അച്ചടക്കത്തിന് പേരുകേട്ട കേരള പോലീസ് സേനയില്‍ ഒരു ഡിവൈ എസ് പിക്ക് അഞ്ച് ഭാര്യമാര്‍; സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, അതിക്രമിച്ച് കടക്കല്‍, അക്രമം, കൊലപാതക ശ്രമം തുടങ്ങിയവ കാട്ടി മുഖ്യമന്ത്രിക്ക് ഭാര്യമാരില്‍ ഒരാളുടെ പരാതി

തിരുവനന്തപുരം: (www.kvartha.com 22.02.2018) അച്ചടക്കത്തിന് പേരുകേട്ട കേരള പോലീസ് സേനയില്‍ ഒരു ഡിവൈ എസ് പിക്ക് അഞ്ച് ഭാര്യമാര്‍. ഭാര്യമാരോടുള്ള സമീപനം മോശമായതോടെ സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, അതിക്രമിച്ച് കടക്കല്‍, അക്രമം, കൊലപാതക ശ്രമം തുടങ്ങിയവ കാട്ടി മുഖ്യമന്ത്രിക്ക് ഭാര്യമാരില്‍ ഒരാള്‍ പരാതി നല്‍കി.

തെക്കന്‍ കേരളത്തിലെ ഒരു മലയോര ജില്ലയില്‍ ക്രമസമാധാന ചുമതലയിലല്ലാതെ സ്‌പെഷ്യല്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡിവൈ.എസ്.പിയാണ് ആരോപണവിധേയന്‍. ആദ്യം വിവാഹം ചെയ്ത ഭാര്യ ഔദ്യോഗികമായി ഒപ്പമുള്ളപ്പോള്‍തന്നെയാണ് ഇയാള്‍ മറ്റ് നാലുപേരെയും കൂടെകൂട്ടിയത്. എന്നാല്‍ എല്ലാ ഭാര്യമാരും ഇയാള്‍ക്കൊപ്പം ഒരു കൂരയിലല്ലാ താമസിക്കുന്നത്. പല ഭാഗങ്ങളിലായാണ് ഓരോരുത്തരേയും പാര്‍പ്പിച്ചിരിക്കുന്നത്.

Woman complaint against DYSP husband, Thiruvananthapuram, News, Torture, Marriage, Complaint, Chief Minister, Case, Kerala

മലയോര ജില്ലയ്ക്കടുത്തുള്ള രണ്ട് ജില്ലകളിലാണ് ഭാര്യമാരുടെ സ്വദേശം. നേരത്തെ അര ഡസനോളം ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും ഡിവൈ.എസ്.പിയുടെ തട്ടിപ്പിനിരയായി ഏതാനും വര്‍ഷം മുമ്പ് ഒരാള്‍ ജീവനൊടുക്കിയതോടെയാണ് എണ്ണം അഞ്ചായി ചുരുങ്ങിയത്. ഔദ്യോഗിക ജീവിതത്തിനിടെ പരിചയപ്പെട്ട് കൂടെ കൂട്ടിയവരാണ് ഇതില്‍ പലരും. എന്നാല്‍ ഇവരെല്ലാം സന്തോഷത്തോടെയല്ല ഇയാള്‍ക്കൊപ്പം പൊറുക്കുന്നത്. മറിച്ച് ഇയാളുടെ ക്രൂരതയില്‍ ചില ഭാര്യമാര്‍ക്കെങ്കിലും പരാതിയുണ്ട്.

ഇനി മൂന്നുവര്‍ഷം കൂടി മാത്രമേ ഇയാള്‍ക്ക് സര്‍വീസുള്ളൂ. അതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം ഭാര്യയാക്കിയ തെക്കന്‍ കേരളത്തിലെ പ്രമുഖ ജില്ലയിലെ താമസക്കാരിയായ യുവതി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍, ഡിവൈ.എസ്.പിയുടെ സ്വാധീനം കാരണം പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് നല്‍കിയ പരാതിയും മുങ്ങിയതോടെയാണ് അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുന്നത്.

പ്രമുഖ ജില്ലയിലെ ഒരു സ്‌റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്.ഐയായിരിക്കെ അവിടെ ഒരു പരാതി നല്‍കാനെത്തിയപ്പോള്‍ പരിചയപ്പെട്ടതാണ് പ്രസ്തുത യുവതിയെ. തുടര്‍ന്ന് അന്വേഷണത്തിന്റെ പേരില്‍ യുവതിയുടെ വീട്ടില്‍ ചെന്ന ഇയാള്‍ ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് മനസിലാക്കിയതോടെയാണ് രണ്ട് കുട്ടികളുടെ മാതാവായ ഇവരെ വശത്താക്കുന്നത്.

എന്നാല്‍ പോലീസ് ഓഫീസറുമായുള്ള അടുപ്പം ഇഷ്ടപ്പെടാതിരുന്ന ഭര്‍ത്താവിനെ പോലീസ് ശൈലിയില്‍ തന്നെ വിരട്ടിയതോടെ അയാള്‍ ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞു. അതോടെ ഈ വീട്ടമ്മയുടേയും കുട്ടികളുടെയും സംരക്ഷണമേറ്റെടുത്ത പോലീസ് ഏമാന്‍ 17 വര്‍ഷം യുവതിക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു. താന്‍ വിവാഹതനാണെന്ന വിവരം മറച്ചുവച്ചുകൊണ്ടായിരുന്നു യുവതിക്കൊപ്പമുള്ള പൊറുതി.

ഇതിനിടെ ഈ ജില്ലയിലെ ഒരു പ്രധാന മുന്‍സിപ്പല്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയായിരിക്കെ ഇവിടുത്തെ ക്വാര്‍ട്ടേഴ്‌സില്‍ പട്ടാളക്കാരന്റെ ഭാര്യയുമായി സംഗമിച്ചത് അഡീഷണല്‍ എസ്.ഐ കണ്ടെത്തുകയും സസ്‌പെന്‍ഷനിലാകുകയും ചെയ്തതോടെയാണ് യുവതി പോലീസ് ഏമാനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്. അന്വേഷണത്തില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം തിരിച്ചറിഞ്ഞെങ്കിലും ഭര്‍ത്താവ് ഉപേക്ഷിക്കുകയും കുട്ടികളെ പോറ്റാന്‍ മറ്റു നിവൃത്തിയില്ലാതാകുകയും ചെയ്തതോടെ ഇയാള്‍ക്കൊപ്പം കഴിയുകയല്ലാതെ മറ്റു മറ്റു വഴിയില്ലാതായി.

ഇതിനിടെ നാലാം ഭാര്യയായി കൂടെ കൂട്ടിയ സ്ത്രീയെ അഭിഭാഷകയാക്കി, എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ വലയുകയാണ് വീട്ടമ്മയും കുടുംബവും.

ഭാര്യമാരായി കൂടെ കഴിയാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം വസ്തുവകകളും ആഡംബരവാഹനവും സമ്മാനിക്കുന്ന ഇയാള്‍ തന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കും ഔദ്യോഗിക കാര്യസാധ്യത്തിനും വേണ്ടി തങ്ങളെ ഉപയോഗിക്കുന്നതായും വീട്ടമ്മയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവിഹിതമായി സമ്പാദിക്കുന്ന പണം ഇവരുടെ അക്കൗണ്ടുകളിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.

സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്നതടക്കമുള്ള ഭീഷണി കാരണമാണ് സ്ത്രീകളില്‍ പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ കൂട്ടാക്കാത്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ ഡിവൈ.എസ്.പി ഏമാന്റെ ദുര്‍നടത്തത്തിനെതിരെ വീട്ടമ്മ ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ഇവരെ പിന്‍മാറ്റാനുള്ള ശ്രമങ്ങളും നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് വസ്തുവാങ്ങി വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാന്‍ തന്റെ വീട്ടിലേക്ക് വരാന്‍ വീട്ടമ്മയോട് ഇയാള്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് അവിടെയെത്തിയ വീട്ടമ്മയെ ഡിവൈ.എസ്.പി ഏമാനും ബന്ധുക്കളായ ചിലരും ചേര്‍ന്ന് മുറിയ്ക്കുള്ളില്‍ ബന്ദിയാക്കിയശേഷം ക്രൂരമായി മര്‍ദിച്ചു. ഇതിനെതിരെ തൊട്ടടുത്ത സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂന്നുവര്‍ഷം കാത്തിരുന്നിട്ടും സംഭവത്തില്‍ കേസെടുക്കാതിരുന്ന പോലീസ് ഒടുവില്‍ ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്നാണ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, കേസില്‍ ഇതുവരെ അന്വേഷണമോ കുറ്റപത്രമോ സമര്‍പ്പിച്ചിട്ടില്ല. ഡിവൈ.എസ്.പി ഏമാന്റെ വക ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വീട്ടമ്മയുടെ ആരോപണം. അതിനിടെ ഡി വൈ എസ് പി ഏമാന്റെ കുടുംബവീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടപടികള്‍ നേരിടുകയാണ് ഇപ്പോള്‍ ഈ വീട്ടമ്മ. ഒരുവര്‍ഷം മുമ്പ് വീട്ടമ്മ നടത്തുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചെത്തിയ ഗുണ്ടകള്‍ സ്ഥാപനം അടിച്ചുതകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇതുവരെ അന്വേഷണമുണ്ടായിട്ടില്ല. തുടര്‍ന്നാണ് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman complaint against DYSP husband, Thiruvananthapuram, News, Torture, Marriage, Complaint, Chief Minister, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?