ഇരട്ട പ്രണയം

കൂക്കാനം റഹ് മാന്‍

(www.kvartha.com 07.02.2018) ഇരട്ട പ്രണയത്തിലേര്‍പ്പെട്ട അനസൂയയുടെ (യഥാര്‍ത്ഥ പേരല്ല) രണ്ടാം കാമുകന്റെ ജീവിതവും പ്രണയവും ആത്മാര്‍ത്ഥതയുളളതാണെന്ന് തോന്നുന്നു. ഹോസ്പിറ്റലില്‍ വെച്ചാണ് പല പ്രണയങ്ങളും മൊട്ടിടുന്നത്. ബൈസ്റ്റാന്‍ഡറായി എത്തുന്ന വ്യക്തി അഡ്മിറ്റായ മറ്റു രോഗികള്‍ക്കുകൂടി സഹായിയായി മാറും. പരസ്പരം അനുഭവങ്ങള്‍ പങ്കിടാന്‍ സമയവും സന്ദര്‍ഭവും ആശുപത്രിയില്‍ അവര്‍ക്ക് കിട്ടും. ആദ്യ കാമുകന്‍ അനസൂയയെ ഭാര്യയായി(വിവാഹം നടത്താതെ)സ്വീകരിച്ചു. അവള്‍ ഗര്‍ഭിണിയായി. മദ്യപാന ദൂഷ്യങ്ങളൊന്നുമില്ല എന്ന ഒറ്റക്കാരണത്തിലാണ് അനസൂയ അയാളുമായി അടുക്കാനും ഭാര്യയായി ജീവിക്കാനും ഒരുങ്ങിയത്. മൂന്നുമാസത്തെ ജീവിതത്തിനിടയില്‍ അയാളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു അവള്‍ക്ക്. അടിവയറ്റിനേറ്റ അയാളുടെ ചവിട്ടാണ് ആദ്യ ഗര്‍ഭം അബോര്‍ഷനാവാന്‍ കാരണം. അബോര്‍ഷനായപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡിസ്ചാര്‍ജാവുന്ന ദിവസം അവള്‍ കൈയ്യില്‍ കരുതിയ ഉറക്കഗുളികകളെല്ലാം ഒറ്റയടിക്ക് അകത്താക്കി. ഇദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജീവിതം അവസാനിപ്പിക്കുന്നതാണെന്ന തീരുമാനത്തിലായിരുന്നു അങ്ങനെ ചെയ്തത്. ആശുപത്രിയില്‍ വെച്ച് തന്നെ ഈ പണി ചെയ്തതിനാല്‍ ഡോക്ടര്‍മാരുടെ പരിചരണം മൂലം മരണത്തില്‍നിന്ന് രക്ഷപ്പെട്ടു.

Article, Kookanam-Rahman, Love, Assault, Hospital, Threat, Second love.

ഈ കഥയൊക്കെ കേട്ട രൂപേഷി(യഥാര്‍ത്ഥ പേരല്ല)ന് അവളോട് ദയ തോന്നി. അടുപ്പം തോന്നി. പ്രണയത്തിലായി. ആദ്യ പ്രണയവും, ഭാര്യയായി ജീവിച്ചതും, ഗര്‍ഭിണിയായതും എല്ലാം അറിഞ്ഞിട്ടുകൂടി രൂപേഷില്‍ അവളെ തന്റെ ജീവിതസഖിയാക്കണമെന്ന മോഹം അതിതീവ്രമായി ഉടലെടുത്തു. രൂപേഷുമായുളള പ്രണയവും, അയാളുടെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യവും അനസൂയ ഭര്‍ത്താവിനോട് വിളിച്ചു പറഞ്ഞു. ഇത് കേട്ടമാത്രയില്‍ത്തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് കുതിച്ചെത്തി. അനസൂയയെ ഡിസ്ചാര്‍ജ് ചെയ്യിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതൊക്കെ നേരിട്ട് കാണാനിടയായ രൂപേഷിന് നിഷ്‌ക്രിയനായി നില്‍ക്കാനെ കഴിഞ്ഞുളളു. കൈവിട്ടുപോയ പ്രണയത്തെയോര്‍ത്ത് അദ്ദേഹം നാളുകളും വര്‍ഷങ്ങളും കഴിച്ചുകൂട്ടി. അതിനിടയില്‍ അനസൂയ വീണ്ടും ഗര്‍ഭിണിയായെന്നും ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നുമുളള വിവരം രൂപേഷിനെ അവള്‍ അറിയിച്ചു. വീണ്ടും അനസൂയ തിരിച്ചുവരുമെന്നായിരുന്നു രൂപേഷിന്റെ ഉളളില്‍. ഇതോടെ ഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് രൂപേഷ് ചെന്നെത്തി. അതൊന്നും അനസൂയ അറിയില്ലായിരുന്നു.

അനസൂയ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആശുപത്രികളിലും, മെഡിക്കല്‍ ഷോപ്പുകളിലും ജോലി ചെയ്തിട്ടുണ്ട്. ഈ മേഖലകളിലൊക്കെ മാറിമാറി ജോലി ചെയ്ത് ജീവിതമാര്‍ഗം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പഴയപടി തന്നെ. ജോലിക്ക് പോകും, കിട്ടുന്നത് മുഴുക്കെ കുടിച്ച് തിരിച്ചുവരും. തിരിച്ചുവന്നാല്‍ ക്രൂരമര്‍ദനം തുടങ്ങുകയായി. ഇപ്പോള്‍ കുട്ടിക്ക് മൂന്നര വയസ്സായി. ഒരു ദിവസം ഫേസ്ബുക്ക് സേര്‍ച്ച് ചെയ്യുമ്പോള്‍ രൂപേഷിന്റെ ഫേസ്ബുക്ക് ശ്രദ്ധയില്‍പ്പെട്ടു. നാലരവര്‍ഷത്തിന് ശേഷം കൈവിട്ടുപോയ ഒരു നിധി തിരിച്ചുകിട്ടിയ ആവേശത്തിലായിരുന്നു അനസൂയ. തുടര്‍ന്ന് ഇരുവരും പഴയ ഓര്‍മ്മകള്‍ പുതുക്കി. ഇന്നത്തെ അവസ്ഥ വരെ പങ്കിട്ടു. രൂപേഷിന് മാനസികാസ്വാസ്ഥ്യം അല്‍പ്പം ഭേദമായപ്പോള്‍ ഗള്‍ഫിലേക്ക് വെച്ചുപിടിച്ചിരുന്നു. അവിടെ ഒരു കമ്പനിയില്‍ മാന്യമായ ജോലി ലഭിച്ചു. മുപ്പത്തിയേഴിലെത്തിയിട്ടും വേറൊരു വിവാഹത്തെക്കുറിച്ച് അയാള്‍ ചിന്തിച്ചതേയില്ല. അനസൂയയെക്കുറിച്ചുളള ചിന്തയും, അവളെ ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന വ്യഥയും നിമിത്തം രൂപേഷ് ആത്മഹത്യ ചെയ്യാന്‍ തയ്യാറായി. ഫാനില്‍ കെട്ടിത്തൂങ്ങി ജീവന്‍മരണ പോരാട്ടം നടത്തുന്ന രൂപേഷിനെ മുറിയില്‍ ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളാണ് രക്ഷപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയപ്പോഴാണ് വീണ്ടും തന്റെ പ്രണയിനിയെക്കുറിച്ച് നേരിട്ട് വിവരങ്ങള്‍ അറിയുന്നത്. ജീവിതത്തിന് പുതിയൊരു വെളിച്ചം കിട്ടിയ പോലെ തോന്നി രൂപേഷിന്. അയാള്‍ ആഗ്രഹിച്ചതുപോലുളള പ്രതികരണമാണ് അനസൂയയില്‍ നിന്ന് കിട്ടിയത്. രൂപേഷിന്റെ കൂടെ ഇറങ്ങിവരാന്‍ മോഹമാണെന്നും ഏതു നിമിഷവും അതിന് തയ്യാറാണെന്നും അനസൂയ വാക്കുകൊടുത്തു. രൂപേഷ് രണ്ടുമാസത്തെ അവധിയെടുത്ത് നാട്ടിലേക്ക് പറന്നു. നിശ്ചയിച്ച സ്ഥലത്തും, സമയത്തും ഇരുവരും സന്ധിച്ചു. കുട്ടിയെ വീട്ടില്‍ നിര്‍ത്തിയാണ് അനസൂയ ഇറങ്ങിവന്നത്. തെക്കന്‍ കേരളത്തില്‍ കുടുംബമുളള അനസൂയയുടെ അമ്മമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന വിവരം കിട്ടിയതിനാല്‍ അന്നേ ദിവസം രണ്ടുപേരും ആശുപത്രിയിലെത്തി. ആദ്യ പ്രണയം നാമ്പിട്ടത് വടക്കുള്ളൊരു ആശുപത്രിയില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയസാഫല്യത്തിന് ഇടവരുന്നത് തെക്കുള്ളൊരു ആശുപത്രിയില്‍. രൂപേഷ് സ്വന്തം വീട്ടുകാരുമായുളള ബന്ധം ഉപേക്ഷിച്ച മട്ടാണ്. രണ്ടാള്‍ക്കും ആരോടും പറയാനും ആലോചിക്കാനുമില്ല. അവരിപ്പോള്‍ രണ്ടുമാസമായി ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞുവരികയാണ്. ഒരു കുഞ്ഞിന്റെ അമ്മയായിട്ടും മറ്റൊരുത്തന്റെ കൂടെ വര്‍ഷങ്ങളായി കഴിഞ്ഞവളായിട്ടും മങ്ങലേല്‍ക്കാത്ത പ്രണയവുമായി രൂപേഷ് അനസൂയയെ ജീവിതപങ്കാളിയാക്കി. സന്തോഷത്തോടെ അവര്‍ ജീവിതം നയിക്കുമെന്നാണ് വിശ്വാസം. അവളുടെ കുട്ടിയെ കൂടെക്കൂട്ടി ഒന്നിച്ച് ജീവിക്കാനാണ് രൂപേഷും തീരുമാനിച്ചിരിക്കുന്നത്.

ആദ്യ കാമുകനായ ഒപ്പം നാലരവര്‍ഷം കഴിഞ്ഞുകൂടിയ വ്യക്തിയുടെയും കഥ അനസൂയ പറയുന്നത് കേള്‍ക്കാം. 'എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുമ്പോഴാണ് ജിത്തു(യഥാര്‍ത്ഥ പേരല്ല)വിനെ പരിചയപ്പെടുന്നത്. ഒന്നോ രണ്ടോ മാസത്തെ പരിചയപ്പെടലേ ഉണ്ടായുളളു. ഒപ്പം വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയും എന്ന സ്‌നേഹത്തോടെയുളള ഭീഷണിയുമായപ്പോള്‍ ഏതായാലും ഒരു ജീവിതം വേണ്ടേ എന്ന കണക്കുകൂട്ടല്‍ മനസ്സിലുണ്ടായി. അന്നെനിക്ക് പതിനേഴര വയസ്സേയുളളു. ജിത്തുവിന്റെ അമ്മ വന്നു. എന്നെയും കൂട്ടി ജിത്തുവിന്റെ നാട്ടിലേക്ക് വരികയാണ് ചെയ്തത്. എന്റെ വീട്ടിലൊന്നും പറയാത്തൊരു ഒളിച്ചോട്ടം തന്നെയായിരുന്നു അത്. ജിത്തു പറഞ്ഞത് രണ്ടര ഏക്കര്‍ സ്ഥലമുണ്ട്, പത്താം ക്ലാസ്സ് ജയിച്ചിട്ടുണ്ട്, നല്ല വീടുണ്ട്, നമുക്ക് സുഖമായി ജീവിക്കാം എന്നൊക്കെയായിരുന്നു. ഇവിടെ എത്തുമ്പോഴാണറിഞ്ഞത് പത്തുസെന്റ് സ്ഥലത്ത് ചെറിയൊരു കുടിലില്‍ അമ്മയോടൊപ്പം ജീവിച്ചു വരുന്നയാളാണ് ജിത്തുവെന്ന മനുഷ്യനെന്ന്. എട്ടാം ക്ലാസ്സ് ജയിക്കാത്തവനാണ് പത്തു ജയിച്ചെന്നു പറഞ്ഞത്. മദ്യപാനമോ, പുകവലിയോ ഒത്തുമില്ലാത്തവനാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഇവിടെ എത്തിയപ്പോഴാണറിയുന്നത് അതിന്റെ ഉസ്താദാണ് ഈ മനുഷ്യനെന്ന്. ഇദ്ദേഹത്തിന്റെ കൂടെ ജീവിച്ച് വന്നത് ഔദ്യോഗികമായി വിവാഹം ചെയ്തിട്ടൊന്നുമല്ല. പരസ്പര ധാരണയില്‍ ജീവിച്ചുവന്നു എന്ന് മാത്രം'.

അനസൂയയ്ക്ക് പറ്റിയ അമളി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകരുത്. രണ്ടു പ്രണയം. ആദ്യ പ്രണയക്കാരനുമായി ജീവിക്കുകയും രണ്ടാമത്തെ പ്രണയക്കാരനുമായി ജീവിച്ചുവരുകയും ചെയ്യുന്നത് വിവാഹിതരായിട്ടല്ല. മോഹനവാക്കുകളും ഒപ്പം വന്നില്ലെങ്കില്‍ ജീവിതം ഹോമിച്ചു കളയുകയും എന്ന ഭീഷണിയുമാണ് ജിത്തുവിന്റെ കൂടെ വീട്ടുകാരെ അറിയിക്കാതെ ഇറങ്ങിവരാന്‍ അനസൂയയെ പ്രേരിപ്പിച്ചത്. വര്‍ഷങ്ങളായി തനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നു രൂപേഷ് എന്ന ചിന്തയാണ് അദ്ദേഹത്തിന്റെ കൂടെ ഇപ്പോള്‍ ഇറങ്ങിവരാന്‍ അനസൂയയെ തുണച്ചത്. മുങ്ങിത്താവാന്‍ പോയ ജീവിതത്തെ പിടിച്ചുകയറ്റാന്‍ പറന്നുവന്ന രൂപേഷ് അനസൂയയ്ക്ക് പുതിയൊരു ജീവിതം പകര്‍ന്നു നല്‍കുമെന്ന് തോന്നുന്നു. രൂപേഷും അനസൂയയും പരസ്പരം കരംഗ്രഹിച്ചാണ് എന്റെ മുന്നില്‍നിന്നും ഇറങ്ങിപ്പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Love, Assault, Hospital, Threat, Second love.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?