നറുക്കെടുപ്പിന് മണിക്കൂര്‍ മുമ്പ് ടിക്കറ്റെടുത്തു; അബ്ദുല്ലക്കുഞ്ഞിക്ക് സമ്മാനപ്പെരുമഴ

ചെര്‍ക്കള: (www.kasargodvartha.com 27.02.2018) നറുക്കെടുപ്പിന് രണ്ട് മണിക്കൂര്‍ മുമ്പെടുത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനപെരുമഴ. ദേലംപാടി പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ. അബ്ദുല്ലക്കുഞ്ഞിയെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് നറുക്കെടുത്ത കേരള സര്‍ക്കാറിന്റെ 449-ാമത് വിന്‍ വിന്‍ ലോട്ടറി ടിക്കറ്റുകളിലാണ് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയും മുഴുവന്‍ സമാശ്വസ സമ്മാനങ്ങളും അബ്ദുല്ലക്കുഞ്ഞിയെ തേടിയെത്തിയത്.

ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലുള്ള മധു ലോട്ടറി ഏജന്‍സിയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 നാണ് ഒരേ നമ്പറില്‍ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകള്‍ ടിക്കറ്റൊന്നിന് 30 രൂപ പ്രകാരം 360 രൂപ നല്‍കി വാങ്ങിയത്. WV 594229 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയും അതേ നമ്പറിലുള്ള മറ്റ് 11 ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനമായ 10,000 രൂപ വീതവുമാണ് ലഭിച്ചത്. തിരുവനന്തപുരം ശ്രീ ചിത്തിര ഹോം ഓഡിറ്റോറിയത്തില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് ഫലം വന്ന ഉടന്‍ ജില്ലാ ലോട്ടറി ടിക്കറ്റ് ഓഫീസില്‍ നിന്ന് മധു ലോട്ടറി ഏജന്‍സി നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് സെക്രട്ടറി കൂടിയായ എ. അശോകന്‍ നമ്പ്യാരെ വിവരം അറിയിക്കുകയായിരുന്നു. അശോകന്‍ നമ്പ്യാരാണ് അബ്ദുല്ല കുഞ്ഞിയെ വിവരം അറിയിച്ചത്.

സി.പി.എം. കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും പാണ്ടി ലോക്കല്‍ സെക്രട്ടറിയുമായ അബ്ദുല്ലക്കുഞ്ഞി കാസര്‍കോട് താലൂക്ക് ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ചെര്‍ക്കളയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. പാണ്ടി പട്ടിക വര്‍ഗ കോളനിയിലെ കൈക്കളന്‍, പുത്തരിയന്‍,രാമന്‍ എന്നിവരുടെപട്ടയ അപേക്ഷയുമായി കാസര്‍കോട് താലൂക്ക് ഓഫീസില്‍ പോകും വഴിയാണ് ചെര്‍ക്കള ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ബൈക്കിലെത്തിയ അബ്ദുല്ലക്കുഞ്ഞി ബൈക്ക് ചെര്‍ക്കളയില്‍ വെച്ച് ബസ് കയറുന്നതിന് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പരിചയക്കാരനായ അശോകന്‍ നമ്പ്യാര്‍ നടത്തുന്ന ലോട്ടറി സ്റ്റാളില്‍ നിന്ന് ടിക്കറ്റ് എടുത്തത്. നാല് മാസം മുമ്പ് ഇതേ സ്റ്റാളില്‍ നിന്നെടുത്ത ഭാഗ്യക്കുറി ടിക്കറ്റില്‍ അബ്ദുല്ലക്കുഞ്ഞിക്ക് 60,000 രൂപ ലഭിച്ചിരുന്നു.

50 കാരനായ അബ്ദുല്ലക്കുഞ്ഞി കഴിഞ്ഞ 30 വര്‍ഷത്തോളമായി മുടങ്ങാതെ എല്ലാ ദിവസങ്ങളിലും ലോട്ടറി ടിക്കറ്റുകള്‍ എടുത്തു വരുന്നുണ്ട്. വാടക വീട്ടില്‍ താമസിക്കുന്ന അബ്ദുല്ലക്കുഞ്ഞിയും കുടുംബവും കഴിയുന്നത്. കാട്ടിപ്പാറയില്‍ സ്വന്തം വീടിന്റെ പണി നടന്നു വരുന്നതിനിടെയാണ് ഭാഗ്യദേവതയുടെ അനുഗ്രഹമെത്തിയത്. 'മുളിയാര്‍ മഹാത്മജി ഭവന നിര്‍മ്മാണ സഹകരണ സംഘത്തില്‍ നിന്നും 4,60,000 രൂപ വായ്പയെടുത്താണ് വീട് പണിയുന്നത്. വീട് പണി പൂര്‍ത്തിപൂര്‍ത്തിയാക്കണമെന്ന് ലോട്ടറിയടിച്ച സന്തോഷം പങ്കുവെക്കുന്നതിനിടെ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. ഭവന നിര്‍മ്മാണ സംഘത്തില്‍ നിന്ന് വായപാതുകയില്‍ 50,000 രൂപ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വാങ്ങിയിരുന്നു. ഇതില്‍ നിന്നുള്ള പണമുപയോഗിച്ചാണ് ടിക്കറ്റ് എടുത്തത്.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍ അഡൂര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം ഓഫീസില്‍ ഏല്‍പിക്കുമെന്ന് അബ്ദുല്ലക്കുഞ്ഞി കൂട്ടിച്ചേര്‍ത്തു. നബീറയാണ് അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ. കാട്ടിപ്പാറ ഗവ. എല്‍.പി. സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനിയായ അഫ്രീന, ആഷിക് (മൂന്ന് വയസ്) എന്നിവര്‍ മക്കളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cherkala, Lottery, Top-Headlines, Lottery gift for Abdulla Kunhi
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?