എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്നത് നീതികേട്: കുമ്മനം
കാസര്‍കോട്: (http://ift.tt/2nnXu8v) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീചമായ സമീപനം ജനാധിപത്യ ചരിത്രത്തില്‍ ആദ്യത്തേതാണെതെന്ന് ബിജെപി സംസ്ഥന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി വികാസ് യാത്രയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി പറഞ്ഞ നഷ്ടപരിഹാരം പോലും ഇതുവരെ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറിയിട്ടില്ല. പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ പോലും രാഷ്ട്രീയം കാണാനും മുതലെടുപ്പ് നടത്താനുമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ദുരിതബാധിതര്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് സമരങ്ങള്‍ നടത്തിയ ഡിവൈഎഫ്ഐ സിപിഎം അധികാരത്തിലെത്തിയത് മുതല്‍ മൗനത്തിലാണ്. അവരുടെ ദുരിതബാധിതരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഇത് കണിക്കുന്നത്. ദുരിതബാധിതര്‍ക്ക് ഉള്‍പ്പെടെ പ്രഖ്യാപിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇന്നും യാഥാര്‍ത്ഥ്യമാക്കാനായിട്ടില്ല.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ധൂര്‍ത്തും സ്വജനപക്ഷപാതവും മൂലം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പോലും കുത്തഴിഞ്ഞിരിക്കുകയാണ്. പോലീസ് സംവിധാനത്തില്‍ ഇന്ന് നീതിപൂര്‍വ്വമായി, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മാര്‍കിസ്റ്റ് പാര്‍ട്ടി പറയുന്ന പോലീസുകാര്‍ മാത്രം താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നു. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത പോലീസുകാരെ അപ്രധാന സ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റുന്നു. ഓഖി ഫണ്ടെടുത്ത് ആകാശയാത്ര നടത്തുകവഴി അക്ഷന്തവ്യമായ അപരാധമാണ് ദുരിത ബാധിതരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തിരിക്കുന്നത്. എത്രപേരെ കാണാതായെന്നോ, എത്ര നഷ്ടമുണ്ടായെന്നോ തുടങ്ങി യാതൊരു കണക്കും ഇത്രയും ദിവസമായിട്ടും സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ല. ഓഖി ദുരിതബാധിതരോടുള്ള തികച്ചും നിരുത്തരവാദപരമായ സര്‍ക്കാറിന്റെ സമീപനമാണ് ഇത് കാണിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഓഖി, സുനാമി തുടങ്ങിയ നിരവധി ഫണ്ടുകളാണ് സംസ്ഥാനത്ത് വകമാറ്റി ചിലവഴിച്ചിരിക്കുന്നത്. ദേശീയപാത വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയുടെ ഒന്നാം ഗഡുപോലും സംസ്ഥാനത്ത് പൂര്‍ണ്ണമായും ചിലവഴിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ജനങ്ങളോട് ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ധൂര്‍ത്തും ആഡംബരവും നടത്തി ഖജനാവ് മുടിക്കുമ്പോഴും കോണ്‍ഗ്രസ്സൊന്നും മിണ്ടുന്നില്ല. ബിനോയി കോടിയേരി വിദേശത്ത് നടത്തിയെന്ന് പറയുന്ന ബിസിനസ്സും പണമിടപാടുകളും ദുരൂഹതകള്‍ നിറഞ്ഞതാണ്. പാവങ്ങളുടെ പടത്തലവനെന്ന് പറയുന്ന കോടിയേരിയുടെ മകന് എങ്ങനെ കോടികളുടെ ബിസിനസ് നടത്താന്‍ അനുവാദം പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചു. കമ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ന് മൂലധനശക്തികളുടെ കൈയ്യിലെ പാവകളായി തീര്‍ന്നിരിക്കുകയാണ്. വന്‍കിട മുതലാളിമാരായി പാവങ്ങളുടെ പടനായകരെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ മാറിക്കഴിഞ്ഞുവെന്ന് കുമ്മനം വ്യക്തമാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്‍, സെക്രട്ടറി വി.കെ. സജീവന്‍, മേഖല സെക്രട്ടറി കു.വെ. സുരേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കര സുരേന്ദ്രന്‍, വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ബിജെപി ദേശീയ സമിതി അംഗം എം. സഞ്ചീവ ഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ല ജനറല്‍ സെക്രട്ടറിമാരായ പി. രമേശ്, എ. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Endosulfan, State, BJP, Endosulfan-victim, District, Inauguration, DYFI, CPM, Strike, Kummanam Rajasekharan Against Pinarayi Government
Powered by Info News For You

Comments
Post a Comment