കാറഡുക്ക ഏരിയാകമ്മിറ്റിയംഗത്തിന് വീണ്ടും ഭീഷണി; സി പി എമ്മില്‍ പോര് മുറുകുന്നു

കാസര്‍കോട്: (www.kasargodvartha.com 21.02.2018) സി പി എം സംസ്ഥാനസമ്മേളനത്തിന്റെ ദീപശിഖാജാഥക്കെത്തിയ കാറഡുക്ക ഏരിയാകമ്മിറ്റിയംഗത്തെ ഭീഷണിപ്പെടുത്തി. ബേഡകം ഏരിയാകമ്മിറ്റിയംഗം എം അനന്തന്റെ നേതൃത്വത്തിലാണ് ഡിവൈഎഫ്‌ഐ കാറഡുക്ക ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെ.ജയനെ ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സി പി എം ജില്ലാനേതൃത്വത്തിന് പരാതി നല്‍കി.

Kasaragod, Kerala, News, Threatening, CPM, Complaint, Threatening against area committee member.


സിപിഎം ജില്ലാ സമ്മേളനത്തില്‍ ബേഡകം വിഭാഗീയത ചര്‍ച്ചയാക്കിയതിന്റെ പേരിലുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ഭീഷണി. ആദ്യത്തെ പരാതി ഗൗരവത്തിലെടുത്ത് ജില്ലാ നേതൃത്വം അന്വേഷണം നടത്തുമ്പോഴാണ് വീണ്ടും ഇത്തരമൊരു സംഭവമുണ്ടായത്. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ കാറഡുക്ക ഏരിയയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ജയന്‍ ബേഡകം വിഭാഗീയതയുടെ പേരില്‍ ഏരിയാകമ്മിറ്റിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മറ്റ് ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ ബേഡകം വിഷയത്തില്‍ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ ജയന്റെ വിമര്‍ശനം ഏരിയാ നേതൃത്വത്തിനെതിരെയായിരുന്നു. ബേഡകം ഏരിയയിലെ ഒരു വിഭാഗം നേതാക്കളുടെ തെറ്റായ സമീപനമാണ് പി.ഗോപാലന്റെ നേതൃത്വത്തില്‍ ഇരുനൂറോളം പേര്‍ സിപിഐയില്‍ ചേരാന്‍ ഇടയാക്കിയതെന്നായിരുന്നു തൊട്ടടുത്ത ഏരിയയില്‍ നിന്നുള്ള ജയന്റെ വിമര്‍ശനം.

ഇതിനെതിരെ ബേഡകത്തെ പ്രതിനിധികള്‍ അപ്പോള്‍ തന്നെ പ്രസീഡിയത്തിനു പരാതി നല്‍കിയെങ്കിലും കാറഡുക്ക ഏരിയയുടെ അഭിപ്രായമാണ് ജയന്‍ പറഞ്ഞതെന്ന് കണ്ടതിനെത്തുടര്‍ന്നു പരാതി തള്ളി. സമ്മേളനം ഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ ഏരിയ സെക്രട്ടറി സി.ബാലന്റെ നേതൃത്വത്തില്‍ മൂന്നു മുതിര്‍ന്ന നേതാക്കള്‍ ജയനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെതിരെ ജയന്‍ ജില്ലാ കമ്മിറ്റിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ ജയനെ അധിക്ഷേപിച്ചു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. വിവാദമായതോടെ അതു പിന്‍ വലിച്ചിരുന്നു. ചര്‍ച്ച നടത്തിയ ദിവസം രാത്രി ബേഡകത്തെ രണ്ടു നേതാക്കള്‍ ജയനെ ഫോണില്‍ വിളിച്ചു ഭീഷണി തുടരുകയും ചെയ്തു. ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ ജീവനക്കാരന്‍ കൂടിയായ ജയന്‍ ജോലിയുടെ ഭാഗമായി ബേഡകത്തെത്തിയപ്പോള്‍ ചിലര്‍ പരസ്യമായി ചോദ്യം ചെയ്യുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

ജയന്റെ പരാതിയില്‍ ജില്ലാ കമ്മിറ്റി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നു ബേഡകത്തെ ഏരിയ സമ്മേളന റിവ്യു മാറ്റിവെച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് ഏരിയകളിലെല്ലാം റിവ്യു പൂര്‍ത്തിയാക്കിയെങ്കിലും ബേഡകത്തേത് സംസ്ഥാനസമ്മേളനത്തിനു ശേഷം നടത്താനാണ് തീരുമാനം. ഇതിനിടയില്‍ സംസ്ഥാനസമ്മേളനത്തിന്റെ ദീപശിഖ ജാഥയ്ക്കിടെ ബന്തടുക്കയില്‍ വച്ചാണ് ജയനെതിരെ വീണ്ടും ഭീഷണിയും അധിക്ഷേപവുമുണ്ടായത്.

കാറഡുക്ക ഏരിയയിലെ ജാഥയ്‌ക്കൊപ്പമെത്തിയപ്പോഴാണ് ജയനെ ഒട്ടേറെ പാര്‍ട്ടിപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ഭീഷണി മുഴക്കിയത്. സംഭവം മുതിര്‍ന്ന നേതാക്കളെ അറിയിച്ചശേഷം ജാഥ പാതിവഴിയിലെത്തുമ്പോള്‍ തന്നെ പ്രതിഷേധിച്ചു ജയന്‍ മടങ്ങുകയും ചെയ്തു. സമ്മേളനത്തിലെ ചര്‍ച്ചയുടെ പേരില്‍ പൊതുവേദികളില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബേഡകത്തെ നേതാക്കളുടെ നടപടി പാര്‍ട്ടിയില്‍ വിവാദം ചൂടുപിടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Threatening, CPM, Complaint, Threatening against area committee member.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?