പോലീസ് സ്റ്റേഷനുകള്‍ സ്‌കൂളുകളാകണം!

അഹ് നസ് അബ്ദുര്‍ റഹ് മാന്‍

(www.kvartha.com 01.02.2018) ഞാന്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സാധാരണയായി ഓരോ വിദ്യാര്‍ത്ഥിയും ഒരിക്കലെങ്കിലും സ്‌കൂളില്‍ നിന്ന് ശിക്ഷ വാങ്ങിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അത് അടിയായിട്ടായിരിക്കും അല്ലെങ്കില്‍ മറ്റുവല്ല രീതിയിലുമായിരിക്കും. ഞാന്‍ വാങ്ങിച്ചിട്ടുണ്ട്, ഒന്നല്ല ഒരുപാട് തവണ. അധ്യാപകര്‍ ഓരോ ശിക്ഷ നല്‍കുന്നതും 'കുട്ടികള്‍ നന്നാവട്ടെ' എന്ന് കരുതിയാണ്. ആ ശിക്ഷകള്‍ എത്രത്തോളം ഫലപ്രദമാണെന്നത് സ്‌കൂള്‍ മാനേജ്മെന്റിന്റെ അല്ലെങ്കില്‍ അധ്യാപകന്റെ മിടുക്ക് പോലെയിരിക്കും. അതുപോലെ തന്നെ ഗവര്‍ണമെന്റ് ഓരോ നിയമങ്ങളുണ്ടാക്കുന്നതും ശിക്ഷകള്‍ നല്‍കുന്നതും ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്ക് വല്ല അപകടവും ഉണ്ടാകാരുതെ എന്നു കരുതിയാണ് (ഖജനാവ് നിറയ്ക്കാന്‍ വേണ്ടി പിഴ നല്‍കുന്ന ഗവര്‍ണ്മെന്റും ഉണ്ട്).

പക്ഷെ, ഇന്നത്തെ കാലത്ത് ശിക്ഷയുടെ കാഠിന്യം കീശയുടെ വണ്ണംപോലെയാണ്. പണക്കാരന് (കോടീശ്വരന്) പിഴയീടാക്കിയാല്‍ അത് അയാള്‍ക്ക് അടയ്ക്കാന്‍ അനായാസം സാധിക്കും. ജയില്‍ ശിക്ഷ നല്‍കിയാല്‍ പണസ്വാധീനം കൊണ്ട് അതില്‍ നിന്ന് രക്ഷപ്പെടും. നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയാല്‍ മാനേജ്മെന്റിനോടുള്ള അടുപ്പം കൊണ്ട് ആ ശിക്ഷ ഒഴിവാക്കുന്നത് പോലെ.

സ്‌കൂളില്‍ സാധാരണ ശിക്ഷ എന്ന രീതിയില്‍ എഴുതാന്‍ കൊടുക്കാറുണ്ട്. നാം അതിനെ 'ഇമ്പോസിഷന്‍' എന്ന ഓമനപ്പേരിട്ടു വിളിക്കുന്നു. അടുത്ത ദിവസത്തേക്കോ ഇത്ര ദിവസത്തിനുള്ളിലോ എഴുതിവരണമെന്നാണ് അധ്യാപകര്‍ പറയാറുള്ളത്. പക്ഷെ വിദ്യാര്‍ഥികള്‍ അങ്ങനെ എഴുതിവരുന്നത് തീരെ കുറവാണ്. എന്നാല്‍ ആ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അവിടെ വെച്ച് എഴുതിച്ചാലോ? അവര്‍ നന്നായി എഴുതുകയും ചെയ്യും. അത് പഠിക്കുകയും. ചെയ്യും ഇനി ആ തെറ്റ് അവര്‍ത്തിക്കുകയുമില്ല.

ഇതിനിടെയാണ് ഞാന്‍ 'മില്‍മ'യുടെ പുതിയ പരസ്യം കണ്ടത്. അതില്‍ നിന്നുദിച്ച ഒരു ആശയം എന്ന് പറയാം. ആ പരസ്യത്തില്‍ ഹെല്‍മെറ്റിടാതെ വരുന്നവന്‍ ശിക്ഷയായി നല്‍കുന്നത് 'ഇനി ഞാന്‍ ഒരിക്കലും ഹെല്‍മെറ്റിടാതെ വണ്ടിയോടിക്കില്ല' എന്ന് 500 പ്രാവശ്യം എഴുതാനാണ്. പോലീസ് സ്റ്റേഷനില്‍ വെച്ച് എഴുതിതീര്‍ത്താലെ ശിക്ഷ ലഭിച്ചവനെ വിട്ടയക്കൂ. ഇതേ പോലെ ശരിക്കും ശിക്ഷ നല്‍കുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏതൊരു പണക്കാരനും എഴുത്ത് എന്ന് പറഞ്ഞാല്‍ മടിയായിരിക്കും. ഒരിക്കല്‍ എഴുതിച്ചാല്‍ അടുത്ത പ്രാവശ്യം ഇനി എനിക്ക് എഴുതാന്‍ വയ്യ എന്നോര്‍ത്തെങ്കിലും ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. കാരണം എഴുത്തിന്റെ കാര്യത്തില്‍ മടിയനല്ലാത്ത ഒരാളും ഉണ്ടാകില്ല എന്നാണെന്റെ വിശ്വാസം.

ഇതാകുമ്പോള്‍ ഗവര്‍ണ്മെന്റിന് ചിലവും ഇല്ല. കുറ്റം ചെയ്തവന്‍ സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് പേനയും പേപ്പറും വാങ്ങുക, പോലീസ് സ്റ്റേഷനിലിരുന്ന് അക്കമിട്ട് എഴുതുക, എണ്ണം തികഞ്ഞാല്‍ ഉദ്യോഗസ്ഥരെ കാണിച്ച് മര്യാദയോടെ മടങ്ങുക. ഇങ്ങനെ ശിക്ഷിച്ചാല്‍ എഴുത്തിനെ ഭയന്ന് ആ കുറ്റം ഇനി അവര്‍ ആവര്‍ത്തിക്കില്ല. നേരത്തെ പറഞ്ഞ പോലെ ഖജനാവ് നിറയ്ക്കാന്‍ വേണ്ടി നിയമനടപടികളുണ്ടാക്കുന്ന ഭരണത്തിന് ഈ ശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ല. കാരണം അങ്ങനെയുള്ള ഭരണത്തിന് ഇതുപോലുള്ള ശിക്ഷ കൊണ്ട് ഒരു ഉപകാരവും ഇല്ല. ഈ രീതിയാണെങ്കില്‍ കൈക്കൂലി കുറയുകയും ചെയ്യും. ഇനി അഥവാ അയാള്‍ എഴുതാന്‍ അറിയില്ല എന്നു പറഞ്ഞാല്‍ ഒരു പ്രാവശ്യം ഉദ്യോഗസ്ഥന്‍ വൃത്തിയായി എഴുതിക്കൊടുത്ത് അത് പോലെ നോക്കി വരയ്ക്കാന്‍ (എഴുതാന്‍) പറയണം. എഴുത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം ശിക്ഷ നടപ്പിലാക്കി നോക്കൂ, തെറ്റുകള്‍ കുറയുന്നത് ശരിക്കും കാണാം. പിന്നെ ഒരുകാര്യം, ഇത് പോലുള്ള ശിക്ഷ ഹെല്‍മെറ്റിടാതെയോ സീറ്റ് ബെല്‍ട്ടിടാതെയോ വണ്ടിയോടിക്കുക, അല്ലെങ്കില്‍ പൊതുസ്ഥലത്ത് പുകവലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മാത്രമാണ്. ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ് ഇതുപോലുള്ള കാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കുമെന്ന് എനിക്കറിയില്ല. എങ്കിലും പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Article, Goverment, Ahnas Abdul Rahman.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?