദന്‍ ട്വീറ്റ് ചെയ്തു. 'ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിര്‍മ്മാണം' എന്ന ടാഗ് ലൈനോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പരസ്പര പൂരകമായ ഗുണങ്ങളാണ് ഡിമാന്‍ഡ് ഡേയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉണ്ടാകുന്നതെന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. തൊഴിലും വരുമാനവുമുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ആപ്പുകള്‍ ടെന്‍ഡറില്ലാതെ വാങ്ങാമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വകുപ്പുകള്‍ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിലെ 9 വകുപ്പുകളാണ് തങ്ങളുടെ ഇ-സേവനങ്ങള്‍ക്കായുള്ള ആപ്പ് വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മുന്നിലെത്തുന്നത്. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന ഡിമാന്‍ഡ് ഡേയില്‍ നാല്‍പ്പത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് വകുപ്പുകളുടെ ആവശ്യം പരിഗണിക്കാന്‍ എത്തിയത്.

എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വനം, ഹൗസിംഗ് ബോര്‍ഡ്, കെ ടി ഡി സി, കെ എസ് ഐ ടി എം, തൊഴില്‍, മോട്ടോര്‍ വാഹന വകുപ്പ്, സാമൂഹ്യനീതി എന്നീ വകുപ്പുകളാണ് തങ്ങളുടെ ആവശ്യങ്ങളുമായി ഡിമാന്‍ഡ് ഡേയില്‍ എത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി ആപ്പ് നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്ക് വേണ്ട നിബന്ധനകള്‍ ഇവയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സാക്ഷ്യപ്പെടുത്തിയവയാകണം സ്റ്റാര്‍ട്ടപ്പുകള്‍. ഒരേ സംരംഭത്തില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ ആപ്പുകള്‍ വാങ്ങാന്‍ പാടില്ല. ഒരു ആപ്പിന് അഞ്ച് ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. ബഹുഭാഷാ നിര്‍മ്മിതമായിരിക്കണം ആപ്പ്. 3ജി സേവനമുള്ള എല്ലാ മൊബൈല്‍ ഫോണിലും ലഭ്യമാകുന്നതാകണം. മൊബൈല്‍ ഡാറ്റാ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം.

എക്‌സൈസ് വകുപ്പാണ് ഏറ്റവുമധികം ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നാല് സേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പാണ് വകുപ്പിന്റെ ആവശ്യം. പരാതി രേഖപ്പെടുത്തല്‍, പരിഹാരം, മേല്‍നോട്ടം എന്നിവയ്ക്കായാണ് ആദ്യത്തെ ആപ്പ്. ഇതില്‍ അടിയന്തര സന്ദേശം, ജിപിഎസ് എന്നിവ സംയോജിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ഉപഭോക്താവിന് ഗുണമേന്മ ഉറപ്പുവരുത്തുന്ന ആപ്പാണ് രണ്ടാമത്തേത്.

ആപ്പിലൂടെ മദ്യശാല കണ്ടെത്തി, മദ്യത്തിന്റെ ബ്രാന്‍ഡ് തെരഞ്ഞെടുത്ത്, ബില്ലടച്ച് കൗണ്ടറില്‍ പോയി മദ്യം വാങ്ങാന്‍ തക്കവിധമുള്ള ആപ്പാണ് മൂന്നാമത്തെ ആവശ്യം. കേരളത്തിലെ മദ്യവില്‍പ്പനയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടു വരാന്‍ ഇതിനു കഴിയുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

ബില്ലിംഗ് ആപ്പാണ് നാലാമത്തെ ആവശ്യം. ക്യൂ ആര്‍ കോഡ് സ്‌കാനിംഗ്, കറന്‍സിരഹിത കൈമാറ്റം തുടങ്ങിയവ ഉള്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. അടിയന്തര സേവനത്തിനുള്ള 101 നമ്പറിന്റെ ആപ്പാണ് അഗ്നിരക്ഷാ സേനയുടെ ആവശ്യം. ജിപിഎസ് ട്രാക്കിംഗ്, പ്രാഥമിക ശുശ്രൂഷ നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇതിലൂടെ നല്‍കുന്നതാണ്.ഭൂകമ്പം, സുനാമി, കൊലപാതകം, തുടങ്ങി സകല അത്യാഹിതങ്ങളിലും ഉപയുക്തമാകുന്നതാകണം ആപ്പ്.

ട്രെക്കിംഗിന് സഹായകരമാകുന്ന ജിപിഎസ് സംവിധാനമുള്ള ആപ്പാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കോ ടൂറിസമടക്കമുള്ളവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാകണം ഇത്. വന ഉത്പന്നങ്ങളുടെ ഇ-വാണിജ്യത്തിനു വേണ്ടിയുള്ളതാണ് രണ്ടാമത്തെ ആവശ്യം. പൂര്‍ണമായും വനം വകുപ്പിന്റെ നിയന്ത്രണമുണ്ടാകുന്നതായിരിക്കണം ആപ്പെന്ന പ്രത്യേകം എടുത്തു പറയുന്നു.

ടൂറിസം രംഗത്തെ സമഗ്രമായ ആപ്പാണ് കെടിഡിസി ആഗ്രഹിക്കുന്നത്. ഹോട്ടല്‍ വിവരങ്ങള്‍, സൗകര്യം, വഴി വിവരം, ഓഫറുകള്‍, ഓണ്‍ലൈന്‍ ബുക്കിംഗ്, ഫോട്ടോ, തത്പര വിഷയങ്ങള്‍, ട്രാവല്‍ ഗൈഡ്, പ്രതികരണം എ്ന്നിവ ഉള്‍പ്പെടുത്തിയതായിരിക്കണം ആപ്പ്.

പരിശോധ ക്ഷമത കൂട്ടുന്ന ആപ്പാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു വയ്ക്കുന്നത്. ഫോട്ടോയും വീഡിയോയും പകര്‍ത്തി അപ് ലോഡ് ചെയ്യണം. നിയമലംഘനം രേഖപ്പെടുത്താനും മുന്നറിയിപ്പ് നല്‍കാനും കഴിയണം. നിയമലംഘനം നടക്കുന്ന സമയം, ഫോട്ടോയിലും വീഡിയോയിലും രേഖപ്പെടുത്തണം.

നിയമലംഘനങ്ങള്‍ ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സൗകര്യം, സുരക്ഷിതമായ ലോഗിന്‍ തുടങ്ങിയവയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ. പൗരന്മാര്‍ക്ക് തങ്ങളുടെ നിയമലംഘനത്തിന്റെ വിവരങ്ങള്‍ ഇതിലൂടെ അറിയാനും ഓണ്‍ലൈനായി പിഴയോടുക്കാനും സാധിക്കും. വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ആധാര്‍ അടിസ്ഥാനമാക്കിയാകും ഇതിന്റെ പ്രവര്‍ത്തനം.

പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് വേണ്ടിയുള്ളതാണ് സാമൂഹ്യസുരക്ഷാ വകുപ്പിന്റെ ആപ്പ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനും ഈ ആപ്പിലൂടെ കഴിയണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, Business, KSUM: 'Demand Day' starts at U L Cyber Park Kozhikode.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?