ഓര്‍മകളിലെ എസ് ടി ഡി ബൂത്തും വി സി ഡി ഷോപ്പുകളും

അനുഭവം/ നിയാസ് എരുതുംകടവ്

(www.kasargodvartha.com 05.02.2018) ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാണെന്ന് ഒരു ചൊല്ലുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. കാരണം മൊബൈല്‍ ഫോണിന്റെയും, മൊബൈല്‍ സ്മാര്‍ട് ഫോണിന്റെയും വരവും, മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യതയും വന്നതോടെ കാലത്തിന്റെ കാണാമറയത്തേക്ക് തള്ളപ്പെട്ട രണ്ട് ഓര്‍മ സ്മാരകങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഒന്ന് എസ് ടി ഡി ബൂത്തും മറ്റൊന്ന് വി സി ഡി ഷോപ്പും.

ഞാന്‍ അടക്കമുള്ളവര്‍ കടന്ന് വന്ന കൗമാര പ്രായത്തില്‍ എസ് ടി ഡി ബൂത്ത് എന്നത് നിലനില്‍പിന്റേയും, സഹനത്തിന്റെയും, ഓരോ ദിവസത്തിന്റെ തുടക്കത്തിന്റെയും മനോഹരമായ ഓര്‍മകളാണ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇടയ്ക്കുള്ള മൂക സാക്ഷിയാണ് എന്റെ ഓര്‍മകളിലെ എസ് ടി ഡി ബൂത്ത്. അന്നത്തെ മൊബൈല്‍ കണക്ഷനുകള്‍, ഇന്‍കമിംഗ് കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കിയിരുന്ന കാലം. സ്‌കൂള്‍ വിട്ട വൈകുന്നേരങ്ങളില്‍ കാമുകിയുടെ ലാന്‍ഡ് ഫോണില്‍ നിന്നുള്ള മിസ്ഡ് കോള്‍ കണ്ട പാതി കാണാത്ത പാതി എസ് ടി ഡി ബൂത്തിലേക്ക് ഓടി പോകുന്ന കാമുകന്മാരെ കൊണ്ട് സമ്പന്നമായിരുന്നു അന്നത്തെ എസ് ടി ഡി ബൂത്തും ഉടമയും.

മാര്‍ച്ച് മാസത്തിലെ കൊടുംചൂടിലും, നിന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത ഇടുങ്ങിയ ബൂത്തിനുള്ളില്‍ വിയര്‍ത്തൊലിച്ച് മണിക്കൂറുകളോളം പ്രണയിനിയുമായി സല്ലപിക്കുമ്പോള്‍ തലയ്ക്കു മുകളിലുള്ള ഡിജിറ്റല്‍ കോളിംഗ് ചാര്‍ജില്‍ അക്കങ്ങള്‍ പത്തില്‍ നിന്ന് ഇരുപത്തിലേക്കും ഇരുപതില്‍ നിന്ന് നാല്‍പതിലേക്കും മിന്നി മറയുമ്പോള്‍ ബൂത്ത് ഉടമസ്ഥന്റെ മനസില്‍ ആ കാലഘട്ടത്തിലെ കാമുകന്മാര്‍ എന്നും പൊന്‍മുട്ടയിടുന്ന താറാവുകളായിരുന്നു.

പിന്നെ എന്നെപോലെ  ദാരിദ്ര്യം പിടിച്ച ചില കാമുകന്മാര്‍ എസ് ടി ഡി ബൂത്ത് ഉടമകളുടെ കണ്ണിലെ കരടാണ്. കോള്‍ ചെയ്ത കാശ് കടം പറയുക, കാമുകിയെ കൊണ്ട് ബൂത്തിലേക്ക് ഇന്‍കമിംഗ് കോള്‍ ചെയ്യിപ്പിച്ച് മണിക്കൂറുകളോളം സല്ലപിക്കുക. അങ്ങനെ പോകുന്നു ദാരിദ്ര്യ രേഖക്ക് താഴെയുള്ള കാമുകന്മാരുടെ രോധന ചെയ്തികള്‍.

പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ടിവിയും വി സി ആറും ഒക്കെ ഉണ്ടായിരുന്നത് പേരുകേട്ട ഗള്‍ഫുകാരുടെ വീടുകളിലായിരുന്നു. അന്നത് സാധാരണക്കാരന് സ്വപ്നം കാണാന്‍ മാത്രമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളായിരുന്നു. അന്നൊക്കെ ഞങ്ങള്‍ മിച്ചം വെച്ചിരുന്ന കാശും അല്ലറ ചില്ലറ പിരിവുകള്‍ നടത്തി കിട്ടുന്ന കാശും സ്വരൂപിച്ച് ടൗണില്‍ നിന്ന് ടിവിയും വിസിആറും ദിവസ വാടകയ്ക്ക് കൊണ്ട് വരുമായിരുന്നു. ഉറക്കമിളച്ചു നേരം പുലരും വരെ നാലും അഞ്ചും സിനിമ കാസറ്റുകള്‍ കണ്ട് തീര്‍ക്കുമായിരുന്നു.

റീലുകള്‍ക്ക് പൂപ്പല്‍ പിടിക്കാന്‍ തുടങ്ങിയതോടെ വിസിആര്‍ കാസറ്റുകള്‍ക്ക് കാലക്രമേണ പ്രൗഢി നഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് അങ്ങോട്ട് വീഡിയോ സിഡികളുടെ അമ്പരിപ്പിക്കുന്ന കടന്ന് വരവായിരുന്നു. എവിടെ നോക്കിയാലും സിഡി ഷോപ്പുകള്‍. ആരെയും ആകര്‍ഷിക്കുന്ന പുത്തന്‍ സിനിമകളുടെ കളര്‍ ഫുള്‍ പോസ്റ്ററോട് കൂടിയുള്ള വിസിഡി കവറുകള്‍. പതിയെ പതിയെ വ്യാജനും ഒറിജിനലും കളം വാണു.
തുടക്കത്തിലൊക്കെ സിഡി വാടകക്ക് വാങ്ങിക്കുമ്പോള്‍ സിഡിയുടെ പകുതി കാശ് ഡെപ്പോസിറ്റ് വെക്കുക എന്നത് വളരെ മനോഹരമായ ആചാരങ്ങളായിരുന്നു. ഒട്ടും വൈകാതെ തന്നെ വി സി ഡിയുടെ പ്രൗഢിയും നഷ്ടപ്പെട്ടു.

കഴിഞ്ഞ പ്രാവശ്യം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ എന്റെ യാത്ര എസ് ടി ഡി ബൂത്തും വി സി ഡി ഷോപ്പും തേടിയുള്ളതായിരുന്നു. നിരാശയായിരുന്നു ഫലം. റെയില്‍വേ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ എസ് ടി ഡി ബൂത്തിന്റെ ശേഷിപ്പുകളാണെന്നറിഞ്ഞു. ആ വഴിക്ക് ഒരു യാത്ര നടത്തി. അവസാനം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിന് സമീപം ശോഷിച്ച പഴകിയ ഒരു എസ് ടി ഡി ബൂത്ത് കണ്ടു. കണ്‍ കുളിര്‍ക്കെകണ്ടു. ബൂത്തിനോട് ചേര്‍ന്ന് മരക്കസേരയില്‍ ഇരിക്കുന്ന വികലാംഗനും വയോവൃദ്ധനുമായ യജമാനനെയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Article, Top-Headlines, Niyas Eruthumkadavu, STD Booth and VCD Shops in Memory
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?