പാര്‍ട്ടിയില്‍ നടക്കുന്നതെന്ത്? പൊളിറ്റ് ബ്യൂറോ അംഗത്തിന് ഒരു നീതി, ബ്രാഞ്ച് മെമ്പര്‍ക്ക് മറ്റൊരു നീതി

എഴുത്തുപുര/പ്രതിഭാരാജന്‍

(www.kvartha.com 29/01/2018) ''ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും പ്രമുഖനായ മാര്‍ക്സിയന്‍ ആസ്വാദകനും, നിരൂപകനുമാണ് വോള്‍ട്ടര്‍ ബഞ്ചമിന്‍. എത്ര ദുര്‍ഘടം പിടിച്ച വിഷയമാണെങ്കിലും ശരി അദ്ദേഹം ചുരുക്കിയും ലളിതമായും പ്രതിപാദിക്കും. കേള്‍ക്കുന്നവര്‍ക്കെല്ലാം നിമിഷം കൊണ്ട് കാര്യം മനസിലാകും. സ്റ്റാലിനും ആ കഴിവുണ്ട്. പറയുക മാത്രമല്ല, അവ നടപ്പിലാക്കാനും സ്റ്റാലിനറിയാം. ഏതു തെറ്റും താല്‍ക്കലികമായെങ്കിലും ശരിയെന്ന് നിര്‍ബന്ധിക്കണം.

തലകുലുക്കാത്തവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. പിന്നീട് കാലം കുറേ ഏറെ കഴിഞ്ഞു വിഷയം അപ്രസക്തമായാല്‍ അന്നത്തേത് തെറ്റായിരുന്നു എന്ന് കുമ്പസരിക്കാന്‍ കഴിയണം. അത്രയെങ്കിലുമായാല്‍പാര്‍ട്ടിയുടെ സെക്രട്ടറിയാകാനുള്ള യോഗ്യതയായി എന്നു സാരം. പൂമൂടലില്‍ തുടങ്ങി ശത്രൂ സംഹാര പൂജയും കഴിഞ്ഞ് ഇപ്പോള്‍ സ്വന്തം മകനിലെത്തി നില്‍ക്കുന്ന എന്തു വന്നാലും ശരിക്കെതിരെ കണ്ണുമടച്ച് നിഷേധിച്ചു കളയുക എന്ന നിഷേദാത്മക പ്രത്യയശാസ്ത്രം ബെഞ്ചമിനേക്കാള്‍, സ്റ്റാലിനേക്കാള്‍ മികവോടെ പയറ്റാന്‍ കഴിവുണ്ട് നമ്മുടെ സെക്രട്ടറി കോടിയേരിക്ക്.

Article, Prathibha-Rajan, CPM, Kodiyeri Balakrishnan, Bineesh Kodiyeri, Police, Contravarcy in cpm over branch member or PB member

അദ്ദേഹം ഒരിക്കല്‍ പോലീസ് എന്ന് എഴുതി. നാട്ടുകാര്‍ അതു വായിച്ചെടുത്തത് പോളീഷ് എന്നായിപ്പോയി. ഫൂളീഷ് എന്നാവാത്തത് ഭാഗ്യം. അതെഴുതുമ്പോള്‍ ഈ നേതാവ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. പോലീസ് വൈബ്സൈറ്റിന്റെ ഉല്‍ഘാടനമായിരുന്നു രംഗം. എന്തു വന്നാലും നിഷേധിക്കാനുള്ള ത്രാണി അന്ന് അദ്ദേഹത്തിന്റെ രക്ഷക്കെത്തി. ബെഞ്ചമിനേക്കാള്‍ കഴിവുണ്ട് കോടിയേരിക്കെന്ന് തോന്നിത്തുടങ്ങിയത് അന്നു മുതല്‍ക്കാണ്.

ഇപ്പോള്‍ മകന്‍ ബിനീഷ് കോടിയേരി വിദേശത്തു നിന്നും 13 കോടി തട്ടിച്ചതായും അവ തിരിച്ചു വാങ്ങിത്തരണമെന്നും കാണിച്ച് ഒരു അറേബ്യന്‍ സ്വദേശി ഹസ്സന്‍ ഇസ്മയില്‍ അബ്ദുല്ല പി.ബിക്കു ഒരു കത്തു നല്‍കിയിരിക്കുകയാണ്. ചാനലുകാര്‍ വഴി ബി ജെ പി നേതാവ് കെ. സുരേന്ദ്രനും കത്തിന്റെ കോപ്പി കിട്ടി. സുരേന്ദരന്‍ ഇത് കത്തിച്ചു വിട്ടിരിക്കുകയാണ്. മുമ്പ് കോടിയേരി കേരളത്തിന്റെ അഭ്യന്തര മന്ത്രിയായിരിക്കെ അബ്ദുല്ല അച്ചന്‍ കോടിയേരിയെ നേരില്‍ കണ്ടുവെന്നും എവിടെ നിന്നോക്കെയോ ഒപ്പിച്ചു പണം കോടൂത്തു എന്നും കൊടുത്ത കാശ് അവിടുത്തെ കോടതി പിഴയില്‍ വകവെച്ചുവെന്നും, കൊടുക്കാനുള്ള 13 കോടി ഇനിയും ബാക്കിയുണ്ടെന്നും സുരേന്ദ്രന്‍ തട്ടി വിട്ടു.

കേരളം സന്ദര്‍ശിച്ച് ഇനി കാര്യമില്ലെന്ന് ബോധ്യമായ അബ്ദുല്ല ഇത്തവണ നേരെ വെച്ചു പിടിച്ചത് ദില്ലിയിലെ എ.കെ.ജി സെന്ററിലേക്ക്. വീണ്ടും കേസും പൊല്ലാപ്പും വേണ്ടെന്നും കൊടുത്ത പണം തിരിച്ചു വാങ്ങിത്തരണമെന്നും യെച്ചൂരിയോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തും നല്‍കി. പി.ബി തരുമെന്ന പ്രതീക്ഷയിലാണ് ആ വിദേശി.

പി.ബി.ക്ക് അത് വാങ്ങിക്കൊടുക്കാന്‍ എന്തു ബാധ്യത. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നായി പാര്‍ട്ടി. യെച്ചൂരിയും, എസ്ആര്‍പിയും കൈമലര്‍ത്തി. മകന്‍ കാശു തരാനുണ്ടെങ്കില്‍ അവനോടു തന്നെ ചെന്ന് ചോദിക്കണമെന്ന് കോടിയേരിയും. വിജയന്‍ പിള്ളയുടെ മകന്റെ പേരില്‍ സമാന്തരമായ വിഷയത്തില്‍ നിലവില്‍ കേസുണ്ടെന്നും, എന്നാല്‍ ബിനീഷിന്റെ കാര്യത്തില്‍ അങ്ങനെ കേസെടുക്കാന്‍ വയ്യെന്ന് നിയമസഭയില്‍ പിണറായും തുറന്നടിച്ചതോടെ പാര്‍ട്ടിയില്‍ പ്രശ്നം അവസാനിച്ചുവെങ്കിലും പലഭാഗത്തു നിന്നും നിരവധി ചോദ്യങ്ങള്‍ കെട്ടഴിഞ്ഞു പാഞ്ഞു വന്നു.

അവര്‍ കഴിഞ്ഞു പോയ പാലക്കാട്, കല്‍ക്കത്താ പ്ലീനത്തിന്റെ കോപ്പികള്‍ തപ്പിയെടുത്തു. കോടിയേരിയുടെ മകന്റെ കാര്യത്തിലല്ലാതെ മറ്റു പല സംഭവങ്ങളിലും പാര്‍ട്ടിയുടെ നിലപാട് ഇതല്ലായിരുന്നുവല്ലോ എന്ന് തുറന്നടിച്ചു. പാര്‍ട്ടിക്ക് കോട്ടവും ദോഷവും ഉണ്ടാക്കി എന്ന വിലയിരുത്തലിന്റെ പേരില്‍ ഏത്ര സഖാക്കള്‍, അവരുടെ ബന്ധുക്കള്‍ അഴിയെണ്ണിയിട്ടുണ്ട്. എത്രയധികം അംഗങ്ങള്‍ക്ക് കേവല മെമ്പര്‍ഷിപ്പു പോലും നഷ്ടപ്പെട്ടിണ്ട്, എത്രയധികം പേര്‍ക്ക് ഊരു വിലക്കും നാടു വിട്ടോടേണ്ടിയും വന്നിട്ടുണ്ട്. സമ്മര്‍ദ്ദത്താല്‍ ജീവിക്കാന്‍ കഴിയാതെ കഴുക്കോലില്‍ തൂങ്ങി ജീവന്‍ ത്യജിച്ചവരുണ്ട് നമ്മുടെ ഓരോ ഗ്രാമങ്ങളിലും ഇതു കാണാം. പി.ബി. അംഗങ്ങള്‍ക്കു ഒരു നീതി ബ്രാഞ്ചു മുതലുള്ള സാധാരണക്കാരനും പാര്‍ട്ടിയെ സ്നേഹിക്കുന്നവനും മറ്റൊരു നീതി.

മകന്‍ ഉപ്പു തിന്നാല്‍ അച്ചനെന്തിനു വെള്ളം കുടിക്കണം. ഈ പ്രത്യയശാസ്ത്രം നേരത്തെ പ്ലീനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല. പ്ലീനം രേഖയില്‍ എഴുതി വെച്ചത് പാര്‍ട്ടിക്കാര്‍ക്ക് ഗണപതിഹോമം പാടില്ല. തികഞ്ഞ ഭൗതിക വാദ സിദ്ധാന്തം മുറുകെ പിടിക്കണം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിക്ക് പൂമൂടല്‍ പൂജയാവാം, കടകമ്പള്ളിക്ക് ഗുരുവായൂരില്‍ തൊഴാം. ഒരു തരത്തിലും പണക്കാരുമായി കൂട്ടു കൂടി പാര്‍ട്ടിക്ക് കളങ്കമരുത്.

പക്ഷെ കോടിയേരിയുടെ മകന്‍ ബിനീഷിന് രാജകീയ ഓഡി കാറാവാം. ലളിത ജീവിതം വേണം നയിക്കാന്‍, പക്ഷെ അത് അണികള്‍ക്കു മാത്രം ബാധകം. ആഡംബര ജീവിതം അരുത്. സാധാരണക്കാരന് ഒന്ന് തൊടാന്‍ പോലും യോഗ്യതയില്ലാത്ത മിനീ കൂപ്പറില്‍ കോടിയേരിക്ക് പ്രചരണ ജാഥ നയിക്കാം. ഇന്ന് പാര്‍ട്ടിയുടെ ഹൃദയമായി മാറിക്കഴിഞ്ഞ സ്വത്തു ബ്രോക്കര്‍മാരും, മണ്ണും, മണല്‍ മാഫിയാ സംഘവും തുടര്‍ച്ചയായി ഉപദേശിച്ചു കൊണ്ടിരുന്നത് 'പ്ലീനം' മണ്ണാങ്കട്ടയെന്നാണ്. എന്നാല്‍ ഇപ്പോള്‍ പെട്ടപ്പോള്‍ കോടിയേരിക്കും തോന്നിക്കാണും. മാഫിയകളാണ് ശരി എന്ന്. നടപ്പിലാക്കാത്ത പെരുമാറ്റ ചട്ടം അടിച്ചേല്‍പ്പിക്കേണ്ടായിരുന്നു എന്ന്. അതാണ് പറഞ്ഞത് ഈ പാര്‍ട്ടിക്ക് എപ്പോഴും വൈകിയേ ബുദ്ധി ഉദിക്കത്തുള്ളു.

കല്ലാണത്തിന് പൊരിച്ച മീന്‍ പോലും അരുതെന്നും, പൈസക്കാരോട് കുട്ടുകൂടരുതെന്നും മിതത്വം പാലിക്കണമെന്നു ഇനി മിണ്ടിപ്പോകരുതെന്ന് കട്ടായം പറയുകയാണ് ഇപ്പോള്‍ അണികള്‍. വരട്ടു തത്വവാദ തത്വങ്ങള്‍ വിജയം കൈക്കൊള്ളുകയാണ് പാര്‍ട്ടിയില്‍.

ഇന്ത്യന്‍ വോള്‍ട്ടര്‍ ബെഞ്ചമിനെന്നു വിശേഷിപ്പിക്കാവുന്ന കോടിയേരി ചിരിച്ചു കൊണ്ട് കഴുത്തറക്കുകയല്ല, സത്യത്തിന്റെ കഴുത്തു ഞെക്കി തിരുമ്മി ശ്വാസം മുട്ടിക്കുകയാണ്. മറ്റൊരു പി.ബി അംഗം പിണറായി നിയമസഭയിലും ഇതാവര്‍ത്തിക്കുകയായിരുന്നു. പണ്ടൊക്കെ പാര്‍ട്ടിക്കു വേണ്ടി സെക്രട്ടറി വാ തുറന്നാല്‍ വീഴുക മുത്തും പവിഴവുമായിരുന്നു. അത് അങ്ങ് ഇ.എം.എസിന്റെയും മറ്റുമുള്ള കാലത്ത്. എന്നാല്‍ ഇന്ന് ചളിയും, മാലിന്യങ്ങളുമാണ് ഉതിരുന്നത്. അതായിരിക്കുന്നു പുതിയ രാഷ്ട്രീയ നയതന്ത്ര- യുദ്ധ കുശലത. അഥവാ അടവുകള്‍.

പക്ഷം പിടിക്കാന്‍ സാധ്യമല്ലാത്തവന്‍ മിണ്ടാതിരുന്നു കൊള്ളണം എന്നായിരിക്കുന്നു പാര്‍ട്ടിക്കകത്തെ അഭിപ്രായ സ്വാതന്ത്യം. ഉള്ളതു പോലെ സത്യം സത്യമായി പറയണമെന്ന് ശാഢ്യം പിടിക്കുന്നവര്‍ കൂട്ടിലെ തത്തയായി വി.എസ് എന്നതു പോലെ അടച്ചമര്‍ത്തപ്പെട്ടിരിക്കുന്നതിനിടയിലാണ് അടുത്തത് യെച്ചൂരിയോ അതോ വൃന്ദാ കാരാട്ടായിരിക്കുമോ സെക്രട്ടറിയെന്ന ആശങ്ക ഹസ്സന്‍ ഇസ്മായില്‍ അബ്ദുല്ലയുടെ മാത്രമല്ല ഉറക്കം കെടുത്തുന്നത്. വൃന്ദ വന്നില്ലെങ്കില്‍ മറ്റൊരു പി ബി അംഗം രാഘവലു എങ്കിലും വന്നു കിട്ടിയാല്‍ മതിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, CPM, Kodiyeri Balakrishnan, Bineesh Kodiyeri, Police, Contravarcy in cpm over branch member or PB member


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?