കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കാസര്‍കോട് ഇത്തവണ തിരിച്ചുപിടിക്കും; സ്ഥാനാര്‍ഥി വൈകുന്നത് ഒരു തരത്തിലും ഫലത്തെ ബാധിക്കില്ല; എം സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kvartha.com 12.03.2019) വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് ചെറിയ വോട്ടിന് നഷ്ടപ്പെട്ടുപോയ കാസര്‍കോട് ലോക്സഭാ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍. കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ബൂത്തു കമ്മിറ്റികള്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്ന ഘട്ടത്തിലും കേരളത്തില്‍ കൊലയാളി രാഷ്ട്രീയം സിപിഎം സജീവമാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം, ജിഎസ്ടി, നോട്ട് നിരോധനം എന്നിവ മൂലം പൊതുജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കശാപ്പു രാഷ്ട്രീയത്തിലൂടെ അമ്മമാരുടെ കണ്ണീരിന് വില പറയുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് സര്‍ക്കാരിനുമെതിരെയുള്ള വിധിയെഴുത്താകും പൊതു തെരഞ്ഞെടുപ്പെന്ന് ഖമറുദ്ദീന്‍ പറഞ്ഞു.

എല്‍ഡിഎഫ് കുത്തകയാക്കി വെച്ച മണ്ഡലത്തില്‍ എടുത്തുപറയത്തക്ക വികസനമൊന്നും ഉണ്ടാക്കാനായിട്ടില്ല. കാസര്‍കോട് നിര്‍ത്താതെ ഓടിയിരുന്ന രാജധാനി, അന്ത്യോദയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ശ്രമഫലമാണ്. രാജധാനിക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ നെല്ലിക്കുന്ന് ഗവര്‍ണറെ നേരിട്ട് കണ്ടു. അന്ത്യോദയയ്ക്ക് സ്റ്റോപ്പ് അനുവദിച്ചത് എംഎല്‍എ ചങ്ങല വലിച്ച് നിര്‍ത്തിയത് മൂലമാണ്.

പി കരുണാകരന്‍ എംപി വികസനം നടപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് നീലേശ്വരത്തും ചില പാര്‍ട്ടി കേന്ദ്രങ്ങളിലും മാത്രമാണ്. കല്ല്യോട്ടെ അമ്മമാരുടെ കണ്ണീരിന് സിപിഎം ഇക്കുറി തെരഞ്ഞെടുപ്പില്‍ ഉത്തരം പറയേണ്ടി വരും. സിപിഎം പ്രതികളെ ഒരു ഭാഗത്ത് തള്ളി പറയുമ്പോള്‍ മറുഭാഗത്ത് സംരക്ഷിക്കുകയാണെന്നും എം സി ഖമറുദ്ദീന്‍ പറഞ്ഞു. സ്ഥാനാര്‍ഥി വൈകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും അത് എല്ലാ കാലവും പതിവാണെന്നും ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ വിജയം നേടുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.



Keywords: Meet the press - MC Qamarudheen, Kasaragod, News, Kerala, Politics, Pressmeet, election, UDF, LDF.


Powered by Info News For You

Comments