ബംഗളൂരുവില്‍ മഅ്ദനി ഇഞ്ചിഞ്ചായി മരിക്കുന്നു; അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരള സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും, പൂന്തുറ സിറാജ്

കാസര്‍കോട്: (www.kvartha.com 07.02.2018) പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ബംഗളൂരുവില്‍ ഇഞ്ചിഞ്ചായി മരിക്കുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരള സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും എന്ന് പിഡിപി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ്. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുബ്ബയുടെ ബട്ടണിടാന്‍ പോലും കഴിയാത്ത ഗുരുതരാവസ്ഥയിലാണ് മഅ്ദനി ബംഗളൂരുവില്‍ കഴിയുന്നതെന്നും സിറാജ് വ്യക്തമാക്കി. മദനിയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാമറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടാത്തത് സംഘ്പരിവാറിനെ പേടിച്ചാണെന്നും പൂന്തുറ സിറാജ് കുറ്റപ്പെടുത്തി.

Poonthura Siraj criticized Pinarayi govt, kasaragod, News, Politics, Criticism, Pinarayi vijayan, Press meet, Abdul-Nasar-Madani, Chief Minister, Hospital, Treatment, Kerala

പ്രമേഹവും ഹൃദ്രോഗവും കിഡ്‌നി രോഗവും മൂലം മഅ്ദനി അതീവ ഗുരുതരാവസ്ഥയിലാണെന്നും ഭാര്യ സൂഫിയ മഅ്ദനിക്ക് നാട്ടില്‍ പോയിവരാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പൂന്തുറ സിറാജ് പറഞ്ഞു. തന്റെ യൗവ്വനം മുഴുവന്‍ ജയിലില്‍ ഹോമിക്കപ്പെട്ട മഅ്ദനിക്ക് നീതി കിട്ടുന്നതിനു വേണ്ടി ശക്തമായ പ്രക്ഷോഭവുമായി പിഡിപി മുന്നോട്ട് പോകുമെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി.

പ്രമേഹം കാരണം കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മഅ്ദനിക്ക് ശസ്ത്രക്രിയ നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഒന്നര ലക്ഷം രൂപയുടെ ഇഞ്ചക്ഷന്‍ നല്‍കിയാണ് കാഴ്ച ശക്തി നിലനിര്‍ത്തുന്നത്. പ്രമേഹം 800 mg/dL വരെ കൂടിയ അവസ്ഥയുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അത് 70 ലെത്തിയ അവസ്ഥയും മഅ്ദനിക്ക് നേരിടേണ്ടി വന്നു. സൂഫിയ മദനി പഞ്ചസാര കലക്കിക്കൊടുത്ത് ഷുഗര്‍ നില പൂര്‍വസ്ഥിതിയില്‍ എത്തിക്കുകയായിരുന്നുവെന്നും സിറാജ് അറിയിച്ചു.

നാട്ടില്‍ മാതാപിതാക്കള്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ വൃദ്ധരായ മാതാപിതാക്കളെ കാണാന്‍പോലും മഅ്ദനിക്ക് സാധിക്കുന്നില്ല. മാതാപിതാക്കള്‍ക്ക് മകനെ ബംഗളൂരുവില്‍ പോയി കാണാനുള്ള ശാരീരിക പ്രയാസവും നിലനില്‍ക്കുന്നുണ്ട്. ജാമ്യം ലഭിച്ചിട്ടും മൂന്നു വര്‍ഷമായി ജാമ്യവ്യവസ്ഥയിലെ നിബന്ധനകള്‍ കാരണം ബംഗളൂരു സിറ്റിയില്‍ തന്നെ തങ്ങേണ്ട അവസ്ഥയാണ് മഅ്ദനിയുടേത്. മറ്റ് കേസുകളില്‍ ആറു മാസത്തിനുള്ളില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് വരുത്താറുണ്ട്. എന്നാല്‍ കേരളാ ഗവണ്‍മെന്റിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് മഅ്ദനിയുടെ മോചനം വൈകുന്നതെന്നും സിറാജ് വ്യക്തമാക്കി.

മനുഷ്യത്വമായ ഇടപെടലെങ്കിലും നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടും മൗനവും വേദനാജനകമാണ്. മഅ്ദനിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരേ ഒരാള്‍ പിണറായിയാണെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്ന് പിണറായിക്ക് ഉത്തമ ബോധ്യമുണ്ടെന്നും പൂന്തുറ സിറാജ് പറഞ്ഞു. എന്നിട്ടും ഇക്കാര്യത്തില്‍ മൗനം തുടരുന്നത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പേടിച്ചാണെന്നും പൂന്തുറ സിറാജ് കുറ്റപ്പെടുത്തി. മഅ്ദനിയുടെ വിലപ്പെട്ട ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരുമായിരിക്കുമെന്നും പൂന്തുറ സിറാജ് മുന്നറിയിപ്പ് നല്‍കി.

പിണറായി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ വിശദമായ നിവേദനം നല്‍കിയിരുന്നു. നേരിട്ടും പലതവണ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. എന്നിട്ടും പിണറായി അനുഭാവം കാട്ടാത്തത് ഇടപെടല്‍ നടത്തിയാല്‍ സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തില്‍ ഉറഞ്ഞുതുള്ളുമെന്ന് ഭയന്നാണെന്നും സിറാജ് കുറ്റപ്പെടുത്തി.

മഅ്ദനിയുടെ കാര്യത്തില്‍ ഏറ്റവുമൊടുവിലുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സിറാജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാജ്യത്തിന്റെ ഇപ്പോഴത്തെ അപകടകരമായ സാഹചര്യം മറികടക്കാന്‍ കോണ്‍ഗ്രസ് കൂടിചേര്‍ന്ന ഇടത് മതേതര സഖ്യമാണ് രൂപം കൊള്ളേണ്ടതെന്നും സിറാജ് വ്യക്തമാക്കി. കേരളത്തെ ഉത്തരേന്ത്യയാക്കി മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് കമല്‍, എം.ടി വാസുദേവന്‍ നായര്‍, കുരീപ്പുഴ എന്നിവര്‍ക്കു നേരെയുണ്ടായ അതിക്രമമെന്നും നിയമസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, എം എ ബേബി തുടങ്ങിയവര്‍ മഅ്ദനിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടവരാണ്. എം എ ബേബി മഅ്ദനിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മഅ്ദനി വിഷയം സിപിഎം ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മഅ്ദനിയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതെന്നും പൂന്തുറ സിറാജ് കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poonthura Siraj criticized Pinarayi govt, kasaragod, News, Politics, Criticism, Pinarayi vijayan, Press meet, Abdul-Nasar-Madani, Chief Minister, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?